തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട നുണ പരിശോധനാ ഫലം പുറത്തായതിനെപ്പറ്റി അന്വേഷണം നടത്താനുളള ആഭ്യന്തരവകുപ്പിന്റെ നീക്കം വിജിലന്‍സിനെ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കാനുളള തന്ത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. വിജിലന്‍സിനെ ഭയപ്പെടുത്തി മാണിക്കെതിരായ കുറ്റപത്രം തന്നെ ഒഴിവാക്കാനുളള ഗൂഢതന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
വിജിലന്‍സ് അന്വേഷണം സംബന്ധിച്ച പല കേസുകളിലും ഇതുപോലെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുമുണ്ട്. ഇതൊന്നും പുതുമയുളള കാര്യമല്ല. എന്നിട്ടിപ്പോള്‍ ബാര്‍ കോഴക്കേസിലെ നിര്‍ണായക തെളിവ് പുറത്തുവന്നപ്പോള്‍ അത് അട്ടിമറിക്കാന്‍ വേണ്ടി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധനാഫലം മാണിക്ക് അനുകൂലമായിട്ടായിരുന്നു വന്നതെങ്കില്‍ മാണിയും സര്‍ക്കാരും തന്നെ ഇത് പാടിപ്പുകഴ്ത്തുമായിരുന്നില്ലേ? കേരള രാഷ്ട്രീയത്തെയും യുഡിഎഫ് ഭരണത്തെയും പിടിച്ചുലയ്ക്കുന്ന ബാര്‍ കോഴ സംബന്ധിച്ച എല്ലാ കാര്യങ്ങളും പൊതുജനസമക്ഷം ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്.
വിജിലന്‍സ് കോടതിയില്‍ കൊടുത്ത നുണ പരിശോധനാ ഫലം ഏതു നിമിഷവും പൊതുജനമധ്യത്തില്‍ വരുന്നതുമാണ്. അങ്ങനെയുള്ളൊരു രേഖ പുറത്തുവന്നതിന്റെ പേരില്‍ വിജിലന്‍സിനെ ഭീഷണിപ്പെടുത്തി കേസന്വേഷണം അട്ടിമറിക്കാമെന്ന് മാണിയും ഉമ്മന്‍ചാണ്ടി സര്‍ക്കാരും കരുതേണ്ടെന്നും വി.എസ് പറഞ്ഞു.
നുണ പരിശോധനാഫലം അടിസ്ഥാനപ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന കെ.എം. മാണിയുടെ പ്രസ്താവനയും വിജിലന്‍സിനെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്താനുള്ള തന്ത്രമാണ്. അന്വേഷണ വിവരം ചോര്‍ന്നതിന്റെ പേരില്‍ വിജിലന്‍സിനെ ഭീഷണിപ്പെടുത്താന്‍ പ്രഖ്യാപിച്ച പുതിയ അന്വേഷണം അടിയന്തരമായി റദ്ദാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: