പത്തനംതിട്ട: ആറന്മുള വിമാനത്താവള മിച്ചഭൂമി സംബന്ധിച്ച പരാതി കൈകാര്യം ചെയ്യുന്ന ലാന്‍ഡ്ബോര്‍ഡ് ചെയര്മാന് ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ജയ്സിങിനെ സ്ഥലംമാറ്റി. കണ്ണൂര്‍ ജില്ലാ ലാന്‍ഡ് അക്വിസിഷന്‍ – നാഷണല്‍ ഹൈവേ ഡെപ്യൂട്ടി കലക്ടറായാണ് സ്ഥലംമാറ്റിയത്.
ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട മിച്ചഭൂമി കേസില്‍ സര്‍ക്കാരിനും വിമാനക്കമ്പനിയായ കെജിഎസിനും അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിലുണ്ടായ കാലതാമസമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്നാണ് സൂചന. അവിടുത്തെ ഭൂമിയുടെ മുന്ഉടമയായ ഏബ്രഹാം കലലമണ്ണിലിന് എതിരായ മിച്ചഭുമിക്കേസില് അന്തിമതീരുമാനം എടുക്കാനിരിക്കെയാണ് സ്ഥലംമാറ്റം. അന്തിമതീരുമാനത്തിനായി നാളെയായിരുന്നു യോഗം വിളിച്ചിരുന്നത്.
കെജിഎസ് കൈവശം വച്ചിരിക്കുന്ന ഭൂമി സംബന്ധിച്ച് കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്‍കിയത് കഴിഞ്ഞആഴ്ചയാണ്. ഇത് എതിരാണെന്ന് മനസിലാക്കിയ കെജിഎസിന്റെ സമ്മര്‍ദ്ദമാണ് സ്ഥലംമാറ്റത്തിനുപിന്നിലെന്ന് കരുതുന്നു.വിമാനത്താവളത്തിനായി ഏബ്രഹാം കലലമണ്ണിലിന്റെ പക്കല്‍ നിന്നും വാങ്ങിയഭൂമി മിച്ചഭൂമിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാതെ ജില്ലാഭരണകൂടം മുന്നോട്ട് പോകുകയായിരുന്നു.
ഏബ്രഹാം കലമണ്ണിലിനെതിരെ ജില്ലാ ഭരണം മിച്ചഭൂമികേസ് എടുക്കുന്നില്ലെന്ന് കാട്ടി മല്ലപ്പുഴശേരി സ്വദേശി വി മോഹനന് നല്കിയ പരാതിയില്‍ മാര്‍ച്ച് 31 നകം കേസെടുക്കാന്‍ ലാന്‍ഡ്ബോര്‍ഡ് ചെയര്‍മാനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം നടത്തി നടപടി എടുക്കാന്‍ സമയം നീട്ടിനല്കണമെന്നുകാട്ടി സമര്‍പ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചു. എത്രയും വേഗം നടപടിയെടുക്കാമെന്ന് കോടതിക്ക് ഉറപ്പും നല്കി. എന്നാല്‍ നീട്ടിനല്‍കിയ കാലാവധി തീരുന്നതിനു മുമ്പേയാണ് സ്ഥലംമാറ്റം.
അതേമസയം പദ്ധതിപ്രദേശത്ത് നികത്തിയ തോടുകളും നീര്‍ച്ചാലുകളും പുനഃസ്ഥാപിക്കണമെന്ന കോടതിവിധി നടപ്പാക്കുന്നതു സംബന്ധിച്ച് അക്കൗണ്ടന്റ് ജനറലിന്റെ വിദഗ്ധോപദേശം ലഭിച്ചില്ല. ഈ വിഷയത്തില്‍ ചൊവ്വാഴ്ചയോടുകൂടി തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം കലക്ടര്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ചയും എജിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. എന്നാല്‍, ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കില്ലെന്ന് എജി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി സൂചനയുണ്ട്. കോടതി വിധിയില്‍ മണ്ണു മാറ്റുന്നതു സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ടെന്നും അതിനപ്പുറം ഒരുപദേശം നല്കാന് കഴിയില്ലെന്നുമാണ് എജിയുടെ നിലപാടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: