കൊച്ചി: വിഴിഞ്ഞം തുറമുഖപദ്ധതിയുടെപേരില് പുതിയ വിവാദം സൃഷ്ടിക്കുന്നത് ദുബായ് പോര്‍ട്ടിനെ സഹായിക്കാനെന്ന് സൂചന. ഇതിന് കോണ്‍ഗ്രസ്-സിപിഎം-മുസ്ലിം ലീഗ് രഹസ്യധാരണയുണ്ട്.
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ദുബായ് പോര്‍ട്ട് നിയന്ത്രണത്തിലുള്ള വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ കപ്പലുകളെത്തുന്നത് കുറയും. 2500 കോടിരൂപ സര്‍ക്കാരും 900 കോടി ദുബായ് പോര്‍ട്ടും മുടക്കിയിട്ടുള്ള വല്ലാര്‍പാടം ടെര്‍മിനല്‍ 30 വര്‍ഷത്തേക്ക് ദുബായ് പോര്‍ട്ടിന് പാട്ടത്തിന് നല്‍കിയിരിക്കയാണ്.
ടെര്‍മിനല്‍ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പോര്‍ട്ട് കരാര്‍ വ്യവസ്ഥകളെല്ലാം ലംഘിക്കുകയാണ്. വല്ലാര്‍പാടം ടെര്‍മിനലിന്റെ അനുബന്ധമായി ദുബായ് പോര്‍ട്ട് ഏറ്റെടുത്ത പഴയതുറമുഖത്തെ രാജീവ് ഗാന്ധി കണ്ടെയ്നര്‍ ടെര്മിനലില്നിന്നുമാത്രം ആറ് വര്‍ഷംകൊണ്ട് അവര്‍ 400 കോടിയിലേറെ രൂപ മിച്ചമുണ്ടാക്കിയിട്ടുണ്ട്.
അതേസമയം വല്ലാര്‍പാടം കപ്പല്‍ ചാലിന്റെ ആഴം നിലനിര്‍ത്താനുള്ള ഡ്രഡ്ജിങ് അടക്കം നിര്‍വ്വഹിക്കുന്നത് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റാണ്. ഇതിനുമാത്രം പ്രതിവര്‍ഷം 150-170 കോടി പോര്‍ട്ട് ട്രസ്റ്റിന് ചെലവ് വരും. ഫലത്തില്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് ദുബായ് പോര്‍ട്ടിന് ലാഭമുണ്ടാക്കാനുള്ള കേന്ദ്രമായി മാറിയിരിക്കയാണ് വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനല്‍.
കരാര്‍ പ്രകാരം 24 വര്‍ഷം കൂടി ദുബായ് പോര്‍ട്ടിന് ഈ കൊള്ള തുടരാം. സംസ്ഥാനത്തെ കോണ്‍ഗ്രസ്-സിപിഎം-ലീഗ് നേതൃത്വങ്ങളുടെ പിന്തുണയും ഇതിനുണ്ട്.
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിന് ഒരു പരിധിവരെ അറുതിയാകും. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം വല്ലാര്‍പാടം ടെര്‍മിനലിനേയും കൊച്ചി തുറമുഖത്തേയും രക്ഷിക്കാന്‍ ദുബായ് പോര്‍ട്ടുമായുള്ള കരാര്‍ റദ്ദാക്കാനുള്ള സാധ്യതകള്‍ തേടിയിരുന്നു. എന്നാല്‍ ഈ നീക്കത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസ്-ലീഗ് നേതൃത്വമാണ് എതിര്‍ത്തത്. ഇപ്പോള്‍ വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ സിപിഎം നേതാവ് പിണറായി വിജയന് എതിര്‍പ്പുമായി രംഗത്ത് വന്നതും ദുബായ് പോര്‍ട്ടിനെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ട്.
വിഴിഞ്ഞം കാര്യത്തില്‍ അന്തിമ നടപടി ക്രമങ്ങള്‍ക്ക് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ തീരുമാനമാകേണ്ടതായിരുന്നു. അതിനിടെയാണ് പിണറായിയുടെ ആരോപണം വന്നത്. കോണ്‍ഗ്രസ്-ലീഗ് നേതൃത്വം അറിഞ്ഞുതന്നയാണ് ഈ നീക്കം. ഇനി സര്‍വ്വകക്ഷിയോഗം വിളിച്ച് സമവായം ഉണ്ടാക്കിയശേഷം മാത്രം തീരുമാനമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതായത് പദ്ധതി നീളും. സര്‍വ്വകക്ഷിയോഗത്തിലും സിപിഎം എതിര്‍പ്പുയര്‍ത്തും, തീരുമാനം അനിശ്ചിതകാലത്തേക്കും നീളുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: