നരേന്ദ്രമോദിയുടെ രംഗപ്രവേശം, നവീനജനാധിപത്യ ചിന്തകളെക്കുറിച്ച് ഒരിക്കല്‍ക്കൂടി പരിചിന്തിക്കാന്‍ ഇട നല്കുന്നു. ഒരു വര്‍ഷംകൊണ്ട് പുതിയ പ്രധാനമന്ത്രിക്ക് ഒന്നും കാര്യമായി നേടാന്‍ കഴിഞ്ഞില്ല എന്ന മുറവിളി മാധ്യമങ്ങള്‍ തൊടുത്തുവിടുന്ന അസ്ത്രങ്ങള്‍ക്കുപരി എന്തു യാഥാര്‍ത്ഥ്യത്തെയാണ് വെളിപ്പെടുത്തുന്നത്?
ആറരപ്പതിറ്റാണ്ട് പ്രായമുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന് ചുരുങ്ങിയത് അയ്യായിരം വര്‍ഷത്തിന്റെ പാരമ്പര്യമുണ്ട്. ഇതൊരു സാമാന്യ നിഗമനമാണ്. ഇന്ത്യയ്ക്കൊപ്പം സ്വതന്ത്ര ഭരണമാര്‍ഗത്തിലേക്കു വന്ന, ഏഷ്യനാഫ്രിക്കന്‍ ഭൂഖണ്ഡങ്ങളുടെ ജനാധിപത്യനേട്ടങ്ങള്‍ പരിശോധിച്ചാല്‍ താരതമ്യേന ഏറ്റവും പിന്നാക്കം നില്ക്കുന്ന ഒരവസ്ഥ നമുക്കുണ്ട്. സാമാന്യജനജീവിതത്തിന്, കാലോചിതമായ നേട്ടം കൈവരിക്കാന്‍ ഇവിടെ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ മറ്റു ഏഷ്യന്‍ രാജ്യങ്ങളിലെന്നപോലെ രക്തരൂഷിത കലാപങ്ങള്‍ ഉണ്ടായില്ല. വിഭജനകാലത്ത് സംഭവിച്ചതൊഴികെ. പിന്നീടുണ്ടായ പ്രതികൂലാവസ്ഥകള്‍ പലതും നമ്മുടെ സ്വന്തം കൈപ്പിഴയാല് സംഭവിച്ചതാണ്.
ജനങ്ങള്‍ക്കിടയിലെ ഭക്ഷ്യനിലവാരം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണ പ്രക്രിയ, വ്യവസായ-കാര്‍ഷികരംഗത്തെ തൊഴിലാളി- തൊഴിലുടമ ബന്ധങ്ങള്‍, ജീവിത ശൈലിയുടെ പുരോഗതി (വിദ്യാഭ്യാസം ഉള്‍പ്പെടെ) പ്രകൃതി സംരക്ഷണം, സര്‍വ്വോപരി ഒരു സോഷ്യലിസ്റ്റ് ജനാധിപത്യ രാഷ്ട്രത്തിന് കൈവരിക്കാന്‍ കഴിയുന്ന ധാര്‍മ്മിക നിലവാരവും അതുമായി ബന്ധപ്പെട്ട സാംസ്കാരിക പുരോഗതിയും. ഇന്ത്യയ്ക്ക് വമ്പിച്ചൊരു യുവജനശക്തിയുടെ സമ്പത്തുണ്ട് എന്ന് ലോകസമക്ഷം പ്രഖ്യാപിച്ചപ്പോള്‍ നമ്മുടെ മുന്‍ രാഷ്ട്രപതി ഉദ്ദേശിച്ചത്- ഭരണാധികാരികള്‍ അവരുടെ കടമ നിര്‍വഹിച്ചില്ല എന്നതു തന്നെയാണ്.
വൈവിധ്യപൂര്‍ണവും പ്രസാദാത്മകവുമായ പ്രകൃതി, പ്രകൃതിസമ്പത്ത്, കാര്‍ഷിക പാരമ്പര്യം, ജ്ഞാന-വൈജ്ഞാനിക പൈതൃകം, ബുദ്ധിമാന്മാരായ ജനവര്‍ഗങ്ങള്‍ പരസ്പരാശ്രയത്തിന്റെയും സഹകരണത്തിന്റെയും പൊതു പൈതൃകത്തിന്റെയും ഈടുവയ്പ്, പൗരാണികകാലം മുതല്‍ സ്വീകരിച്ചുപോന്ന ആരോഗ്യകരമായ ജീവിതശൈലീ, ഭരണപാടവം (രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഗ്രാമപഞ്ചായത്ത് ഘടനയില്‍ അനുവര്‍ത്തിച്ച മര്യാദകള്‍, ജനാധിപത്യ വാഴ്ചയുടെ പ്രാഥമിക പാഠങ്ങള്‍) എല്ലാം സ്വായത്തമായിട്ടും ജീവിതരഥം വേണ്ടതുപോലെ മുന്നോട്ടു നീങ്ങിയില്ല. അതിന്റെ പ്രധാനകാരണങ്ങള്‍, ജാതിവ്യവസ്ഥ, അന്ധവിശ്വാസങ്ങളുടെ സ്ഥായീഭാവം, ഏഷ്യന്‍ വര്‍ഗത്തിന്റെ സ്വതസിദ്ധമായ അലസത, ഗോത്രപ്പോരുകള്‍, കിടമത്സരങ്ങള്‍(രാജാക്കന്മാരുടെ) എന്നിവയാണ്. പ്രകൃതിയുമായി ഇണങ്ങി ജീവിച്ച പാരമ്പര്യം, വമ്പിച്ച പ്രകൃതി ദുരന്തങ്ങളെ സ്വാഭാവികമായും കുറെയെല്ലാം ഒഴിവാക്കിയിരുന്നു.
ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്കും വൈകല്യത്തിനും കാരണമാക്കിയത്, രണ്ടുലോകയുദ്ധങ്ങള്‍ പിന്നിടുമ്പോഴേക്കും ഇവിടെ പുതിയൊരു മുതലാളിവര്‍ഗം ഉടലെടുത്തതാണ്. സാമാന്യജനത്തിനും ഭരണാധികാരികള്‍ക്കും ഇടയില്‍ ദല്ലാളായും വ്യാപാരിയായും ഉല്പാദകനായും നിലകൊണ്ടവരുടെ സങ്കുചിത മനസ്സ്, വൈദേശികരുടെ ആധിപത്യത്തോടെ അതിന്റെ ഭാഗമായി വര്‍ത്തിക്കാന്‍ തുടങ്ങി അവര്‍. സമൂഹത്തിനകത്തെ വൈവിധ്യങ്ങളെയും മത്സരങ്ങളെയും ധനികവര്‍ഗം ഇടയ്ക്കു നിന്നു പോഷിപ്പിച്ചു. സ്വാതന്ത്ര്യലബ്ധിയോടുകൂടി മനസ്സാക്ഷിയുള്ള ചില വ്യവസായികള്‍ മാത്രം സ്വതന്ത്രഭരണത്തിനു ചേര്‍ന്നു നിന്നു. അല്ലാത്തവരുടെ ചായ്വ് വിദേശക്കുത്തകകള്‍ക്കൊപ്പമായി.
ഗാന്ധിജിയുടെ നിരന്തര ചിന്തകളും പ്രവര്‍ത്തനവും ഇന്ത്യന്‍ മനസ്സിനെ ഒന്നിച്ചു നിലനിര്‍ത്താന്‍ എപ്പോഴും പരിശ്രമിച്ചു. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഇന്ത്യന്‍ ധനവര്‍ഗത്തിന്റെ സഹായം തേടാനും മഹാത്മാവ് മടിച്ചില്ല. അക്കൂട്ടത്തില്‍പ്പെട്ട അവസാനത്തെ വ്യവസായിയാണ് ടാറ്റ. പശ്ചിമബംഗാളിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ടാറ്റയുടെ വ്യവസായരംഗത്തെ പെരുമാറ്റം ഒരു കാരണമാണ്, ശേഷം രാഷ്ട്രീയക്കാരും നിര്‍വഹിച്ചു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിപദം ഏറ്റെടുത്തത് പല ഗ്രൂപ്പുകളുടെയും വിരോധത്തെ അതിജീവിച്ചുകൊണ്ടാണ്. ഭാവനാസമ്പന്നനും ആധുനിക വിദ്യാഭ്യാസവും ചിന്തയും മനസ്സാക്ഷിയും ഉള്ള ഒരു കുലീനനുമായിരുന്നുവല്ലോ ജവഹര്‍ലാല്‍ നെഹ്റു. ഒരു പുതിയ രാഷ്ട്രത്തിന്റെ ആവിഷ്ക്കാരത്തിനും മേല്ഗതിക്കും മനുഷ്യസ്നേഹിയും സനാതനചിന്തയും ആധുനികവീക്ഷണവും ഒന്നിച്ചു ചേര്‍ന്ന ഒരു സാരഥി തന്നെ വേണം എന്നു ഗാന്ധിജി ദൂരദര്‍ശനം ചെയ്തു. ഇതിനെതിര്‍പ്പും ഉണ്ടായി.
നെഹ്റുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യന്‍ ഭരണം കാല്പനികമെങ്കിലും ദൂരവീക്ഷണത്തില്‍ അധിഷ്ഠിതമായിരുന്നു. അതിന്റെ പരിമിതികള്‍ നാം കണ്ടതാണ്.
ഇന്ത്യയെ കാര്‍ഷികസമ്പന്നമാക്കുക, ഇന്ത്യന്‍ വ്യവസായങ്ങളെ പോഷിപ്പിക്കുക, ആധുനിക വിദ്യാഭ്യാസമുള്ള ഒരു പുതുജനതയെ വളര്‍ത്തിയെടുക്കുക എന്നിവയ്ക്ക് ഒന്നാം പ്രധാനമന്ത്രി മുന്‍കയ്യെടുത്തു. ലോകരാഷ്ട്രങ്ങള്‍ അദ്ദേഹത്തെ അംഗീകരിച്ചു. പഞ്ചശീലതത്വം വഴി പ്രധാനമന്ത്രി അയല്‍ രാജ്യങ്ങളുടെ സൗഹൃദത്തിനും അടിക്കല്ലിട്ടു. എന്നാല്‍ ഇതിനൊപ്പം ദേശ ക്യാപ്പിറ്റലിസ്റ്റുകള്‍ സ്വന്തം പുരോഗതിക്കും അതിനു ആക്കം കൂട്ടാനും വേണ്ടതു ചെയ്തു. കുടുംബവാഴ്ചയുടെ തുടക്കമായി.
അറുപത്തേഴു കൊല്ലം ഇന്ത്യ ഒറ്റക്കുടുംബത്തിനും അതിന് ഓശാനപാടുന്നവര്‍ക്കും അടിപ്പെട്ടു. എന്നല്ല മോന്തായം വളയുന്നതിന്നനുസരിച്ച് ഇന്ത്യന്‍ സ്റ്റേറ്റുകളുടെ മുതുകെല്ലും വാരിയെല്ലുകളും ഒടിയാനും കൂനുണ്ടാവാനും നിലം പതിക്കാനും തുടങ്ങി. ഭരണകുടുംബത്തിന് പിണിയാളരേറെ ഉണ്ടായി. നിരവധി ജനാധിപത്യ പാര്‍ട്ടികളും അവരുടെ അനുയായി വര്‍ഗങ്ങളും ഒപ്പം ഗൂഢതന്ത്രങ്ങളും വളര്‍ന്നു സങ്കീര്‍ണമായി.
ജനം ഇല്ലാതാവുന്നു. മനുഷ്യനല്ല, പാര്‍ട്ടിയാണ് വലുത് എന്ന മുദ്രാവാക്യങ്ങള്‍ ഉയരുന്നു. ചിലര്‍ വിദേശ നേതൃത്വങ്ങളെ മാതൃകയായി കണ്ടെത്തുന്നു. പഞ്ചശീലങ്ങള്‍ അംഗീകരിച്ച വലിയ രാജ്യങ്ങള്‍ തന്നെ ഗൂഢമായി അതിര്‍ത്തി ലംഘനത്തിനും നിരന്തര ആക്രമങ്ങളും യുദ്ധങ്ങളും തുടങ്ങി വയ്ക്കുന്നു. ലോകത്തില്‍ ശീതസമരങ്ങള്‍ പടിഞ്ഞാറും കിഴക്കും തമ്മില്‍ ഭീമമായ പോര് വിളികള്‍ മുഴക്കുന്നു. ജനം ഇതെല്ലാം അറിയുകയും അനുഭവിക്കുന്നുമുണ്ടായിരുന്നു. പിന്നെ അനിവാര്യമായ രാഷ്ട്രീയ-സാമൂഹിക മലയിടിച്ചിലുകള്‍ സംഭവിക്കുന്നു.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനം പലതരം നാടകം കണ്ടു തരിച്ചിരുന്നു. ചിന്തിക്കുകയും ചിരിക്കുകയും വീണ്ടും ചിന്തിക്കുകയും ചെയ്തു. ഭാവി രാജ്യാവകാശി രാഹുലനായിരിക്കുമെന്നു മീഡിയ കൊട്ടിഘോഷിച്ചു. പിറ്റേന്നു കാണുന്നത് പാര്‍ലമെന്റ് സമ്മേളനസ്ഥലത്ത് ഭാവികുമാരന്‍ പകല്‍വെളിച്ചം ചാരിക്കിടന്നു ഉറങ്ങുന്നതാണ്. അതിനു പിറ്റേന്ന് പരീക്ഷയ്ക്കു പഠിക്കുന്ന പുത്രന് എങ്ങാനും ഉറങ്ങിപ്പോയാലോ എന്നു പരിഭ്രമിച്ചു അമ്മ മകനൊപ്പം പാര്‍ലമെന്റില്‍ ഇരിക്കുന്നതാണ്.
പിന്നീട് വീട് വീടാന്തരം പ്രചാരണം. പ്രതിയോഗി നരേന്ദ്രമോദി നല്ലപോലെ ഗൃഹപാഠം ചെയ്യുകയും ഒന്നാം റാങ്ക് നേടാനുള്ള പരിപാടി ആവിഷ്കരിക്കുകയും ചെയ്തു. ഒന്നാമനാകാന്‍ കുറുക്കുവഴികളുണ്ടെന്നു നമ്മുടെ യൂണിവേഴ്സിറ്റികള്‍ കണ്ടെത്തും സമയത്ത്, കുറുക്കുവഴി ഒന്നും തന്നെയില്ലെന്ന യാഥാര്‍ത്ഥ്യബോധത്തോടെ മോദി പെരുമാറി. തന്റെ രാഷ്ട്രീയ പ്രതിയോഗികളുടെ ആസ്ഥാനത്തിന്റെ അകത്ത് (കേരളത്തിലെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്ന്) കേറിച്ചെന്നു അഭിവന്ദ്യയായ സാമൂഹ്യപ്രവര്‍ത്തകയും ആത്മീയ നേതാവുമായി അഭിമുഖം നടത്തി, അനുഗ്രഹം വാങ്ങി തിരിച്ചുപോയി. ഇതില്‍ ഒന്നു രണ്ടു പ്രധാന സംഗതികള്‍ ഗുപ്തമാണ്. കേരളത്തെ തന്റെ വോട്ടര്‍മാരായി മാറ്റുക എളുപ്പമല്ല, രണ്ട് കേരളം സ്ത്രീ വിരുദ്ധമാണ്, പൊതുവെ. ഇങ്ങനെ രാജ്യം ഒന്നായിക്കാണുന്നവനാണ് താനെന്ന് ഔത്തരാഹന്മാരുടെ ഭരണത്തില്‍ നിന്നു വന്ന പ്രതിശ്രുത പ്രധാനമന്ത്രി ഭാരതജനതയെ ഉല്‍ബോധിപ്പിച്ചു.
ഗുജറാത്തിനെ മാതൃകാസംസ്ഥാനമായി ഉയര്‍ത്തുന്നതില്‍, മോദിയുടെ മുഖ്യമന്ത്രിപദം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇത് അവിടത്തെ മലയാളികള്‍ പരക്കെ പറയുന്ന കാര്യമാണ്. രാജ്യത്തിനകത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതു കഴിഞ്ഞ് അദ്ദേഹം പഞ്ചശീലബന്ധങ്ങള്‍ അറ്റുപോയിരുന്ന ഏഷ്യന്‍ രാജ്യങ്ങളുമായി സൗഹൃദം പുതുക്കി. ജപ്പാനടക്കം യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. യു.എസ്സില്‍, പഴയ വിലക്ക് നേരെയാക്കി സന്ദര്‍ശനം നടത്തിക്കൊണ്ട് ലോകമുതലാളിത്ത രാജ്യങ്ങളെ അത്ഭുതപ്പെടുത്തുകയും ആശങ്കാകുലരാക്കുകയും ചെയ്തു.
പ്രസിനെയും ജനത്തേയും ബോധിപ്പിക്കാനും പൊതുപണം ധൂര്‍ത്തടിക്കാനും ഉദ്ദേശിച്ചായിരുന്നില്ല ഈ യാത്രകള്‍. പ്രസ്, യു.എസ്. യാത്രയെ കളിയാക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അന്ന് ന്യൂയോര്‍ക്കിലായിരുന്നു ഞാനും കുടുംബവും. വെള്ളക്കാരുടെ പത്രങ്ങള്‍ ഈ സംഭവത്തെ വീണ്ടും വീണ്ടും പരാമര്‍ശിച്ചു. അവിടുത്തെ ഹിന്ദി, ഇംഗ്ലീഷ് ദേശീയ പത്രങ്ങള്‍, നരേന്ദ്രമോദിയെ ഹര്‍ഷാരവത്തോടെ എതിരേറ്റു. ന്യൂയോര്‍ക്ക് പരിസരത്തെ ഏറ്റവും മികച്ച ഹാളുകളിലൊന്നു ബുക്ക് ചെയ്തു, പരിപാടിക്ക്.
സീറ്റൊന്നിന് ആയിരം ഡോളര്‍ കൊടുക്കാനും അതിലേറെക്കൊടുക്കാനും പ്രവാസി ഇന്ത്യക്കാര്‍ മാത്രമല്ല, വെളുത്ത വര്‍ഗക്കാരും തയ്യാറായി. ഒറ്റ സീറ്റും ശേഷിച്ചില്ല, എന്നല്ല എക്സിറ്റ് ഇരിപ്പിടങ്ങളുമുണ്ടായി. മാധ്യമങ്ങളെല്ലാം മോദിയുടെ വാഗ്മിത്വം ഹിന്ദിയില്‍ത്തന്നെ കേട്ടു. ക്ഷമയോടെ, ഉത്സാഹപ്രകര്‍ഷത്തോടെ. യു.എസിലെ ഇന്ത്യന്‍ പ്രവാസികളുടെ ചിരകാല പ്രതീക്ഷ താന്‍ നിറവേറ്റും എന്നു പ്രഖ്യാപിച്ചപ്പോള്‍ അത്യുഗ്രമായ കയ്യടി ഉണ്ടായി.
ഓര്‍ക്കുക, അവര്‍ക്കെല്ലാം ദ്വിപൗരത്വം അനുവദിക്കും എന്നതായിരുന്നു പ്രധാനം. എന്നല്ല, അപ്പോഴും ഭീമപക്ഷവും ഇന്ത്യന്‍ യുവാക്കളായിരുന്നു. അപ്പോഴും ഇതര പത്രങ്ങള്‍ പറഞ്ഞു, മോദി ഒബാമയെ സന്ദര്‍ശിക്കാതെ മടങ്ങും എന്ന്! പഴയൊരു സംഭവമുണ്ടല്ലൊ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വര്‍ഗീയവാദിയെന്ന പേരില്‍ വിസ നിഷേധിച്ചത്. ആദ്യദിവസം വ്രതം നോറ്റിരുന്ന മോദി രണ്ടാം ദിവസം യു.എസ്. പ്രസിഡന്റിന്റെ ഭവനത്തില്‍ ഡിന്നര്‍ കഴിച്ചു മടങ്ങി. ചരിത്രത്തിലാദ്യമാണ് ഇന്ത്യയില്‍ നിന്നൊരു ഭരണത്തലവനെ യു.എസ് പ്രസിഡന്റ് വൈറ്റ് ഹൗസില്‍ അതിഥിയായി ക്ഷണിച്ചത്.
മോദിക്ക് ഒരു വര്‍ഗീയവാദിയാവാന്‍ കഴിയും എന്ന മീഡിയ പ്രചാരണം ഭോഷ്ക്കാണ്. പറഞ്ഞു തേഞ്ഞുപോയ ഒരു പദം മാത്രമാണ് ഇന്ത്യന്‍ രാഷ്ട്രീയവാദികളെ സംബന്ധിച്ച് മതേതരത്വം എന്ന പദം. ഈ പദത്തെ ഇത്രകണ്ട് ചവച്ചരച്ചത് രാഷ്ട്രീയക്കാരാണ്. നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവോരങ്ങളിലും തദ്ദേശീയരും അന്യസംസ്ഥാനക്കാരും മതേതരവാദികളാണ്. അവര്‍ക്ക് പ്രശ്നം ജീവിതം മാത്രം. മോദി ജനിച്ചു വളര്‍ന്നു ഭരിച്ച ഗുജറാത്ത് പഴയകാലം മുതല്‍ക്ക് ഇന്ത്യന്‍ സെമിറ്റിക് വര്‍ഗങ്ങള്‍ കൂടിക്കഴിയുന്ന പ്രദേശമാണ്. അതുപോലെ മറ്റു സംസ്ഥാനങ്ങളും. ഇവിടെ വര്‍ഗീയ മത്സരങ്ങളുടെ പ്രചാരകര്‍ രാഷ്ട്രീയ പാര്‍ട്ടികളാണ്. ഒന്നുപോലും ഈ വികാരത്തിനതീതരാണെന്ന് പറയാനാര്‍ക്കു കഴിയും? അതിനായി അവര്‍ പല നടപടികള്‍ സ്വീകരിക്കുന്നു. രാമനെ ലീഗുകാരനായും മുഹമ്മദിനെ മറ്റു മതക്കാരും സ്ഥാനാര്‍ത്ഥികളാക്കുമ്പോള്‍ എല്ലാവരും മതേതരക്കാര്‍ തന്നെ.
വരുംകാലം യുദ്ധം ചെയ്യുക കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നു നമ്മുടെ പ്രധാനമന്ത്രി കരുതുന്നുണ്ട്. നദികളെ തീരദേശ ഭൂവുടമകള്‍ വേലികെട്ടിപ്പകുത്ത് സ്വന്തമാക്കി ജനത്തിന് അവിടെ പ്രവേശം നിഷേധിക്കുന്നത് ഇന്ത്യയില്‍ സാര്‍വത്രികമായി വരികയാണ്. ഭൂമാഫിയ ആദ്യം നദികളെ കണ്ടുവയ്ക്കുന്നു, പിന്നെ തീരങ്ങള്‍ കൈവശപ്പെടുത്തുന്നു. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളബുദ്ധിജീവികളും രാഷ്ട്രീയക്കാരും എത്ര അശാസ്ത്രീയമായ ഇടപെടലുകളാണ് നടത്തുന്നത്!
വിദ്യാഭ്യാസകാര്യത്തില്‍ മൊത്തം അഴിച്ചുപണി, പ്രത്യേകിച്ചും യൂണിവേഴ്സിറ്റി ലവലില്‍, വേണമെന്നു പ്രധാനമന്ത്രി ആഗ്രഹിക്കുന്നുണ്ട്. കര്‍ഷകനെ ഭാവി ഇന്ത്യയ്ക്കു വേണ്ടി സജ്ജമാക്കേണ്ടതും ഉണ്ട്. വിഭവങ്ങള്‍ കുറഞ്ഞു വന്നു വിദേശങ്ങളുടെ മുമ്പില്‍ പിച്ചപ്പാത്രവും കുത്തുപാളയുമായി കൈനീട്ടുന്നതും ഉപരിവിദ്യാഭ്യാസത്തിനായി വിദേശ യൂണിവേഴ്സിറ്റികളെ ആശ്രയിക്കുന്നതും തികച്ചും ഇന്ത്യയുടെതെന്നല്ല, ഏതു രാജ്യത്തിനും അപകടകരമാണ്.
ദേശീയ സംസ്കാരത്തെ കാലോചിതം പുനഃരാവിഷ്കരിക്കാനുള്ള നടപടികള്‍ ഉന്നത ചിന്തകരുമായി പങ്കുചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ എടുക്കണം.
അഴിമതി ഉന്മൂലനം ചെയ്ത് ലോകത്തിനു മുമ്പില്‍ നമ്മുടെ യുവാക്കള്‍ക്ക് തലയുയര്‍ത്തി നില്ക്കാറാകണം. കോപ്പിയടിക്ക് ഐ.പി.എസ്സുകാരനും രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നവനും ഇല്ലാത്ത ഭൂമിക്കു പട്ടയം കൊടുക്കുന്നവരും അതുപോലെ ആയിരക്കണക്കിനു ബുദ്ധിഹീനരും ഈ രാജ്യത്തുണ്ട്. അന്നം, വസ്ത്രം, വീട്, തൊഴില്‍, വിദ്യാഭ്യാസം എന്നിവയ്ക്കുവേണ്ടി അടിമകളായി കടല്‍ കടന്നു പോകുന്നവരെ അഭിമാനികളാക്കണം. ആറരപ്പതിറ്റാണ്ട്, ഭാരതസംസ്കാരവും അതിന്റെ എല്ലാ നന്മകളും വിറ്റു തുലച്ചും നശിപ്പിച്ചും പാട്ടത്തിനു കൊടുത്തും നാടുവാഴുന്നവരുടെ മുമ്പില്‍ ഈയൊരു പ്രധാനമന്ത്രി നില്ക്കട്ടെ എന്നാണ് ശരിയായ രാജ്യസ്നേഹികള്‍ മോഹിക്കുന്നത്.
തൊലിവെളുത്തതുകൊണ്ട് മാത്രം ഒരു വ്യക്തിയും ഇവിടുത്തെ ഭരണാധിപനാകാന്‍ പാടില്ല. ഇന്ത്യയുടെ ജനകോടികള്‍ക്കും ഈ മഹാരാജ്യത്തിനും നേതാവാകാന്‍ ഒരു ലളിതജീവിതം നയിക്കുന്ന കര്‍ഷകനോ വ്യവസായിയോ പണ്ഡിതനോ ചിന്തകനോ ആയാലും ആളൊരു Statesman (woman) ആയിരിക്കണം. നരേന്ദ്രമോദി ഇന്ത്യയ്ക്കു ലഭിച്ച ഉന്നതനായൊരു രാഷ്ട്രനേതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: