തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ.ബാബുവിന് 200 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ബാബുവിന്റെ കൈയിലുള്ളതു ജനങ്ങളെ വിറ്റുണ്ടാക്കിയ കാശാണെന്നും ബിജുരമേശ് ആരോപിച്ചു.
ഡയറി ഫാമും ഏക്കര്‍ കണക്കിനു തോട്ടവും മരുമക്കളുടെ പേരില്‍ ബാബു വാങ്ങിക്കൂട്ടി. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ബിജുരമേശ് ആവശ്യപ്പെട്ടു. യുഡിഎഫ് മന്ത്രിമാര്‍ക്ക് പുറമെ എംഎല്‍എമാര്‍ക്കും കോഴകൊടുത്തതായും ബിജുരമേശ് വെളിപ്പെടുത്തി. എക്സൈസ് മന്ത്രി കെ. ബാബുവിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഎല്‍എമാര്‍ക്ക് പണം കൊടുത്തതിന്റെ കണക്കും തന്റെ പക്കലുണ്ട്. പലര്‍ക്കും നല്‍കാനായി ബാറുടമകളില്‍ നിന്ന് 24 കോടി രൂപയാണ് പിരിച്ചതെന്ന് ബിജു പറഞ്ഞു. കേസിനുവേണ്ടി അഞ്ചു കോടി രൂപയോളം പിരിച്ചു. ഓരോ ബാറുടമകളില്‍ നിന്നും അഞ്ചു ലക്ഷം രൂപയാണ് പിരിച്ചത്. മന്ത്രി കെ. ബാബുവിനും കെ.എം. മാണിക്കുമാണ് പ്രധാനമായും പണം നല്‍കിയത്. കെ.ബാബുവിന് പണം ഓഫീസില്‍ കൊണ്ടു പോയി നല്‍കിയത് താനാണെന്നും ബിജു പറഞ്ഞു.
ഒരു കോടി രൂപ മാണിക്ക് നല്കി. ഇനി മാണിക്ക് പണം കൊടുക്കരുതെന്ന് തന്നോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായും ബിജു രമേശ് വെളിപ്പെടുത്തി. ശനിയാഴ്ച ചേര്‍ന്ന ബാറുടമകളുടെ യോഗം ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിന്‍െറ പുതിയ വെളിപ്പെടുത്തല്‍.
ആകെ എത്ര പണം പിരിച്ചെടുത്തു എന്നും ഈ പണം ആര്‍ക്കൊക്കെ കൊടുത്തുവെന്നും ഉള്ള കണക്കുകള്‍ ബാര്‍ അസോസിയേഷന്‍െറ അടുത്ത യോഗത്തില്‍ അവതരിപ്പിക്കുമെന്നും ബിജു രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: