ശാന്തമായ കായല്‍പ്പരപ്പുകള്‍, ഉലഞ്ഞാടുന്ന തെങ്ങിന് തലപ്പുകള്‍, ഇടതൂര്‍ന്ന വനങ്ങള്‍, പച്ച കമ്പളം വിരിച്ചതുപോലെയുള്ള നെല്‍വയലുകള്‍ ഇതെല്ലാം ഒത്തുചേര്‍ന്നതാണ് കേരളം. 1916 മേയ് 8-ാം തീയതി കേരളത്തിലെ എറണാകുളം എന്ന പട്ടണത്തിലെ പ്രശസ്തമായ ഒരു കുടുംബത്തില്‍ ഒരാണ്കുഞ്ഞു പിറന്നു. എന്തിനാണ് ഈ ജനനത്തീയതി കുറിച്ചത്? കാലാതീതനായി വര്‍ത്തിക്കുന്ന ഗുരുദേവന് വാസ്തവത്തില്‍ ഇങ്ങിനെയൊരു തീയതിയുടെ ആവശ്യമുണ്ടോ? ഇല്ലാ എന്നറിയാഞ്ഞിട്ടല്ല… നാട്ടുനടപ്പ് അതാണല്ലോ എന്ന് കരുതി, അത്രമാത്രം.
ആ കുഞ്ഞിന്റെ അമ്മ പാര്‍വതി അമ്മയായിരുന്നു. അച്ഛന് കുട്ടന്മേനോനും. ധാരാളം ഭൂസ്വത്തുള്ള പ്രസിദ്ധമായൊരു തറവാട്. കൃഷിയായിരുന്നു അവരുടെ മുഖ്യ വരുമാനമാര്‍ഗ്ഗം.
അച്ഛനമ്മമാര്‍ക്ക് ആദ്യം പിറന്ന കുഞ്ഞ്. അതിന്റെ സന്തോഷം ആ കുടുംബത്തിലാകെ തിരയടിച്ചു. കുട്ടി ജനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞതേയുള്ളൂ. അവന്റെ ജാതകം ഗണിക്കാന്‍ കുടുംബജേ്യാത്സ്യന്‍ എത്തിക്കഴിഞ്ഞു.
ആ നവജാതശിശു ലോകപ്രശസ്തനാകുമെന്ന് ആദ്യനോട്ടത്തില്‍തന്നെ ജ്യോത്സ്യന് പ്രവചിച്ചു. എന്തോ ഭാഗ്യം! ആ സമയത്തുതന്നെ മഹായോഗിയായ ചട്ടമ്പിസ്വാമികളും അവിടെയെത്തി. ഒട്ടും വിചാരിക്കാതെയുള്ള ഒരു സന്ദര്‍ശനം. അത്ഭുതകരമായ പല യോഗസിദ്ധികളുമുള്ള ഒരു മഹാത്മാവായിരുന്നു സ്വാമികള്‍. അദ്ദേഹവും ശ്രീനാരായണഗുരുവും തമ്മിലുണ്ടായിരുന്ന സൗഹൃദം എറെ പ്രസിദ്ധമായിരുന്നു. സ്വാമികളെപോലെ തന്നെ ആത്മസാക്ഷാത്കാരം സിദ്ധിച്ച ഒരു പുണ്യപുരുഷനായിരുന്നു ശ്രീനാരായണഗുരു.
ആചാരപ്രകാരം കുട്ടിയുടെ പേരിടല്‍ നടന്നു. ചട്ടമ്പി സ്വാമികളാണ് പേരു നിര്‍ദ്ദേശിച്ചത്. ബാലകൃഷ്ണന്… കുട്ടികൃഷ്ണന് എന്നുതന്നെ. അതിനുശേഷം ക്രമത്തില്‍ കുട്ടിയുടെ കാതുകുത്തലും മറ്റും നടന്നു. അഞ്ചുമാസം കഴിഞ്ഞപ്പോള്‍ വിധിപ്രകാരം അവന്റെ ചോറൂണും നടന്നു. ബാലകൃഷ്ണന് ആദ്യമായി സ്വന്തം വീടിന്റെ പടികടന്നതും അന്നായിരുന്നു. അച്ഛനും അമ്മയും മറ്റു വേണ്ടപ്പെട്ടവരുമൊത്ത് അമ്പലത്തിലേക്കൊരു യാത്ര. അവിടെവച്ചാണ് ആദ്യമായി ബാലകൃഷ്ണന് അന്നത്തിന്റെ രുചിയറിഞ്ഞത്.
ധാരാളം അംഗങ്ങളുള്ള വലിയൊരു കൂട്ടുകുടുംബം. സമൃദ്ധമായ സ്നേഹവാത്സല്യങ്ങളേറ്റാണ് ബാലകൃഷ്ണന് വളര്‍ന്നത്. അവനെ ലാളിക്കാന്‍ ഒന്നല്ല അമ്മമാര്‍ പലരായിരുന്നു. അവന് ഏകദേശം രണ്ടുവയസ്സുള്ളപ്പോള്‍ ചട്ടമ്പിസ്വാമികള്‍ വീണ്ടും ഒരു സന്ദര്‍ശനത്തിനായി അവിടെ വന്നെത്തി. ഈ തവണ കൂടുതല്‍ ശ്രദ്ധയോടെ സ്വാമികള്‍ ബാലകൃഷ്ണന്റെ കാര്യങ്ങളനേ്വഷിക്കുകയും സ്വാമിജി മാറില്‍കിടത്തി ഏറെനേരം അവനെ കൊഞ്ചിച്ചു. അതിനിടയില്‍ സ്വാമികള്‍ കുഞ്ഞിനോടായി എന്തൊക്കെയോ പറയുന്നത് കേള്‍ക്കാമായിരുന്നു.
കുട്ടിയും എല്ലാം എനിക്കു മനസ്സിലാകുന്നുണ്ട് എന്ന മട്ടില്‍ ഭംഗിയില്‍ ചിരിച്ചുകൊണ്ട് സ്വാമിജിയുടെ നെഞ്ചോട് ചേര്‍ന്നു കിടന്നു. ഇതെന്തൊരത്ഭുതം എല്ലാവരും അമ്പരന്നു നില്‍ക്കേ സ്വാമികള്‍ പറഞ്ഞു. പരിഭ്രമിക്കേണ്ട, ഞങ്ങള്‍ വേണ്ടതെല്ലാം അവന് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്.
അന്നുതന്നെ സ്വാമികള്‍ ബാലകൃഷ്ണന്റെ വിദ്യാരംഭവും നടത്തി. വിധിപ്രകാരമുള്ള എഴുത്തിനിരുത്തല്‍.
തേച്ചുമിനുക്കിയ ഓട്ടുകിണ്ണത്തില്‍ അരി നിറച്ച് കുഞ്ഞിന്റെ കൈപിടിച്ച് അദ്ദേഹം എഴുതിച്ചു. തെളിഞ്ഞുകത്തുന്ന നിലവിളക്ക് ആ അക്ഷരപൂജക്ക് സാക്ഷിയായി. ബാലന് ഉത്സാഹവും പ്രസരിപ്പും ഒപ്പം വേണ്ടത്ര കുട്ടിക്കുറുമ്പുമായി കൂട്ടുകാരോടൊത്ത് കളിച്ചുതിമിര്‍ത്തു. ആണ്ടറുതികളിലും ആഘോഷങ്ങളിലും ഉത്സവങ്ങളിലും ആവേശപൂര്‍വ്വം പങ്കെടുത്തു. ഓണവും വിഷുവും ആ തറവാട്ടില്‍ വലിയ ആഘോഷത്തോടെ എല്ലാവര്‍ഷവും കൊണ്ടാടുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: