വീണ്ടുമൊരു കലാലയ വര്‍ഷം കൂടി ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. രണ്ടുമാസത്തെ വേനലവധിക്കു ശേഷം, കളിയുടെയും ചിരിയുടെയും ഉല്ലാസയാത്രകളുടെയുമെല്ലാം ആലസ്യത്തില്‍ നിന്ന് പഠനത്തിന്റെ പിരിമുറുക്കത്തിലേക്കാണ് കുട്ടികളെത്തുന്നത്. പുതിയ പ്രതീക്ഷകളും പുതിയ പാഠങ്ങളുമായി വിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികള്‍ക്ക് സമാധാനപരമായ വിദ്യാലയാന്തരീക്ഷം നല്കാന് കഴിയണം. അതിനായി അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സര്‍ക്കാരും എല്ലാം ഒത്തുചേരണം.
ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഏറ്റവും മധുരതരമായി ഓര്‍ത്തിരിക്കുന്നത് വിദ്യാലയ ജീവിതക്കാലമാണ്. അതില്‍ സ്കൂള്‍ കാലമാണ് ഏറ്റവും പ്രധാനം. സ്കൂള്‍ പഠനകാലത്താണ് ഓരോരുത്തരുടെയും വ്യക്തിത്വം രൂപപ്പെടുന്നത്. ഇന്നത്തെ പോലെ കേന്ദ്ര സിലബസിലുള്ള സ്കൂളുകള്‍ ഇത്രത്തോളം നമ്മുടെ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നാക്രമണം നടത്തിയിട്ടില്ലാത്ത കാലത്ത് സ്കൂളില്‍ പോയി പഠിച്ചിരുന്നവരുടെ ഓര്‍മ്മകളാണ് ഏറ്റവും രസകരം. പ്രമുഖ സാഹിത്യ പ്രതിഭകളായ എംടിയും സി.രാധാകൃഷ്ണനും എം.മുകുന്ദനുമെല്ലാം തങ്ങളുടെ സ്കൂള്‍കാലത്തെ കുറിച്ച് രസകരമായി എഴുതിയിട്ടുണ്ട്. പഴയ തലമുറയിലെ പലരും അത്തരം കഥകള്‍ ഇപ്പോഴും അയവിറക്കുന്നു. ഒരുപക്ഷേ, ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് ഭാവിയില്‍ സാധിക്കാത്ത കാര്യവും അതാകും. ഓര്‍ത്തുവെയ്ക്കാന്‍ ഓര്‍മ്മകളില്ലാത്ത കുട്ടികളാണ് വളര്‍ന്നുവരുന്നതെന്ന ദുഃഖസത്യം നാമറിയുന്നു.
പഴയ തലമുറ സ്കൂളിലേക്ക് പോയിരുന്നത് സ്കൂള്‍ ബസ്സുകളിലായിരുന്നില്ല. ഇന്ന് വീട്ടുമുറ്റത്തു വന്നുനില്ക്കുന്ന സ്കൂള്‍ ബസ്സില്‍ കയറി സ്കൂളിലെത്തുകയും സ്കൂള്‍ മുറ്റത്തു നിന്ന് ബസ്സില്‍ കയറി വീട്ടിലെത്തുകയും ചെയ്യുന്ന കുട്ടികളാണുള്ളത്. സ്കൂളിനും വീടിനുമിടയില്‍ അവര്‍ക്ക് ലോകങ്ങളില്ലാതാകുന്നു. എല്ലായിടത്തും പിരുമുറുക്കമാണ്. സ്കൂളിലേക്കു പോകണമെങ്കില്‍ കഴുത്തില്‍ ടൈ മുറുക്കികെട്ടണം. വീട്ടിലെത്തിയാലും ആ പിരിമുറുക്കത്തിന് ഒട്ടും അയവുണ്ടാകുന്നില്ല. പഠനം പുസ്തകത്തിലുള്ളത് മനപ്പാഠമാക്കുന്ന യാന്ത്രികമായ ഒരു പ്രവൃത്തിമാത്രമായി മാറുന്നു. അടവെച്ച് വിരിയുന്ന ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമുണ്ടാകുന്ന കാലം.
മുന്‍പ് സ്കൂളില്‍ പോയിരുന്നതും വലിയ ആഘോഷത്തോടെയാണ്. അതില്‍ നിന്നെല്ലാം ധാരാളം പഠിക്കാനുമുണ്ടായിരുന്നു. അറിവ് പുസ്തകത്തില്‍ നിന്നുമാത്രമല്ല ലഭിക്കുന്നത്. സ്കൂളിലേക്കുള്ള യാത്രകളും വലിയ അറിവ് സമ്മാനിക്കുമായിരുന്നു. മരങ്ങളെയും പക്ഷികളെയും മണ്ണിനെയും വെള്ളത്തെയുമറിഞ്ഞുള്ള യാത്ര ഏറെ സന്തോഷകരമായിരുന്നു. ഇന്നിപ്പോള്‍ വീട്ടില്‍ നിന്ന് കാല്‍നടയായി പ്രകൃതിയെ അറിഞ്ഞ് സ്കൂളിലെത്തുന്ന കുട്ടികളില്ല. സ്കൂളിലെ പാഠങ്ങളില്‍ മാത്രം ശ്രദ്ധിച്ച് പുസ്തകപ്പുഴുക്കളായി മാറുന്നവരാണിന്നത്തെ കുട്ടികള്‍.
മുമ്പ് വിദ്യാലയ വര്‍ഷം തുടങ്ങുമ്പോള്‍ ഇന്നത്തെതുപോലെയുള്ള ചെലവുണ്ടായിരുന്നില്ല. ഇന്ന് വിദ്യാഭ്യാസത്തിന്റെ നിലവാരം മാറിയെന്നു പറയുന്നതിനൊപ്പം ചെലവിലും വന്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നു. അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്കുള്ള പഠനസാമഗ്രികള്‍ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് പല രക്ഷിതാക്കളും. മറ്റു പല കാര്യങ്ങളിലുമെന്നപോലെ വിപണി ഇതിനെയും ഉത്സവമാക്കുന്നു.
പരസ്യങ്ങളുടെ മാസ്മരികതയില്‍ ഏറ്റവുംവേഗം വീഴുന്നത് കുട്ടികളാണല്ലോ. പണ്ട് ഉടുപ്പിനുള്ളില്‍ സുരക്ഷിതമായിരിക്കുന്നവയായിരുന്നു സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന പുസ്തകങ്ങള്‍. എന്നാലിപ്പോള്‍ കുട്ടികളുടെ പുറത്തുതൂങ്ങുന്ന വലിയ ഭാരമായി അത് മാറിയിരിക്കുന്നു. മഴയെ ഭയക്കാതെ സ്കൂളില്‍ പോയിരുന്നവര്‍ക്കിന്ന് മഴക്കോട്ടും മുന്തിയ കുടയുമില്ലാതെ സ്കൂളിലെത്താന്‍ കഴിയില്ല. വിപണിയുടെ പ്രലോഭനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമൊപ്പം നമ്മുടെ ചിട്ടകളും രൂപപ്പെടുത്തേണ്ടി വരുന്നു.
വിവിധ തരത്തിലുള്ള ബാഗുകളും കുടകളും ഓരോ വര്‍ഷവും വിപണിയിലെത്തുന്നു. അവയുടെ പരസ്യത്തില്‍ വീണുപോകുന്ന കുട്ടികള്‍ അത് വേണമെന്നു വാശിപിടിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് അതൊന്നും വാങ്ങി നല്‍കാതിരിക്കാനാകുന്നില്ല. വലിയ കുട്ടികളുടെ ബാഗുകള്‍ക്ക് അഞ്ഞൂറിന് മുകളിലാണ് ഇത്തവണത്തെ വില. കുട്ടികള്‍ ഇഷ്ടപ്പെടുന്ന വിവിധ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളെല്ലാം പതിച്ചാണ് ചെറിയ കുട്ടികള്‍ക്കുള്ള ബാഗുകള്‍ തയ്യാറാക്കിയിട്ടുള്ളത്. മൂവായിരം രൂപമുതല്‍ വിലയുള്ള ബാഗുകളും വില്‍പ്പനയ്ക്കുണ്ട്. കുടകള്‍, നോട്ടുബുക്കുകള്‍ തുടങ്ങി എല്ലാ സാധനങ്ങള്‍ക്കും തീവിലയാണ് വിപണിയില്‍.
പോയവര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു മുതല്‍ 10 ശതമാനം വരെ വര്‍ധനയാണ് ഓരോ ഇനത്തിലും ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്കു ചെലവിന്റെ കാര്യത്തില്‍ കുറച്ചൊക്കെ ആശ്വസിക്കാന്‍ വകയുണ്ട്. എന്നാല്‍ ഭൂരിപക്ഷം കുട്ടികളും ഇന്ന് സ്വകാര്യസ്കൂളുകളെ ആശ്രയിക്കുന്നതിനാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നല്‍കിവരുന്ന ആശ്വാസം അനുഭവിക്കാന്‍ അവര്‍ക്കാകുന്നില്ല.
ഭാരം ചുമപ്പിക്കുന്നതില്‍ മിടുക്കന്മാര് സ്വകാര്യസ്കൂളുകളാണ്. മാതാപിതാക്കളുടെ തോളിലേക്കു സാമ്പത്തിക ബാധ്യതയുടെയും കുട്ടികളുടെ ചുമലിലേക്കു സ്കൂള്‍ ബാഗിന്റെയും താങ്ങാനാകാത്ത ഭാരമാണു പല സ്കൂളുകളും ചൊരിയുന്നത്. ഫീസുകള്‍ പലവിധലാണ് പല സ്കൂളുകളും വാങ്ങുന്നത്. ആനിവേഴ്സറി ഫീ, എസ്റ്റാബ്ലിഷ്മെന്റ് ഫീ, ലൈബ്രറി, സ്പോര്‍ട്സ്, വിനോദയാത്ര, പ്രത്യേക ട്യൂഷന് ഫീ തുടങ്ങിയ പലവിധ പേരുകളിലായി വന്‍തുക മിക്ക സ്കൂളുകളും അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഈടാക്കുന്നു.
ടേം ഫീ ഇതിനു പുറമെ മൂന്നോനാലോ തവണയായാണു വാങ്ങുക. സ്മാര്‍ട് ക്ലാസ് റൂമുകള്‍ സര്‍വസാധാരണമായതോടെ ഈ സൗകര്യമുള്ള സ്കൂളുകളില്‍ ഇതിനായി പ്രത്യേക ഫീസും ഈടാക്കുന്നുണ്ട്. പിന്നെ യൂണിഫോം, പുസ്തകങ്ങള്‍, ഷൂ, സോക്സ് ഇത്യാദികളുമുണ്ട്.
തന്റെ കുട്ടിക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ കടം വാങ്ങിയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു. ഓരോ സ്കൂള്‍ കാലം ആരംഭിക്കുമ്പോഴും വാങ്ങുന്ന കടം കൊടുത്തു തീര്‍ക്കുമ്പോഴേക്കും അടുത്ത സ്കൂള്‍കാലമെത്തും.
തങ്ങളുടെ കുട്ടികള്‍ മറ്റുള്ളവരില്‍ നിന്ന് ഒട്ടും താഴെയായി കാണാന്‍ ആഗ്രഹിക്കാത്തതു കൊണ്ടുതന്നെ ഈ സമയത്തു കീശ ചോര്‍ന്നുപോകുന്നത് ആരും അത്ര കാര്യമായെടുക്കാറില്ല. ഈ മനസ്ഥിതിയെ നന്നായി മുതലെടുക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും കുട്ടികളുടെ മനസ്സിലേക്കു പരസ്യങ്ങളുടെ ചൂണ്ടയെറിഞ്ഞു കാത്തിരിക്കുന്ന ബ്രാന്റുകളുമാണ് എല്ലാ സ്കൂള്‍ തുറപ്പു കാലത്തും നേട്ടംകൊയ്യുന്നത്.
എല്ലാക്കാലത്തും വിദ്യാലയ വര്‍ഷം ആരംഭിക്കുമ്പോള്‍ വിവാദങ്ങള്‍ക്കും കുറവുണ്ടാകാറില്ല. പുസ്തകങ്ങളെത്തിയില്ല, പുസ്തകങ്ങളില്‍ തെറ്റുകള്‍, സ്കൂളുകളില്‍ സൗകര്യങ്ങളില്ല, അധ്യാപകരില്ല, ഇങ്ങനെ പലതരത്തിലുള്ള വിവാദങ്ങളും പരാതികളും. ഇത്തരം പ്രശ്നങ്ങളൊന്നും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.
പുതിയ കലാലയ വര്‍ഷത്തില്‍ ആദ്യമായി സ്കൂളിലെത്തുന്നത് മൂന്നര ലക്ഷത്തോളം കുട്ടികളാണ്. അവരുടെ സന്തോഷവും പ്രതീക്ഷകളും പരിരക്ഷിക്കപ്പെടണം. അതിനായി സ്കൂളിനെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുക്കിയെടുക്കേണ്ടതുണ്ട്.
കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന പുതിയ പാഠങ്ങള്‍ നന്മയുടേതായിരിക്കണം. കുഞ്ഞുങ്ങള്‍ പഠിക്കേണ്ടത് അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമാണ്. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പെരുമാറ്റചട്ടം വേണമെന്ന് പറയുന്നവരുണ്ട്. കുട്ടികള്‍ അധ്യാപകരെ ഭീതിയോടെ നോക്കിയിരുന്ന കാലം ഇന്നില്ല. വടിയുമായി ക്ലാസ്സ് മുറിയിലെത്തുന്ന അധ്യാപകരും ഇന്നില്ല. വിദ്യാര്‍ത്ഥിയെ തല്ലിയാല്‍ അധ്യാപകന് കോടതികയറേണ്ടിവരുന്ന കാലമാണിത്.
വടിയെടുത്ത് ഭീഷണിപ്പെടുത്തി പഠിപ്പിക്കുക എന്നത് ഒഴിവാക്കണമെന്നതാണ് സര്‍ക്കാരും നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കുസൃതി കാട്ടുന്ന കുട്ടികളെ ക്ലാസ്മുറിക്ക് വെളിയില്‍ നിര്‍ത്തുന്ന, ചെവിക്കുപിടിച്ച് തിരുമ്മുന്ന, കാര്‍ക്കശ്യം നിറഞ്ഞ ശിക്ഷകള്‍ ഇപ്പോഴില്ല. അതിന്റെ ആവശ്യവുമില്ല. പകരം, കുട്ടികളോടൊപ്പം ചേര്‍ന്ന് അവരെ സ്നേഹിച്ചും അംഗീകരിച്ചും പഠിപ്പിച്ചും നീങ്ങുന്ന അധ്യാപകരാണ് ഉണ്ടാകേണ്ടത്. അവരെ അഭിനന്ദിക്കുന്ന ക്ലാസ്ടീച്ചര്. അവരുടെ പഠനമികവുകളെ അനുമോദിക്കുന്ന ചടങ്ങുകള്‍. ചെറിയ തെറ്റുകള്‍ പറഞ്ഞ് മനസ്സിലാക്കി നേര്‍വഴിക്കുനയിക്കുന്ന ഉപദേശങ്ങള്‍. അതൊക്കെയാണ് ആവശ്യം.
സങ്കീര്‍ണമായ പുതിയ കാലത്ത് കുട്ടികളും പലതരത്തില്‍ വഴിതെറ്റുന്നു. പ്രലോഭനങ്ങളും സാങ്കേതികവിദ്യയുടെ തെറ്റായ ഉപയോഗവുമെല്ലാം കുട്ടികളെ തെറ്റിലേക്ക് നയിക്കുന്നുണ്ട്. അതിലൊക്കെ ഉപരി വീട്ടിലെ അന്തരീക്ഷവും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. പുതിയകാലം പ്രശ്നസങ്കീര്‍ണമാണ്. പ്രലോഭനങ്ങളുടെ ധാരാളിത്തവും മറ്റ് പ്രതിലോമകരമായ അന്തരീക്ഷവും കുട്ടികളെ സ്വാധീനിക്കുന്നു. അതവരെ സമ്മര്‍ദത്തിലാക്കാതെ നോക്കുകയാണ് വേണ്ടത്.
മുന്നിലുള്ള പല വഴികളില്‍ ഏറ്റവും ശരിയായ വഴിയിലൂടെ അവരെ തിരിച്ചുവിടുകയാണ് പ്രധാനദൗത്യം. ഇതിനെല്ലാം ഉപകരിക്കുന്നതാകണം വിദ്യാലയത്തിലെയും വീടുകളിലെയും അന്തരീക്ഷം. ഭാവിയെ നയിക്കേണ്ട തലമുറയെയാണ് കുട്ടികളിലൂടെ കാണുന്നത്. അവര്‍ക്കായി പാഠ്യപദ്ധതി തയ്യാറാക്കുമ്പോഴും പഠിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുമ്പോഴും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അല്‍പ്പം പിഴച്ചുപോയാല്‍ ഒരു തലമുറ തന്നെ ഇല്ലാതായിപ്പോകുമെന്ന വലിയ ദുരന്തത്തിലേക്കാകും വാതില്‍ തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: