പാലക്കാട്: ആറന്മുള വിമാനത്താവളത്തിന് നിലവിലെ അവസ്ഥയില്‍ അനുമതി നല്‍കില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. പരിസ്ഥിതിയോടാണ് സര്‍ക്കാരിന് കടപ്പാടെന്നും മന്ത്രി വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത്. യാതൊരു പാരിസ്ഥിതിക അനുമതിയും പദ്ധതിക്കില്ല. പരിസ്ഥിതി സംരക്ഷണത്തിനാണ് പ്രഥമ പരിഗണന-മന്ത്രി പറഞ്ഞു.
കേരളത്തിലെ ഉത്സവങ്ങളില്‍ ആന എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ ആനപ്രേമികള്ക്കുവേണ്ടി സര്‍ക്കാര്‍ ശക്തമായി വാദിക്കും. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന മതപരവും സാംസ്കാരികവുമായ ചടങ്ങുകളാണ് ഉത്സവങ്ങള്‍. അവയെ തകര്‍ക്കുന്ന നടപടികളെ ശക്തമായി എതിര്‍ക്കും. അതിനായി വേണ്ടിവന്നാല്‍ നിയമങ്ങളില്‍ മാറ്റം വരുത്തും. കോണ്‍ഗ്രസ് സര്‍ക്കാരാണ് ആനകള്ക്കെതിരായി നിലകൊണ്ടത്.
ഒരു വര്‍ഷം കൊണ്ട് മോദി സര്‍ക്കാരിന്റെ ജനസമ്മതി വര്‍ധിച്ചു. കോണ്‍ഗ്രസ് എന്നാല്‍ അഴിമതി എന്നാണിപ്പോള്‍ അര്‍ത്ഥം. 2 ജി, കല്‍ക്കരി… അങ്ങനെ നീളുന്നു. കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരും അഴിമതിയുടെ പ്രതീകമായി മാറി. ഇവിടെയും അടുത്ത മെയ് മാസമാകുമ്പോഴേക്കും അഴിമതി ഭരണം തൂത്തെറിഞ്ഞ് ബിജെപി ശക്തമായ മുന്നേറ്റം നടത്തും-അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സമിതിയംഗങ്ങളായ വി.രാമന്‍കുട്ടി, എന്‍.ശിവരാജന്, മുതിര്‍ന്ന നേതാക്കളായ എസ്.ആര്.ബാലസുബ്രമണ്യം, ടി.ചന്ദ്രശേഖരന്, കെ.ശ്രീധരന്, കെ.ശിവദാസ് പ്രസംഗിച്ചു. ജില്ലാ ജന.സെക്രട്ടറിമാരായ പി.വേണുഗോപാലന്‍ സ്വാഗതവും പി.ഭാസി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: