കാഞ്ഞങ്ങാട്: സാമ്പത്തിക അഴിമതിയില്‍ മുങ്ങിയ പെരിയ കേന്ദ്രസര്‍വകലാശാലയില്‍ കെട്ടിടങ്ങളുടെ വാടകയിനത്തിലും വന്‍ ക്രമക്കേട്. 2010 മുതല്‍ കേരള കേന്ദ്രസര്‍വകലാശാല പ്രവര്‍ത്തിച്ചു തുടങ്ങിയത് 13 വാടക കെട്ടിടങ്ങളിലായാണ്. ഇതിന് പ്രതിമാസം 22 ലക്ഷം രൂപ വാടകയിനത്തില്‍ ചെലവഴിക്കുന്നതായാണ് വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകളില്‍ പറയുന്നത്.
സര്‍വകലാശാലയ്ക്ക് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ കോടികള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താത്തത് വാടകയിനത്തില്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന കമ്മീഷന് ഇല്ലാതാകുമെന്നതിനാലാണെന്നും ആക്ഷേപമുണ്ട്.
ചില കെട്ടിടങ്ങള്‍ക്ക് സമ്മതപത്രവും ഉണ്ടാക്കിയതിലും കൃത്രിമം നടന്നിട്ടുള്ളതായി രേഖകള്‍ തെളിയിക്കുന്നു. നഗരസഭ അനധികൃതമെന്ന് രേഖപ്പെടുത്തിയ കെട്ടിടങ്ങളും വാടകയ്ക്കെടുത്തിട്ടുണ്ട്. ഇത് വാടകയിനത്തില്‍ കൃത്രിമം കാണിക്കാനാണെന്ന് വ്യക്തമാണ്.
2013 ജനുവരി 1 മുതല്‍ ഫിനാന്‍സ് ഓഫീസറുടെ വസതിക്കായി കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ ഏഴാം വാര്‍ഡില്‍ (റി.സ.നമ്പര്‍ 254/3 പിടി) 482 (4) എന്ന കെട്ടിടം 7000 രൂപ മാസവാടകക്ക് സര്‍വകലാശാല എടുത്തിട്ടുണ്ട്. വാടക കരാര്‍ ഇല്ലാതെയാണ് ഇത് എടുത്തിട്ടുള്ളത്.
കൂടാതെ കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ തന്നെ റി. സ.നമ്പര്‍ 250/4 പി.ടി യില്‍ കെഎംസി 7/33 എ നമ്പര്‍ കെട്ടിടം 2012 മാര്‍ച്ച് 1 മുതല്‍ 7350 രൂപ നിരക്കിലും, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ റി.സ.നമ്പര്‍ 490/4, കെഎംസി 20/415 സി, ഡി, ഇ, എഫ്, എച്ച്, ഐ, ജെ, കെ എന്നീ നമ്പര്‍ കെട്ടിടത്തിനും പ്രതിമാസം 7500 രൂപ വാടക നല്കി വരുന്നുണ്ട്. ഇതിനും സമ്മതപത്രം ഒപ്പുവെച്ചതായി രേഖകളില്ല. ഇത്തരത്തില്‍ മാസം 89,350 രൂപയോളം വാടക നല്കുന്ന കെട്ടിടങ്ങള്‍ക്ക് എന്തുകൊണ്ട് വാടക കരാറുണ്ടാക്കിയില്ലെന്നതും ചോദ്യമായി അവശേഷിക്കുന്നു.
സര്‍വകലാശാലയുടെ പടന്നക്കാട് പ്രവര്‍ത്തിക്കുന്ന റിവര്‍വ്യു ട്രാന്‍സിസ്റ്റ് ക്യാമ്പസ് (റിവര്‍ വ്യു ഹോസ്പിറ്റല്‍) എന്ന കെട്ടിട സമുച്ചയത്തില്‍ റി.സ.നമ്പര്‍ 543/ 3 ബിയില്‍ 20/16 ല്‍ 16 എ, 16 എ 1 എന്നീ കെട്ടിടങ്ങള്‍ക്ക് മാസം 61,5154 രൂപയാണ് 2011 ആഗസ്റ്റ് മുതല്‍ വാടക നല്‍കിവരുന്നത്. എന്നാല്‍ നഗരസഭയുടെ രേഖകളില്‍ ഈ കെട്ടിടം അനധികൃത നിര്‍മാണം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അനധികൃത കെട്ടിടം വാടകയ്ക്കായി തെരഞ്ഞെടുത്തതും സംശയകരമാണ്.
നഗരസഭയിലെ തന്നെ സജി ലൂക്കോസ് മുറിസംവേലില് എന്നയാലുടെ ഉടമസ്ഥതയിലുള്ള റി.സ.നമ്പര്‍ 384/ 2 ബി, കെ.എം.സി 16/125 എ 2 എന്ന കെട്ടിടം 2014 ഒക്ടോബര്‍ 1 മുതല്‍ 25000 രൂപ വാടക നല്കി വരുന്നു എന്ന് വ്യക്തമാക്കുന്ന സമ്മത പത്രം സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഇന്‍ചാര്‍ജായിരുന്ന കാലത്ത് എസ്.ഗോപിനാഥന് രണ്ടാംകക്ഷിയായും സജി ലൂക്കോസ് ഒന്നാം കക്ഷിയായും ഒപ്പുവെച്ചിട്ടുണ്ട്.
ഒക്ടോബര്‍ 1ന് ഒപ്പുവെച്ചിട്ടുളള കരാര്‍ എഴുതിയിരിക്കുന്നത് 4364-ാം നമ്പര്‍ മുദ്രപത്രത്തിലാണ്. എന്നാല്‍ ഈ മുദ്രപത്രം വാങ്ങിയിരിക്കുന്ന തീയതി 2015 ഫെബ്രുവരി 2നും. ഇതില്‍ നിന്നു തന്നെ വാടക കെട്ടിടങ്ങളുടെ കാര്യത്തിലുള്ള കൃത്രിമം വ്യക്തമാണ്. പത്തോളം കെട്ടിടങ്ങളുടെ എഗ്രിമെന്റ് തയ്യാറാക്കിയ മുദ്ര പേപ്പറുകള്‍ വാങ്ങിയിരിക്കുന്നത് രജിസ്ട്രാര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പെരിയ എന്ന പേരിലാണ്.
വിവിധ തീയതികളില്‍ തയ്യാറാക്കിയ വാടക കരാറുകളില്‍ വെച്ചിട്ടുള്ള ഒപ്പുകളിലെ വ്യത്യാസവും സംശയങ്ങള്‍ക്ക് ഇട നല്കുന്നു. വന്‍ തുക മാസവാടക നല്കുന്ന തുകയില്‍ നിന്ന് സര്‍വകലാശാലയിലെ ചില ഉന്നതരുടെ കീശയിലേക്ക് ലക്ഷങ്ങള്‍ മാറ്റാനാണ് വാടക കരാറുകളില്‍ കൃത്രിമം നടത്തിയതെന്നും പറയപ്പെടുന്നു.
വാടകയിനത്തില്‍ എഗ്രിമെന്റില്‍ തുക പെരുപ്പിച്ച് കാണിച്ചതായും ആക്ഷേപമുണ്ട്. സര്‍വകലാശാലയിലെ മുഴുവന്‍ വാടക കരാറുകളും, സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ഇപ്പോള്‍ നടന്നുവരുന്ന സിബിഐ അന്വേഷണ പരിധിയില്‍ പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: