ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന ആലപ്പുഴ ബൈപാസിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യ പങ്കാളിത്തത്തോടെയാണ് ബൈപാസ് നിര്‍മ്മിക്കുന്നത്. ബൈപാസ് നിര്‍മ്മാണത്തിന് 348.43 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ പകുതി വീതം പണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും. എന്നാല്‍ തുടക്കത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവം കാട്ടുകയാണ്.
ഭരണാനുമതി പ്രകാരം അനുവദിച്ച തുകയില്‍ നിന്നും 3,96,270 രൂപ ടെന്‍ഡര്‍ പരസ്യത്തിന്റെ ബില്‍ ലഭിച്ചു. ഇതിന്റെ പകുതി തുക മുന്‍ വ്യവസ്ഥ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം അനുവദിക്കാന്‍ തയാറായിട്ടില്ല.
മൂന്ന് ദശാബ്ദക്കാലം മുമ്പ് ആരംഭിച്ച് മുടങ്ങിക്കിടന്ന സ്വപ്ന പദ്ധതിക്ക് പുനര്ജന്മം നല്‍കിയത് മോദി സര്‍ക്കാരാണ്. സ്ഥലം എംപിയായ കെ.സി. വേണുഗോപാല്‍ പലതവണ പദ്ധതി യാഥാര്‍ത്ഥ്യമായെന്ന് പ്രഖ്യാപിച്ച് ലഡു വിതരണം നല്കി ജനത്തെ കബളിപ്പിച്ചെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തുല്യപങ്കാളിത്തത്തോടെ ബൈപാസ് യാഥാര്‍ത്ഥ്യമാക്കുവാന്‍ തീരുമാനമായതും, നിര്‍മ്മാണ ഉദ്ഘാടനം നടത്തിയതും.
രണ്ടര വര്‍ഷം കൊണ്ട് ബൈപാസ് യാഥാര്‍ത്ഥ്യമാക്കുകയെന്നതാണ് ലക്ഷ്യം.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പതിവുപോലെ യഥാസമയം തങ്ങളുടെ വിഹിതം അനുവദിക്കാതെ ഒളിച്ചുകളിക്കുകയാണ്. ബൈപാസ് പുനര്‍നിര്‍മ്മാണത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ക്കായി 17 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് ഗ്രീന്‍ സൊസൈറ്റി പ്രസിഡന്റ് ടി.എം. സന്തോഷിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.
എംപിയുടെ നേതൃത്വത്തിലാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ആഘോഷ പരിപാടികള്‍ അരങ്ങുതകര്‍ത്തത്. ഉദ്ഘാടനത്തില്‍ കാട്ടിയ ആഘോഷവും ആവേശവുമൊന്നും പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും കാട്ടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: