പത്തനാപുരം: കൂട്ടമായി എത്തുന്ന കാട്ടാനകള്‍ വ്യാപകമായി കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത് കര്‍ഷകരെ ഭീതിയിലാക്കുന്നു. കിഴക്കന്‍ മേഖലയിലെ കടശ്ശേരി, വെള്ളംതെടി, പൂമരതുകുഴിപാടം, ചെമ്പനരുവി തുടങ്ങിയ മേഖലകളില്‍ കാട്ടാനക്കൂട്ടങ്ങള്‍ പതിവായി നാശം വരുത്തുകയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കാട്ടാനകള്‍ ജനവാസമേഖലയില്‍ വിഹരിക്കുന്നത്.
കഴിഞ്ഞ ദിവസം കടശ്ശേരി പ്രദേശത്ത് ലക്ഷങ്ങളുടെ കൃഷിനാശമാണ് കാട്ടാനകള്‍ വരുത്തിയത്. അഞ്ച് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തുവന്ന വാഴ, റബര്‍, മരച്ചീനി, കമുക്, തെങ്ങ് എന്നിവ നശിപ്പിച്ചു. ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ കോടികള്‍ ചെലവഴിച്ച് വൈദ്യുതിവേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാതൊരുവിധ പ്രയോജനവും പ്രദേശവാസികള്ക്കില്ല.
മിക്ക സ്ഥലങ്ങളിലും കാട്ടാനകള്‍ തന്നെ വൈദ്യുതിവേലികള്‍ തകര്‍ത്തിരിക്കുകയാണ്.
വൈദ്യുതിവേലി പ്രവര്‍ത്തിക്കുവാന്‍ വേണ്ട ബാറ്ററി പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ അവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കാത്തതില്‍ വന്‍പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
കാട്ടാനശല്യം വര്‍ദ്ധിച്ചതോടെ ഭൂമി പാട്ടത്തിനെടുത്ത് ചെയ്യുന്ന കര്‍ഷകരുടെ ജിവിതം ദുരിതത്തിലാണ്. കടശ്ശേരി ഇലപ്പകോട് മൈലവിളവീട്ടില്‍ സഹദേവന്. സുജി വിലാസത്തില്‍ വത്സല, പുഷ്പമംഗലത്ത് സഹദേവന് എന്നിവരുടെ കാര്‍ഷികവിളകളാണ് കാട്ടാനകള്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: