കണ്ണൂര്‍: വിഎസിന്റെ കടുത്ത ആരാധകനും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ കടുത്ത എതിരാളിയുമായിരുന്ന കണ്ണൂരിലെ പഴയ കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ക്ക് ഒടുവില്‍ വീണ്ടും പാര്‍ട്ടി മെമ്പര്‍ഷിപ്പ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ 2005 മെയ് 3 ന് ബര്‍ലിനെ പാര്‍ട്ടിയില്‍ പുറത്താക്കിയിരുന്നു.
പാര്‍ട്ടിയില്‍ വിഎസ്-പിണറായി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പിണറായിവിജയന്റെ ശക്തനായ വിമര്‍ശകരില്‍ ഒരാളായിമാറിയ ബര്‍ലിന്‍ അന്ന് പാര്‍ട്ടി സെക്രട്ടറി കൂടിയായിരുന്ന പിണറായിക്കെതിരെ മോശമായ നിരവധി പദപ്രയോഗങ്ങള്‍ നടത്തുകയുണ്ടായി. പിണറായി മുതലാളിത്തത്തിന്റെ ദത്തുപുത്രനാണെന്നും ഉന്നത വ്യാപാരികളുമായും കുത്തക മുതലാളിമാരുമായാണ് അയാള്‍ക്ക് ബന്ധമെന്നും മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് പിണറായി കൈക്കൊണ്ട നടപടികള്‍ പാര്‍ട്ടി സെക്രട്ടറിക്ക് ചേര്‍ന്നതെല്ലെന്നും തുടങ്ങി രൂക്ഷമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ ബര്‍ലിന്‍ മാധ്യമങ്ങളിലൂടെ നടത്തിയിരുന്നത്.
മാത്രമല്ല പിണറായിയും ബര്‍ലിനും കടുത്ത ശത്രുതയിലായിരുന്നു. ഒരു കാലത്ത് ആത്മ മിത്രങ്ങളായിരുന്ന ഇരുവരും പിന്നീട് ഒരിക്കലും പരസ്പരം കണ്ടുമുട്ടുക പോലൂം ഉണ്ടായിരുന്നില്ല.
പാര്‍ട്ടിക്കും സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടി ബര്‍ലിന്‍ ഊര് വിലക്ക് കല്‍പ്പിച്ച സംഭവവുമുണ്ടായിരുന്നു.
ബര്‍ലിന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ തൊഴിലാളികളെ അനുവദിക്കാത്തതും മറ്റും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നാറാത്തെ വീട്ടിനുമുന്നില്‍ സിപിഎം പൊതുയോഗം സംഘടിപ്പിച്ചു. ഒഞ്ചിയത്തെ സിപിഎം വിമത നേതാവും ആര്‍എംപി പ്രവര്‍ത്തകനുമായിരുന്ന ടി.പി.ചന്ദ്രശേഖരന് കൊല്ലപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ഓടിയെത്തി ടിപിയുടെ മകന്റെയും ഭാര്യയുടേയും കരച്ചില് പിണറായി കാണണം എന്നും തുടങ്ങിയ പ്രസ്താവനകള്‍ ബര്‍ലിന്‍ നടത്തിയിരുന്നു.
ഏതാനും നാളുകളായി പാര്‍ട്ടിയുമായി അടുക്കാന്‍ ശ്രമം നടത്തി വരികയായിരുന്ന ബര്‍ലിന്‍ ഏതാനും ദിവസം മുമ്പ് വിഎസിനെ തളളിയും ഔദ്യോഗിക വിഭാഗത്തെ പുകഴ്ത്തിയും രംഗത്തെത്തിയിരുന്നു. തന്നെ പോലെ പ്രായമായ സ്ഥിതിയ്ക്ക് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതാണ് വിഎസിനും പാര്‍ട്ടിക്കും നല്ലതെന്നും തുടങ്ങിയ പ്രസ്താവനകളാണ് ബര്‍ലിന്‍ നടത്തിയത്. വിഎസ് പാര്‍ട്ടി വിലക്ക് ലംഘിച്ച് ബെര്‍ലിന്റെ വീട്ടില്‍ ചെല്ലുകയും അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തത് പാര്‍ട്ടിക്കകത്ത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ആദ്യപാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ഇന്ന് ജീവിച്ചിരിക്കുന്ന ഒരേഒരാളായ ബര്‍ലിന്‍ ,ഏറെക്കാലം പാര്‍ട്ടി സെന്ററിന്റെ ചുമതല വഹിച്ചിരുന്നു. എന്നാല്‍ പിണറായിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി തെറ്റായ വഴിയില്‍ സഞ്ചരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് പ്രതികരിച്ച ബര്‍ലിന്‍ 1999 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സുധാകരന് വോട്ട് ചെയ്തു. എന്നാല്‍ ബര്‍ലിന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബന്ധു കൂടിയായ പി.കെ.ശ്രീമതിയെ വിജയിപ്പിക്കാന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
ഏറ്റവും ഒടുവില്‍ സിപിഎം മയ്യില്‍ ഏരിയാ കമ്മറ്റിക്ക് പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ജില്ലാ കമ്മറ്റിക്ക് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് മെമ്പര്‍ഷിപ്പ് നല്കാന് തീരുമാനിക്കുകയും കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തി നല്കിയതും. പാര്‍ട്ടി സെക്രട്ടറിയേയും പാര്‍ട്ടിയേയും പൊതുജന മധ്യത്തില്‍ കാലങ്ങളായി രൂക്ഷമായി വിമര്‍ശിക്കുകയും കരിവാരിത്തേക്കുകയും ചെയ്ത ബര്‍ലിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത നടപടിയില്‍ സിപിഎമ്മിന്റെ പ്രാദേശിക കമ്മറ്റിയിലും മയ്യില്‍ ഏരിയാ കമ്മറ്റിയംഗങ്ങള്ക്കിടയിലും ജില്ലാ നേതാക്കള്ക്കിടയിലുള്പ്പെടെ അഭിപ്രായഭിന്നത രൂക്ഷമായിട്ടുണ്ട്.
മാത്രമല്ല ഒരുഭാഗത്ത് പാര്‍ട്ടിക്കെതിരെ വിമര്‍ശനം നടത്തിയതിന്റെ പേരില്‍ മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ അച്യുതാനന്ദനെതിരെ പാര്‍ട്ടി നടപടികളും ശാസനകളും നടത്തുമ്പോള്‍ മറുഭാഗത്ത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന നേതാവിനെ അടച്ചാക്ഷേപിച്ച ജനസമ്മതിയില്ലാത്ത നേതാവിനെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്കി സ്വീകരിക്കുന്ന നേതൃത്വത്തിന്റെ നിലപാടില്‍ വിഎസ് അനുകൂലികളിലും അണികളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: