ആലപ്പുഴ: ഏറെ കൊട്ടിഘോഷിച്ച് കോടികള്‍ ചെലവഴിച്ച് നടത്തുന്ന ‘കയര്‍ കേരള’യുടെ വരവ് ചെലവ് കണക്കുകള്‍ പോലും സര്‍ക്കാരിന്റെ പക്കലില്ല. കയര്‍ ഫെസ്റ്റിലൂടെ ലഭിക്കുന്ന ആഭ്യന്തര, വിദേശ ഓര്‍ഡറുകള്‍ എത്രയെന്നും സംഘാടകര്‍ക്ക് യാതൊരു വിവരവുമില്ല.
കോടികള്‍ ചെലവഴിച്ച് നടത്തുന്ന സര്‍ക്കാര്‍ മാമാങ്കം ചില വന്‍കിട സ്വകാര്യ കയര്‍ കയറ്റുമതി മുതലാളിമാര്‍ക്ക് മാത്രം നേട്ടമുണ്ടാക്കുന്നതാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരനാണ് ‘കയര്‍ കേരള’യ്ക്ക് തുടക്കം കുറിച്ചത്. നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടി (എന്‍സിആര്‍എംഐ)നാണ് നടത്തിപ്പ് ചുമതല.
കയറിന്റെ ദേശീയവും അന്തര്‍ദേശീവുമായ വിപണി വിപുലീകരിക്കുക, കയര്‍ വിപണന രംഗത്ത് എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നവരെ ഒരു കുടക്കീഴില് കൊണ്ടുവരിക, കയര്‍ വ്യവസായത്തിന്റെ ഈറ്റില്ലമായ ആലപ്പുഴയെ ലോക കയര്‍ വിപണിയുടെ പ്രധാന ശ്രദ്ധ കേന്ദ്രമാക്കുക തുടങ്ങിയവയാണ് ‘കയര്‍ കേരള’യുടെ ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിരുന്നത്.
കയര്‍ കേരള തുടങ്ങിയ 2011ലെ ചെലവ് സംബന്ധിച്ച കണക്കുകള്‍ നാലുവര്‍ഷം പിന്നിട്ടിട്ടും ലഭ്യമല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. 2015ലെ ചെലവ് കണക്കുകളുമില്ല. 2012ല്‍ 3.59 കോടി, 20.13ല്‍ 4.76 കോടി, 2014ല്‍ 4.16 കോടി എന്നിങ്ങനെയാണ് കയര്‍ കേരളയുടെ നടത്തിപ്പിനായി ചെലവഴിച്ചിട്ടുള്ളത്.
എല്ലാ വര്‍ഷവും കയര്‍ഫെസ്റ്റ് കഴിയുമ്പോള്‍ നൂറുകണക്കിന് കോടികളുടെ ആഭ്യന്തര-വിദേശ ഓര്‍ഡറുകള്‍ കയര്‍ മേഖലയ്ക്ക് ലഭിച്ചതായി വകുപ്പ് മന്ത്രിമാര്‍ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ആഭ്യന്തര, വിദേശ ഓര്‍ഡറുകള്‍ സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരുവിവരവുമില്ലെന്ന് എന്‍സിആര്‍എംഐ വ്യക്തമാക്കി. സാധാരണ കയര്‍ത്തൊഴിലാളികളും ചെറുകിട കയര്‍ ഫാക്ടറികളും കടുത്ത പ്രതിസന്ധി നേരിടുകയും നിലനില്പ് പോലും അവതാളത്തിലാകുകയും ചെയ്ത സാഹചര്യത്തിലാണ് അവരുടെ പേരില്‍ കോടികള്‍ ചെലവഴിച്ച് മാമാങ്കം നടത്തുന്നത്.
ഒരുവിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ആഘോഷമായി കയര്‍ഫെസ്റ്റ് അധഃപതിച്ചുവെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് എത്ര രൂപയുടെ ഓര്‍ഡര്‍ ലഭിച്ചുവെന്ന ചോദ്യത്തിന് മുന്നില്‍ കൈമലര്‍ത്തുന്ന അധികൃതരുടെ നിലപാട്. വന്‍കിട കയര്‍ കയറ്റുമതിക്കാര്‍ക്ക് വിദേശ രാജ്യങ്ങളിലെ പ്രതിനിധികളുമായി സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ചര്‍ച്ചകള്‍ നടത്താനും ധാരണകളില്‍ ഏര്‍പ്പെടാനും അവസരമൊരുക്കുകയെന്നത് മാത്രമായി കയര്ഫെസ്റ്റിന്റെ ലക്ഷ്യം ചുരുങ്ങി.
സ്വകാര്യ കയര്‍ കയറ്റുമതിക്കാര്‍ പലരും അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറി തുടങ്ങിയതിനാല്‍ ഇവിടുത്തെ തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: