ആഗ്ര: ഗണ്മാന് അശ്ലീലച്ചുവയോടെ കണ്ണിറുക്കിയതില് കുപിതയായി യുവതി തല്ലിതകര്‍ത്തത് എസ്പി നേതാവിന്റെ കാര്‍.
ആഗ്രയിലെ ഒരു ട്രാഫിക് സിഗ്നലില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. തന്റെ സ്കൂട്ടറില്‍ സഹോദരിയോടൊപ്പം ഡോക്ടറെ കാണാന്‍ പോവുകയായിരുന്ന യുവതിയെ ട്രാഫിക് സിഗ്നലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ അഭിനവ് ശര്‍മ എന്ന എസ്.പി നേതാവിന്റെ ഗണ്മാന് കണ്ണിറുക്കുകയായിരുന്നു.
കുപിതയായ യുവതി സ്കൂട്ടി നിര്‍ത്തി ഗണ്മാന് സഞ്ചരിച്ചിരുന്ന കാറിന് മുകളില്‍ കയറുകയും ബോണറ്റിന് മുകളിലുണ്ടായിരുന്ന പാര്‍ട്ടി പതാക കീറുകയും ചെയ്തു. അതിന് ശേഷം കാറിന്റെ മുന്‍വശത്തെ ചില്ലുകളും അവര്‍ തകര്‍ത്തു.
ഗണ്‍മാന്റെ ഫോട്ടോ തന്റെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കവെ അയാള്‍ യുവതിയുടെ ഫോണ്‍ വാങ്ങി നിലത്തെറിഞ്ഞു. സംഭവം കണ്ടതോടെ നിരവധി പേര് ഇവര്‍ക്ക് ചുറ്റും കൂടി. പൊലീസ് സ്ഥലത്തെത്തി ജനങ്ങളെ പിരിച്ചു വിട്ടു. എന്നാല്‍ കാറിന് മുകളില്‍ നിന്നും താഴെയിറങ്ങാന്‍ തയ്യാറാകാത്ത യുവതി തന്റെ ഫോണ്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും മോശമായി പെരുമാറിയതിന് ഗണ്മാന് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
എറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കേടായ മൊബൈല്‍ ഫോണിന് 6500 രൂപ നഷ്ടപരിഹാരം നല്കി പ്രശ്നം പരിഹരിച്ചു. എന്നാല്‍ തന്റെ ഗണ്മാന് യുവതിയെ കണ്ണിറുക്കി കാണിച്ചിട്ടില്ലെന്നും യുവതിയുടെ സ്കൂട്ടറില്‍ തങ്ങളുടെ വാഹനം ചെറുതായി ഉരസിയതാകാം അവരെ പ്രകോപിപ്പിച്ചതെന്നുമാണ് ശര്‍മ വ്യക്തമാക്കിയത്.
സംഭവത്തിന്റെ വീഡിയോ കണ്ടു നിന്നവര്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ വൈറലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: