കോട്ടയം: പാറമ്പുഴ കൂട്ടക്കൊല്ലക്കേസിലെ പ്രതി നരേന്ദ്രകുമാറിനെ പോലീസ് വൈദ്യപരിശോധനയ്ക്ക് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇന്നലെയും സംഭവം നടന്ന ഡ്രൈക്ലീനിംഗ് സ്ഥാപനത്തിലും വീട്ടിലും തെളിവെടുപ്പിനായി കൊണ്ടുവരുവാന്‍ കഴിഞ്ഞില്ല. പ്രകോപിതരായ ജനക്കൂട്ടം പാറമ്പുഴയില്‍ തടിച്ചുകൂടി നില്‍ക്കുന്നതാണ് പോലീസിനെ വലയ്ക്കുന്നത്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍ പ്രകോപനമുണ്ടാകാതിരിക്കാന്‍ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെയും കൊല്ലപ്പെട്ട ലാലസന്റെ കുടുംബത്തിന്റെയും സഹകരണം പോലീസ് അഭ്യര്‍ത്ഥിച്ചു.
പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസണ്‍ (71), ഭാര്യ പ്രസന്നകുമാരി (54) മകന് പ്രവീണ്‍ലാല്‍ (29) എന്നിവരെ കഴിഞ്ഞ 17 നാണ് വീടിനോട് ചേര്‍ന്നുള്ള ഡ്രൈക്ലീനിംഗ് സ്ഥാപനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിലെ പ്രതി നരേന്ദ്രകുമാറിനെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലെ ഒരു ചേരിയില്‍ നിന്നാണ് പാമ്പാടി സി.ഐ സാജുവര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റിയില്‍ എടുത്തത്. ഞായറാഴ്ച കേരളത്തിലെത്തിച്ച പ്രതിയെ തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്കോടതിയില്‍ ഹാജരാക്കി ജൂണ്‍ 2 വരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്ന് വൈദ്യപരിശോധന നടത്തി. തങ്ങളുടെ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകയായിരുന്ന പ്രസന്നകുമാരിയെയും കുടുംബത്തെയും കൊലപ്പെടുത്തിയ പ്രതിയെ നേരില്‍കണ്ടപ്പോള്‍ ഉണ്ടായ രോഷം ഉള്ളിലൊതുക്കികൊണ്ടാണ് വൈദ്യപരിശോധന നടത്തിയത്. ഇയാളുടെ കയ്യിലെ നഖങ്ങള്‍, രക്തം എന്നിവ ശേഖരിച്ച് ഫോറന്‍സിക് പരിശോധനയ്ക്കായി പോലീസിന് കൈമാറി. തുടര്‍ന്ന് ഒരു കുപ്പി ഗ്ലൂക്കോസ് കുത്തിവച്ചതിന് ശേഷമാണ് നരേന്ദ്രനെ ആശുപത്രിയില്‍ നിന്നും കൊണ്ടുപോയത്.
തടിച്ചുകൂടിയ ജനങ്ങളെ പോലീസ് സംഘം വളരെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. തുടര്‍ന്ന് കോട്ടയം പോലീസ് ക്ലബ്ബില്‍ എത്തിച്ച് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു.
സംഭവത്തിന് ശേഷം രക്ഷപെട്ടത് ഓട്ടോറിക്ഷയിലാണെന്ന് ഇയാള്‍ പറഞ്ഞു. ഈ ഓട്ടോറിക്ഷ കണ്ടെത്തി ഡ്രൈവറെ സാക്ഷിയാക്കുന്നതിനെക്കുറിച്ചും അന്വേഷണ സംഘം ആലോചിക്കുന്നു. കൂടാതെ ഈ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതിയെ പാറമ്പുഴയിലെ ലാലസന്റെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ സമീപഗ്രാമങ്ങളില്‍ നിന്നടക്കമുള്ള നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചു കൂടിയത്. നാളെ രാവിലെ തെളിവെടുപ്പിനായി പ്രതിയെ പാറമ്പുഴയിലെത്തിക്കുന്നതിനാണ് പോലീസ് ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: