ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ജെ.ജയലളിത (67) വീണ്ടും തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേയ്ക്ക്.
ചെന്നൈയില്‍ ഇന്ന് രാവിലെ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ ജയലളിതയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. യോഗത്തില്‍ ജയലളിത പങ്കെടുത്തില്ല. 150 എംഎല്‍എമാരില്‍ 144 പേരും പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തു.
നടന് വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെയിലെ അഞ്ച് വിമത എംഎല്‍എമാരും യോഗത്തിനെത്തി.
നിലവിലെ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം രാജിവച്ചു. രാവിലെ ഗവര്‍ണര്‍ കെ റോസയ്യയെ കണ്ട് പനീര്‍ശെല്‍വം രാജിക്കത്ത് കൈമാറി. ജയലളിതയെ പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്താല്‍ പനീര്‍ശെല്‍വം രാജിവയ്ക്കുമെന്ന് എഐഎഡിഎംകെ നേരത്തേ അറിയിച്ചിരുന്നു. 2014 സെപ്റ്റംബറില്‍ അഴിമതി നിരോധന നിയമപ്രകാരം ജയലളിത ജയിലില്‍ പോയതിനാലാണു പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനത്തെത്തിയിരുന്നത്.
സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ജയലളിതയെ ക്ഷണിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് ജയലളിത ഗവര്‍ണറെ സന്ദര്‍ശിക്കും. ജയലളിതയുടെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് സൂചന. മദ്രാസ് സര്‍വകലാശാലയിലെ സെന്റിനറി ഓഡിറ്റോറിയത്തിലായിരിക്കും ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: