ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിസ്വാസിനെതിരെ ദല്‍ഹി വനിതാകമ്മീഷണ് അദ്ധ്യക്ഷ നല്കിയ പരാതിയില്‍ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. വനിതാകമ്മീഷണ് അദ്ധ്യക്ഷ ബര്‍ക്ക സിങിനെ അപമാനിക്കുന്ന പ്രസ്താവനകള്‍ ട്വിറ്ററിലൂടെ നടത്തിയതിനാണ് ഒരു കേസ്. വനിതാ കമ്മീഷ.ന് പത്രസമ്മേളനം എഎപി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയതിന്റെ പേരിലാണ് രണ്ടാമത്തെ കേസ്.
വ്യക്തിഹത്യ ചെയ്തതിന്റെ പേരില്‍ ബര്‍ക്ക സിങ് നല്കിയ പരാതിയിന്മേല് സഫ്ദര്‍ജങ് പോലീസാണ് കുമാര്‍ ബിശ്വാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപി എസ്റ്റേറ്റ് പോലീസാണ് രണ്ടാമത് കേസ് എടുത്തത്. കുമാര്‍ ബിശ്വാസിനെ ഒരു കേസില്‍ സാക്ഷിയാക്കി ചേര്‍ത്തിട്ടുണ്ട്. ഐ.ടി ആക്ടിലെ 66(എ) വകുപ്പ് പ്രകാരമാണ് കേസെന്നും അപകീര്‍ത്തികരമായ ചില ട്വീറ്റുകള്‍ കുമാര്‍ ബിശ്വാസ് മറ്റുള്ളവര്‍ക്ക് അയച്ചുനല്‍കിയതായും ദല്‍ഹി പോലീസ് വക്താവ് രാജന് ഭഗത് പറഞ്ഞു.
പ്രസ്താവനകളിലൂടെ അപമാനിച്ചെന്ന ബര്ക്കസിങിന്റെ പരാതിയിന്മേല് ഐപിസി 506,509 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം തുടരുകയാണെന്നും ദല്‍ഹി പോലീസ് അറിയിച്ചു. കുമാര്‍ ബിശ്വാസ് തന്നെ എഎപി പ്രവര്‍ത്തകരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും നിരവധി അപകീര്‍ത്തികരമായ ട്വീറ്റുകള്‍ നടത്തിയതായും കാണിച്ച് ദല്‍ഹി ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജുങിനും ദല്‍ഹി പോലീസ് കമ്മീഷണര്‍ ബിഎസ് ബാസിക്കും ബര്‍ക്ക സിങ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: