നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്നു പറഞ്ഞതുകൊണ്ട് ആരും സ്നേഹിക്കുവാന്‍ തയ്യാറാവുകയില്ല. ആരും നന്നാകാന്‍ പോകുന്നില്ല. അതിന്റെ പിന്നിലെ തത്ത്വം കൂടി പറഞ്ഞുകൊടുക്കണം. അയലത്തുള്ളവര് സത്സ്വഭാവികളാകണേ എന്നു ഈശ്വരനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്കാണു ശാന്തി.
ഉദാഹരണത്തിനു, നമ്മുടെ അടുത്ത വീട്ടില്‍ ഒരു കള്ളനുണ്ടെങ്കില്‍ രാത്രി ഉറങ്ങാന്‍ കഴിയുമോ? വീടു വിട്ട് ഒരു സ്ഥലത്തും പോകുവാന്‍ സാധിക്കുകയില്ല. ഒരു സമാധാനവും കാണില്ല. അവര്‍ മോഷ്ടിക്കുമോ മോഷ്ടിക്കുമോ എന്നുള്ള ചിന്ത മാത്രമായിരിക്കും സദാസമയവും. അശാന്തി മാത്രമായിരിക്കും കൂട്ട്. എന്നാല്‍ അവന്റെ മനസ്സു നന്നായാല്‍ മോഷണം നിറുത്തും. വീട്ടിലുള്ള സാധനങ്ങള്‍ യഥാസ്ഥാനങ്ങളില്‍തന്നെ ഉണ്ടാകും. നമുക്കു സമാധാനമാകും. ഇതുപോലെയാണ് ഓരോ കാര്യവും. ‘അയലത്തുകാര് നന്നാകണേ’ എന്നുള്ള ചിന്തയോടെ ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നതിനനുസരിച്ചു നമ്മിലെ രത്നത്തെ നഷ്ടപ്പെടാതെ സൂക്ഷിക്കുവാന്‍ കഴിയും.
ആ പ്രാര്‍ത്ഥനകൊണ്ടുള്ള നേട്ടം നമുക്കു തന്നെയാണ്. ഇന്ന് അയല്ക്കാരോടു നമുക്കു വിദേ്വഷമാണുള്ളത്. അവരുടെ ഉയര്‍ച്ചയില്‍ ദേഷ്യവും കുശുമ്പുമാണുണ്ടാകുന്നത്. അതുമൂലം നമ്മുടെ മനസ്സില്‍ ഇരുള് പരക്കുന്നു. നമ്മള് വിഷം കഴിച്ചാല്‍ നമ്മള്‍തന്നെ മരിക്കും. നമ്മുടെ ശരീരം അനേകം സെല്ലുകള്‍ കൂടിചേര്‍ന്നതാണ്. വിദേ്വഷവും അസൂയയുംമൂലം അതിലെ ഓരോ സെല്ലും മരിച്ചുകൊണ്ടിരിക്കുകയാണ്.
നമ്മള് സ്വയം നശിക്കുന്നു. അന്യരോടു വിദേ്വഷം വച്ചുപുലര്‍ത്തുക എന്നത് ആത്മഹത്യയ്ക്കു തുല്യമായ ഒരു ക്രിയയാണ്. അതേസമയം അന്യരെ സ്നേഹിക്കുന്നതിന്റെ ഫലമായി നമ്മുടെ മനസ്സ് വിശാലമായിത്തീരുന്നു. നമ്മുടെ സ്നേഹസ്വരൂപത്തെ പ്രകാശിപ്പിക്കുവാനുള്ള ഒരു സാധനയാണത്. മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെ നമ്മുടെ മനസ്സാണ് വൃത്തിയാകുന്നത്. മനസ്സ് വൃത്തിയാകുമ്പോള്‍ അതില്‍ സദ്ഗുണങ്ങളും ആനന്ദവും താനെ പ്രകാശിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: