ഇക്കഴിഞ്ഞ 26-4-2015 ബുധനാഴ്ചത്തെ ജന്മഭൂമി മിത്രം നാലാം പേജില്‍ മഹാകവി കാളിദാസനെ സംബന്ധിക്കുന്ന പരാമര്‍ശം കണ്ടു. ഇന്ന് മലയാള മാദ്ധ്യമങ്ങള്‍ മിക്കവയും നമ്മുടെ പൂര്‍വസ്മൃതികളെ തമസ്കരിക്കുന്ന പ്രവണതയില്‍ അഭിരമിക്കുമ്പോള്‍ ജന്മഭൂമിയുടെ ഈ ശ്രമം അഭിനന്ദനീയമാണ്. കൂരിരുട്ടിലെ പ്രകാശനാളം ! എത്രയെത്ര മഹത്തുക്കളെ നമ്മുടെ ഇളംതലമുറ അറിയാതെ അന്യവല്‍ക്കരിക്കുന്നു.
പ്രസ്തുത ലേഖനത്തില്‍ പരാമര്‍ശിച്ച മഹാകവിയുടെ ജീവിതകാലഘട്ടത്തിലേക്ക് വ്യക്തമായ സൂചന തരുന്നതാണ് മഹാകവി ബാണഭട്ടന്റെ ‘അഥബാണഭട്ടസ്യ ആത്മകഥാ ലിഖ്യതെ’ എന്ന പുസ്തകം. ഭട്ടന് ആത്മകഥയില്‍ തന്നെക്കാള്‍ 100 കൊല്ലം മുമ്പ് കാളിദാസന് ജനിച്ചതായി സൂചിപ്പിക്കുന്നു. തക്ഷശിലയിലെ മഹാപണ്ഡിതനായ ബുദ്ധഭിക്ഷു, അദ്ദേഹത്തെ ഹുയാന്‍സാങ് സ്മരിക്കുന്നു. ശ്രീഹര്‍ഷന്റെ കാലത്താണ് ഭട്ടന്റെ ജീവിതകാലം.
ഇതില്‍ മറ്റൊരു സംശയം വരുകയാണ്. ശങ്കരാചാര്യരും കാളിദാസനും ക്രിസ്തുവിന് മുമ്പായിരുന്നാലും പിന്പായിരുന്നാലും ഇരുവരും തങ്ങളെപ്പറ്റി മൗനം പാലിക്കുന്നു. അന്നു നടപ്പുള്ള ബുദ്ധ ശാക്തേയ മാതിരിയുള്ള നിരവധി സമ്പ്രദായങ്ങളെ ശ്രീശങ്കരന് സ്മരിക്കുമ്പോള്‍ ശൈവ ശാക്തേയ വൈദിക അനുഷ്ഠാനങ്ങളെയാണ് കാളിദാസന് തന്റെ കൃതികള്‍ വഴി വെളിപ്പെടുത്തുന്നത്. ചരിത്രാന്വേഷകര്‍ സുപ്തമീനയിവ ഹൃദ: എന്ന രീതിയിലെങ്കിലും ഇതേപ്പറ്റി ചിന്തിച്ചാല്‍ നന്ന്.
എം. വേലായുധന് നായര്‍, പൈങ്ങോട്ടുപുറം.
കേന്ദ്രസര്‍ക്കാര്‍ ഇടപെടണം
വേനല്‍ക്കാലത്തുപോലും വെള്ളമൊഴുകിപ്പോകാന്‍ മാര്‍ഗ്ഗമില്ലാതെ വന്നിരിക്കുന്നതിനാല്‍ മാസങ്ങളോളം വാഹനഗതാഗതം നിര്‍ത്തിവെക്കുന്നു! (എസി റോഡില്‍).
സി. കേശവന് സര്‍ക്കാരിന്റെ കാലത്ത് കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതി നിര്‍മാര്‍ജനം ചെയ്യുന്നതിന് എസി കനാല്‍ പള്ളാത്തുരുത്തിയാറ്റിലേക്കു വെട്ടിത്തുറക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചതാണ്.
എന്നാല്‍ ചില സമ്മര്‍ദ്ദശക്തികള്‍ ഇടപെട്ടതിനാല്‍ എസി കനാല്‍ പളളാത്തുരുത്തിയാറ്റിലേക്ക് വെട്ടിത്തുറന്നില്ല. ഒന്നാംകര ഭാഗത്തുവച്ച് നിര്‍ത്തിവെപ്പിച്ചു.
ഡോ. സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി, കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിര്‍മാര്‍ജനത്തിന് എസി കനാല്‍ പള്ളാത്തുരുത്തിയാറ്റിലേക്കു വെട്ടിത്തുറന്നുവിടണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.
പാക്കേജ് നടപ്പിലാക്കാന്‍ 180 കോടിയില്‍പരം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കേന്ദ്രം അനുവദിച്ച തുക ഇടതു-വലതു സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതമൂലം പാഴാക്കിക്കളയുകയാണ് ചെയ്തത്.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാല്‍ മാത്രമേ പരിഹാരമുണ്ടാക്കാന്‍ സാധിക്കൂ.
പി.പി. സുമനന്‍, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: