കൊച്ചി: വി.എസിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയത്തിന്റെ അന്തസത്ത ചോര്‍ത്തുന്നതായി ഇതുമായി ബന്ധപ്പെട്ട് കോടിയേരി നടത്തിയ വാര്‍ത്താ സമ്മേളനമെന്ന് വിമര്‍ശനം. പിണറായിപക്ഷത്തിനുള്ളില് കോടിയേരിക്കെതിരെ കടുത്ത അമര്‍ഷം പുകയുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയത്തിലെ പ്രധാന വിമര്‍ശനങ്ങളിലൊന്ന് വി.എസ് യുഡിഎഫ് സര്‍ക്കാരിനെ സഹായിക്കുന്നുവെന്നതായിരുന്നു. യുഡിഎഫ് പ്രതിസന്ധിയിലകപ്പെടുമ്പോഴെല്ലാം ജനശ്രദ്ധ തിരിച്ചുവിടാന്‍ വി.എസ് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച് വാര്‍ത്ത സൃഷ്ടിക്കുന്നുവെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.
എന്നാല്‍ പ്രമേയം വിശദീകരിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.എസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവക്കുന്നത് എന്നും. യു.ഡി.എഫിനെ ആക്രമിക്കുന്നതില്‍ വി.എസ് മുന്നില്‍ത്തന്നെയുണ്ട് എന്നും കോടിയേരി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തിന്റെ അന്തസത്ത ചോര്‍ത്തുന്ന തരത്തിലാണ് കോടിയേരി ഇത് വിശദീകരിച്ചതെന്നാണ്് പിണറായി പക്ഷം വിമര്‍ശനമുയര്‍ത്തുന്നത്.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.എസ്. പരാജയമാണെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് പ്രമേയത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നത്. എന്നാല്‍ കോടിയേരിയുടെ വാര്‍ത്താ സമ്മേളനത്തോടെ ഈ വിമര്‍ശനത്തിന്റെ മുനയൊടിഞ്ഞു.കോടിയേരി വി.എസിനോട് മൃദുസമീപനം സ്വീകരിക്കുന്നതായും അവര്‍ക്ക് പരാതിയുണ്ട്.
കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ക്കിടയിലും ഇതേച്ചൊല്ലി ചേരിതിരിവ് ശക്തമായിക്കൊണ്ടിക്കയാണ്. വി.എസിനോടുള്ള കോടിയേരിയുടെ അനുനയ സമീപനം പിണറായി പക്ഷത്തിന് സഹിക്കാവുന്നതിനുമപ്പുറമാണ്. അണഞ്ഞുതുടങ്ങിയ വിഭാഗീയതയെ വീണ്ടും ആളാന് അനുവദിച്ചത് സെക്രട്ടറിയായ ശേഷമുള്ള കോടിയേരിയുടെ ദുര്‍ബല നിലപാടുകളാണെന്ന് പിണറായി പക്ഷം കരുതുന്നു. സെക്രട്ടറിയായ ശേഷം കോടിയേരി വി.എസിനെ വീട്ടില്‍ പോയി കണ്ടതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്്്.
സെക്രട്ടറിയേറ്റ് പ്രമേയത്തെ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി ദുര്‍ബലമാക്കി എന്നവര്‍ കരുതുന്നതിനും ന്യായീകരണമുണ്ട്. .വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കണമെന്ന തീരുമാനമാണ് പിണറായി പക്ഷം സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടത്. ഇ.പി.ജയരാജന്, എ.കെ.ബാലന് എന്നിവര്‍ ഇതിനായി ശക്തമായി വാദിക്കുകയും ചെയ്തു. ഇതിനെ മറ്റാരും എതിര്‍ത്തില്ലെങ്കിലും കോടിയേരിയുടെ നിലപാട് അവരുടെ
ആഗ്രഹങ്ങള്ക്കെതിരാവുകയായിരുന്നു. തത്കാലം ഇത്തരമൊരു പ്രമേയം മതിയെന്ന നിലപാടില്‍ സംസ്ഥാന സെക്രട്ടറിയും കൂട്ടരും ഉറച്ചുനിന്നതോടെയാണിത്.
പിണറായി വിജയന് ഇക്കാര്യത്തില്‍ മൗനം തുടരുകയാണെങ്കിലും ഇ.പി.ജയരാജന്റെ നേതൃത്വത്തില്‍ പിണറായി അനുകൂലികള്‍ പാര്‍ട്ടിക്കുള്ളില്‍ കോടിയേരിക്കെതിരെയും നീക്കം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. കണ്ണൂര്‍ നേതാക്കളില്‍ പി.ജയരാജന്,എം.വി ജയരാജന് തുടങ്ങിയവരും കടുത്ത പിണറായി പക്ഷക്കാരാണ്.എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ്അംഗമായ എം.വി ഗോവിന്ദന് കോടിയേരിയുടെ അനുനയ നിലപാടുകളോട് ആഭിമുഖ്യം പുലര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: