ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുവാന്‍ വേണ്ടിയുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്കി ജലന്ധറില്‍ മൂന്നുദിവസമായി നടന്നുവന്ന പട്ടികജാതി മോര്‍ച്ച ദേശീയ നിര്‍വാഹക സമിതിയോഗം അവസാനിച്ചു.
പട്ടികജാതി-ആദിവാസി ജനതയുടെ പുരോഗതിക്കുവേണ്ടി കോടികളുടെ വികസന പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതു യഥാര്‍ത്ഥ കൈകളിലെത്തിക്കുവാന്‍ പട്ടികജാതി മോര്‍ച്ച പ്രവര്‍ത്തകര്‍ ശ്രദ്ധ ചെലുത്തണമെന്ന് ബിജെപി അഖിലേന്ത്യാ സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
മഹാസമ്പര്‍ക്ക അഭിയാന്റെ ഭാഗമായി എല്ലാ പട്ടികജാതി കുടുംബങ്ങളേയും സമ്പര്‍ക്കം നടത്താന്‍ തീരുമാനിച്ചു. ഓരോ കുടുംബത്തേയും മോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ അംഗങ്ങളാക്കണമെന്നും രാംലാല്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത്-മുനിസിപ്പല്‍-കോര്പ്പറേഷന്, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഭരണം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ദേശീയ നിര്‍വാഹക സമിതിയോഗം തീരുമാനിച്ചു.
പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് ദുഷ്യന്ത് കുമാര്‍ ഗൗതം അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസാമൂഹ്യനീതി വകുപ്പ് മന്ത്രി വിജയ് സാമ്പളെ, ലോക്സഭാ ചീഫ് വിപ്പ് അര്ജ്ജുന് മെഗ്വാള്, വീരേന്ദ്രകക്ഷി ബന്ദി, ഭഗവതി ചരണ്‍ മാത്തൂര്‍, ഡോ. സത്യനാരായണ്‍ ജാട്ടിയ, അനിത ആര്യ, നാരായണ്‍ കേസരി, മധ്യപ്രദേശ് മന്ത്രി ലാല്ചന്ത്, ഹരിയാന മന്ത്രി കൃഷ്ണപ്രസാദ് വേദിക്, ഗുജറാത്ത് മന്ത്രി സോംപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. പ്രമേയ ചര്‍ച്ചയിലും സംഘടനാ ചര്‍ച്ചയിലും കേരളത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ജനറല്‍ സെക്രട്ടറി സി.എ പുരുഷോത്തമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: