ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍വ്വേയിലും പ്രശംസ. 100ല്‍ 77.5 ശതമാനം മാര്‍ക്കാണ് ടൈംസ് മോദി സര്‍ക്കാരിന് നല്‍കിയത്. അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഡിസ്റ്റിങ്ഷന്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന ഐബിഎന്‍ സര്‍വ്വേയില്‍ 72 ശതമാനം പേര് മോദി ഭരണത്തില്‍ സംതൃപ്തരെന്നു കണ്ടെത്തിയിരുന്നു.
മികച്ച നേതൃത്വം-ഭരണ മികവ്-പ്രവര്‍ത്തനരീതി (10ല്‍ ഒമ്പത് മാര്‍ക്ക്), അഴിമതിരഹിത ഭരണം-കള്ളപ്പണം കണ്ടെത്താന്‍ നടപടി (ഒമ്പത്), വിദേശനയം (ഒമ്പത്), സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ (എട്ട്), സംസ്ഥാനങ്ങളുമായുള്ള മികച്ച ബന്ധം (എട്ട്), പ്രതിരോധ മേഖല (എട്ട്), സാമ്പത്തിക വളര്‍ച്ച (ഏഴര), റെയ്ല്-റോഡ് മേഖലകളിലടക്കം അടിസ്ഥാന സൗകര്യ വികസനം (ഏഴ്), ആരോഗ്യ-വിദ്യാഭ്യാസ മേഖല (ആറര), കാര്‍ഷിക മേഖല (അഞ്ചര) തുടങ്ങിയവയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്.
മോദിയിലൂടെ മികച്ചൊരു നേതാവിനെ രാജ്യത്തിനു ലഭിച്ചുവെന്ന് ഭൂരിപക്ഷം പേരും കരുതുന്നുവെന്ന് സര്‍വ്വേ അഭിപ്രായപ്പെടുന്നു. ഭരണത്തിലെ സുതാര്യതയും, തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നതുമെല്ലാം പരിഗണിച്ചിട്ടുണ്ട്. അഴിമതിരഹിത ഭരണം പ്രധാന മേന്മയായി കരുതുന്ന സര്‍വ്വേ, കള്ളപ്പണം തിരിച്ചെത്തിക്കുന്നതിന് സ്വീകരിച്ച നടപടികളും പരാമര്‍ശിക്കുന്നു. കള്ളപ്പണ കാര്യത്തില്‍ പ്രതിപക്ഷം വിമര്‍ശനങ്ങളുയര്‍ത്തുമ്പോഴും, സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളില്‍ വിശ്വാസം വളര്‍ത്തി. വിദേശനയമെടുത്താല് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സാര്‍ക്ക് രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചതും, ്രപധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളിലൂടെ ഉണ്ടായ നേട്ടങ്ങളും വിവരിക്കുന്നു.
ജന്‍ധന്‍ യോജന അടക്കമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ സാധാരണക്കാരനെ സാമ്പത്തികമായി ഉയര്‍ത്തി. സംസ്ഥാനങ്ങളുടെ അസ്തിത്വം മോദി സര്‍ക്കാര്‍ അംഗീകരിച്ചു. ആസൂത്രണ കമ്മീഷനു പകരം സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കി നീതി ആയോഗ് രൂപീകരിച്ചത്, നടപടികളിലെ കാലതാമസം ഒഴിവാക്കാന്‍ സഹായകമായി.
നയരാഹിത്യമാണ് യുപിഎ ഭരണകാലത്ത് പ്രതിരോധ മേഖല നേരിട്ട പ്രധാന പ്രശ്നമെന്നു ചൂണ്ടിക്കാട്ടുന്ന സര്‍വ്വേ, എന്‍ഡിഎ ഭരണത്തിനു കീഴില്‍ ആ പ്രതിസന്ധി മറികടന്നുവെന്നും വ്യക്തമാക്കുന്നു. സൈന്യത്തിന്റെ ആധുനികവല്‍ക്കരണ നടപടി വേഗത്തിലാക്കി. ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ക്ക് അതിവേഗം പ്രാഥമികാനുമതി നല്കല്, ഫ്രാന്‍സില്‍നിന്ന് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം തുടങ്ങിയവ പ്രതിരോധ മേഖലയില്‍ കുതിപ്പിനു കളമൊരുക്കി.
നയരാഹിത്യവും അനിശ്ചിതത്വവും നിറഞ്ഞ സാമ്പത്തിക മേഖലയെ അതില്‍നിന്നു മുക്തമാക്കി. സംരംഭകരില്‍ വിശ്വാസം നിറയ്ക്കാനായി. റെയില്‍, റോഡ്, ഊര്‍ജം, ഓയില്‍, ഗ്യാസ് തുടങ്ങിയ അടിസ്ഥാന മേഖലകള്‍ക്ക് കൂടുതല്‍ പരിഗണന നല്കി. ഇതിലൂടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേഗം പകരാന്‍ സര്‍ക്കാരിനായി. വിദ്യാഭ്യാസ-ആരോഗ്യ, കാര്‍ഷിക മേഖലകള്‍ക്ക് ഉന്മേഷം പകരാനായെന്നു വിലയിരുത്തുന്ന സര്‍വ്വേ, പ്രകൃതി ക്ഷോഭങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായെന്നും വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: