മൂന്നുമാസത്തോളം നീണ്ട പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിച്ചതിന്റെ പിറ്റേന്ന് മെയ് 14ന് കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു മാധ്യമപ്രവര്‍ത്തകരെ കണ്ടത് അതീവ സന്തോഷവാനായാണ്. കഴിഞ്ഞ ഒരുവര്‍ഷത്തെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ച അദ്ദേഹം രാജ്യസഭയിലെ ഭൂരിപക്ഷത്തിന്റെ കുറവ് നിയമനിര്‍മ്മാണത്തില്‍ കേന്ദ്രസര്‍ക്കാരിനെ യാതൊരു തരത്തിലും പിന്നോട്ടടിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. 2014 മെയ് മുതല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 47 പുതിയ ബില്ലുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ പാര്‍ലമെന്റ് പാസാക്കി. ഇതില്‍ 24 എണ്ണവും രണ്ടാഴ്ച മുമ്പ് സമാപിച്ച ബജറ്റ് സമ്മേളനത്തിലാണ് പാസായത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഭ തടസ്സപ്പെടുത്തല്‍ പരിപാടികള്‍ക്കിടയിലും കഴിഞ്ഞ ഒരു ദശാബ്ദത്തിലെ മികച്ച നേട്ടമാണ് എന്‍ഡിഎ സര്‍ക്കാരിന് പാര്‍ലമെന്റില്‍ കൈവരിക്കാനായത്.
നിയമനിര്‍മ്മാണസഭയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പഠനം നടത്തുന്ന ആധികാരിക ഏജന്‍സിയായ പിആര്‍എസ് ലെജിസ്ലേച്ചര്‍ റിസേര്‍ച്ചിന്റെ തലവന്‍ ചക്ഷു റോയ് പറയുന്നത് ഇപ്രകാരമാണ്. നിരവധി ധനകാര്യ ഇടപാടുകളും നിയമനിര്‍മ്മാണങ്ങളും സഭയില്‍ ഇക്കാലയളവില്‍ നടന്നു. രാജ്യത്തെ പ്രധാനപ്പെട്ട പ്രശ്നങ്ങളിന്മേലും ചര്‍ച്ചകള്‍ നടന്നു. ഇരുസഭകളും കൂടുതല്‍ കാലം സമ്മേളിച്ചതോടെ ഉത്പ്പാദനക്ഷമതയും വര്‍ദ്ധിച്ചു, 123 ശതമാനം വര്‍ദ്ധനവാണ് പാര്ലമെന്റ്പ്രവര്ത്തനത്തില് ഉണ്ടായത്.
2014 ഒക്ടോബറില്‍ സഭാ നേതാക്കന്മാരുടേയും പാര്‍ട്ടി ചീഫ് വിപ്പുമാരുടേയും യോഗം വിളിച്ചുചേര്‍ത്ത് സ്വീകരിച്ച തീരുമാനം ഫലപ്രാപ്തിയിലെത്തിച്ച സന്തോഷം പാര്‍ലമെന്ററികാര്യ വകുപ്പിനുണ്ട്. വര്‍ഷം നൂറുദിവസം കുറഞ്ഞത് സഭ സമ്മേളിക്കണം എന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നയം. ആദ്യവര്‍ഷം കൊണ്ടുതന്നെ ലോക്സഭ 90വും രാജ്യസഭ 87 ദിവസവുമെന്ന വലിയ നേട്ടത്തിലേക്ക് സര്ക്കാരെത്തിക്കഴിഞ്ഞു.
ബജറ്റ് സമ്മേളനത്തിന്റെ നടത്തിപ്പില്‍ സമ്മേളനദിവസങ്ങള് വര്‍ദ്ധിപ്പിച്ചുകൊണ്ട് പുതിയ നയം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വെറുതെ ബഹളമുണ്ടാക്കി നഷ്ടപ്പെടുത്തുന്ന മണിക്കൂറുകള്‍ സഭാ സമ്മേളനകാലം നീട്ടിക്കൊണ്ടുപോയി തിരിച്ചുപിടിക്കുക. മെയ് 8ന് തീരേണ്ട ലോക്സഭ 13വരെ നീണ്ടപ്പോള്‍ ബഹളംമൂലം നഷ്ടപ്പെട്ട 6 മണിക്കൂര്‍ 54 മിനുറ്റ് തിരിച്ചുപിടിച്ചു. രാജ്യസഭ ബഹളംമൂലം പതിനെറ്റര മണിക്കൂര്‍ നഷ്ടപ്പെടുത്തിയപ്പോള്‍ 20 മണിക്കൂര്‍ അധികം സമ്മേളിച്ചു. ഉച്ചഭക്ഷണ സമയം വെട്ടിക്കുറച്ചും നിശ്ചയിച്ചതിലും അധികം ദിവസങ്ങള്‍ സഭ സമ്മേളിച്ചും സഭകളിലെ നിയമനിര്‍മ്മാണ പ്രക്രിയയുടെ ഗതിവേഗം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍.
ബജറ്റ് സമ്മേളനത്തില്‍ ലോക്സഭ നിശ്ചയിച്ച സമയത്തിന്റെ 117ശതമാനവും രാജ്യസഭ 101 ശതമാനവും അധികം സമ്മേളിച്ചെന്നാണ് കേന്ദ്രപാര്‍ലമെന്ററികാര്യ മന്ത്രാലയത്തിന്റെ കണക്ക്. 35ദിവസം സമ്മേളിച്ച ലോക്സഭയും 32 ദിവസം ചേര്‍ന്ന രാജ്യസഭയും ദശാബ്ദത്തിലെ ദൈര്‍ഘ്യമേറിയ സമ്മേളനകാലമാണ് അംഗങ്ങള്‍ക്ക് സമ്മാനിച്ചത്. കള്ളപ്പണം തടയല്‍ ബില്ലും ഇന്‍ഷുറന്‍സ്, കല്‍ക്കരിപ്പാടം പുനര്‍ലേല ബില്ലുകളും ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണ്ണയ കരാറിന്റെ 119-ാം ഭരണഘടനാ ഭേദഗതിബില്ലും ബജറ്റ് സമ്മേളനത്തില്‍ പാസായ നിര്‍ണ്ണായക ബില്ലുകളാണ്. ഇ-റിക്ഷാ നിയമഭേദഗതി, പൗരത്വനിയമഭേദഗതി എന്നിവയും സഭ കടന്നു.
മാനസികാരോഗ്യ സംരക്ഷണ ബില്‍ 2013, ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ഭേദഗതി ബില്‍ 2013, എച്ച്ഐവി പ്രതിരോധ നിയന്ത്രണ ബില്‍ 2014 എന്നിവയും ഫാക്ടറീസ് ഭേദഗതി ബില്‍ 2014, അപ്രന്റീസ് ഭേദഗതി ബില്‍ 2014, ബാലവേല നിരോധന നിയന്ത്രണ ബില്‍ 2012, നിര്‍മ്മാണത്തൊഴിലാളി ബില്‍ 2013, വികലാംഗ അവകാശ ബില്‍ 2014, റെയില്‍വേ ഭേദഗതി ബില്‍ 2014 എന്നിവ കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ പാസായിരുന്നു.
ഇന്‍ഷുറന്‍സ് ഭേദഗതിബില്‍, ചരക്കുസേവന നികുതിബില്‍, കല്‍ക്കരിപ്പാടം പുനര്‍ലേല ബില്‍, ജുവനൈല്‍ നിയമഭേദഗതി, ഭൂമി ഏറ്റെടുക്കല്‍ ബില്‍ തുടങ്ങിയവ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ അനാവശ്യ വിഷയങ്ങളുയര്‍ത്തി നടത്തിയ പ്രതിഷേധം ബില്ലുകള്‍ പാസാക്കുന്നത് തടഞ്ഞു. എന്നാല്‍ ബജറ്റ് സമ്മേളനം പൂര്‍ത്തിയാകുമ്പോള്‍ ഇനി ബാക്കിയാകുന്നത് ഭൂമിയേറ്റെടുക്കല്‍ ബില്ലും ജിഎസ്ടി ബില്ലും മാത്രമാണ്. ഭൂമിയേറ്റെടുക്കല്‍ ബില്‍ ഭരണഘടനാ ഭേദഗതി ബില്‍ പാസായതും ഭൂമിയേറ്റെടുക്കല്‍ ബില്ലിലും ജിഎസ്ടി ബില്ലിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നതയേറിയതും ജൂലൈ-സപ്തംബര്‍ മാസത്തില്‍ ചേരുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായേക്കാം.
പ്രതിപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയെന്ന നയമാണ് പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുപോന്നിട്ടുള്ളത്. എന്നാല്‍ പല വിഷയങ്ങളിലും സഭയില്‍ ചര്‍ച്ചപോലും ചെയ്യാന്‍ തയ്യാറാവാതെ സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ രീതി നിയമനിര്‍മ്മാണ സഭയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കല്‍ ബില്ലിന്മേലുള്പ്പെടെ സര്‍ക്കാര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് അറിയിക്കുമ്പോഴും പ്രതിപക്ഷം സഭയിലെ ചര്‍ച്ചപോലും നടത്താന്‍ പലപ്പോഴും അനുവദിച്ചില്ല. എങ്കിലും അവയെ എല്ലാം മറികടന്നുകൊണ്ടുള്ള കാര്യക്ഷമമായ പ്രവര്‍ത്തനമാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും എന്‍ഡിഎ സര്‍ക്കാര്‍ നിര്‍വഹിച്ചതെന്ന് നിസ്സംശയം പറയാം. കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും അനുഭവ സമ്പത്തുള്ള വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്ററികാര്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗതയിലും കൃത്യതയിലുമാണ് പുരോഗമിക്കുന്നതെന്ന് പ്രതിപക്ഷാംഗങ്ങളും സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: