തിരുവനന്തപുരം: ഒരുവര്‍ഷം കൊണ്ട് ഭാരതം ലോകരാഷ്ട്രങ്ങളുടെ ആദരവ് നേടുകയും പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളിലൊരാളായി അംഗീകരിക്കപ്പെടുകയും ചെയ്തുവെന്ന് ബിജെപി കേന്ദ്ര വക്താവ് ജി.വി.എല്‍. നരസിംഹറാവു. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാനും കോടികളുടെ വിദേശനിക്ഷേപം ആകര്‍ഷിക്കാനും മോദിയുടെ വിദേശയാത്രകള്‍ കൊണ്ട് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തുവര്‍ഷം ഭരിച്ച യുപിഎ കച്ചവടവത്കരണം പിന്തുടര്ന്നപ്പോള് മോദി സര്‍ക്കാര്‍ ഒരുവര്‍ഷം കൊണ്ട് ഭാരതത്തില്‍ പരിവര്‍ത്തനമുണ്ടാക്കി. ടുജി സ്പെക്ട്രം, കല്‍ക്കരി തുടങ്ങി യുപിഎ സര്‍ക്കാര്‍ നടത്തിയ കോടികളുടെ അഴിമതിക്ക് കളമൊരുക്കിയ ഒന്നാം യുപിഎ സര്‍ക്കാരില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളും പങ്കാളികളായിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് യാതൊരു മാനദണ്ഡവും പാലിക്കാതെ അനുമതിനല്‍കിയ 204 കല്‍ക്കരിഖനികളാണ് സുപ്രീംകോടതി പൂട്ടാന്‍ നിര്‍ദ്ദേശിച്ചത്. പിഴ ഈടാക്കി ഈ ഖനികള്‍ തുറക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഓപ്പണ്‍ ടെണ്ടറിലൂടെ ലേലം വിളിച്ച് പുതിയ ഖനികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ഇതിലൂടെ 20 ഖനികളില്‍ നിന്നു മാത്രം രണ്ടുലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. സ്പെക്ട്രം അനുമതി സുതാര്യമാക്കിയതിലൂടെ 1.09ലക്ഷം കോടി രൂപയും ലഭിച്ചു. ഒരുവര്‍ഷം മൂന്നു ലക്ഷം കോടി രൂപയാണ് ഈയിനങ്ങളില്‍ മാത്രം ലഭിച്ചത്. മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുന്നൂവെന്ന് പ്രചാരണം നടത്തുന്നവര്‍ ഈ യാഥാര്‍ഥ്യത്തിനു നേരെ കണ്ണടയ്ക്കുകയാണ്.
പ്രധാനമന്ത്രിയായശേഷം മോദി 11 വിദേശയാത്രകള്‍ നടത്തി 18 വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചു. ഇത് വിവാദമാക്കുന്നവരുണ്ട്. ഈ യാത്രകളില്‍ രാഷ്ട്രത്തലവന്മാരുടെ സമ്മേളനങ്ങളും ഉള്‍പ്പെടും. ബ്രിക്സ് സമ്മേളനം, ഈസ്റ്റ് ഏഷ്യാ സമ്മേളനം, യുഎന്‍ അസംബ്ലി, ജി 20, സാര്‍ക്ക് രാഷ്ട്രങ്ങളുടെ സമ്മേളനം എന്നിവ ഇതില്‍പ്പെടുന്നുണ്ട്. ഭാരതത്തിലെ മറ്റ് പ്രധാനമന്ത്രിമാരും പങ്കെടുത്തിട്ടുള്ളതാണിവ. യുപിഎ സര്‍ക്കാര്‍ നിരുപാധികം ഒപ്പുവയ്ക്കാമെന്ന് ധാരണയായ ഡബ്ല്യുടിഒയുടെ ട്രേഡിംഗ് ഫെസിലിറ്റി കരാര്‍ ഒപ്പുവയ്ക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെടുത്ത തീരുമാനം നാഴികക്കല്ലാണ്.
ഭക്ഷ്യ സുരക്ഷയെയും കര്‍ഷക മേഖലയെയും ഗുരുതരമായി ബാധിക്കുമായിരുന്ന കരാര്‍ ഒപ്പുവയ്ക്കാനാകില്ലെന്ന് സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ശക്തമായ ഭാഷയില്‍ ഭാരതം വ്യക്തമാക്കി. കരാര്‍ ഒപ്പുവച്ചിരുന്നെങ്കില്‍ ഭക്ഷ്യസാധനങ്ങളുടെ ബഫര്‍ സ്റ്റോക്ക് ശേഖരണത്തിലും ധാന്യങ്ങളുടെ വിലനിയന്ത്രണത്തിലും സര്‍ക്കാരിന് തിരിച്ചടിയുമുണ്ടാകുമായിരുന്നു. ഭാരതത്തിന്റെ ഉറച്ച നിലപാടിനു മുന്നില്‍ ഒടുവില്‍ മറ്റ് രാഷ്ട്രങ്ങള്‍ വഴങ്ങുകയായിരുന്നു. ബ്രിക്സ് ബാങ്ക് രൂപീകരണത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യഷെയര്‍ എന്ന നിലപാടില്‍ മോദി ഉറച്ചു നിന്നു. 60 ശതമാനം നിക്ഷേപമെന്ന ചൈനയുടെ ആവശ്യം മോദി അംഗീകരിച്ചില്ല. ബ്രിക്സ് ബാങ്കിന്റെ ആദ്യ പ്രസിഡന്റ് ഭാരതീയനായി. ചൈന, ജപ്പാന്, യുഎസ് എന്നിവിടങ്ങളില്‍ നിന്നും 100ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഉണ്ടായത്. ഭാരതത്തില്‍ മുതല്‍മുടക്കാന്‍ മടിച്ചു നിന്നിരുന്ന വിദേശകമ്പനികള്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുവരുന്ന കാഴ്ചയാണിപ്പോള്‍. അമേരിക്ക, ചൈന, റഷ്യ, ജപ്പാന് തുടങ്ങിയ രാഷ്ട്രങ്ങളുടെ തലവന്മാര് ഭാരതം സന്ദര്‍ശിക്കുകയും സഹകരണം മെച്ചപ്പെടുത്തുകയും ചെയ്തു. ഭാരതത്തിന്റെ അടിസ്ഥാനവികസനത്തിന് ഊന്നല്‍ നല്കുന്ന നിരവധി പദ്ധതികളില്‍ ഈ രാഷ്ട്രങ്ങളുടെ സഹകരണം ലഭ്യമാകും.
യെമനില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ സൗദി അറേബ്യയുടെ സഹായത്തോടെ ഭാരതീയരെ തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ടു. ഇറാഖിലെയും നേപ്പാളിലെയും ഇടപെടലുകളും ശ്രദ്ധനേടി. യുഎന്‍ ജനറല്‍ അസംബ്ലി ജൂണ്‍ 21ന് ഇന്റര്‍നാഷണല്‍ യോഗദിനമായി പ്രഖ്യാപിച്ചു. 165 രാഷ്ട്രങ്ങള്‍ ഇതംഗീകരിച്ചു. മറ്റൊരു കാലത്തും ഭാരതം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇത്രയും ആദരവ് നേടിയിട്ടുണ്ടാകില്ല.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സാമൂഹ്യസുരക്ഷാപദ്ധതികള്‍ അടിസ്ഥാനവര്‍ഗത്തിന് ദീര്‍ഘകാലം പ്രയോജനപ്പെടുന്നവയാണ്.
പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ 13 കോടിയിലേറെ പേര് ബാങ്ക് അക്കൗണ്ട് സ്വന്തമാക്കിയത് ചെറിയ കാര്യമല്ല. രാജ്യത്ത് 11 ശതമാനത്തിന് മാത്രമാണ് പെന്‍ഷനുള്ളത്. അടല്‍ പെന്ഷന് യോജനയിലൂടെ ഇതിന് മാറ്റം വരും. 20 ശതമാനം പേര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമയോജനയിലൂടെയും സുരക്ഷാ ബീമായോജനയിലൂടെയും ആഴ്ചകള്‍ക്കകം എട്ടുകോടിയിലേറെപേരാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായത്. കാര്‍ഷികരംഗത്തും വ്യാവസായികരംഗത്തും സാമ്പത്തിക രംഗത്തും ഭാരതം വിപ്ലവാത്മകമായ വളര്‍ച്ചയിലാണ്. വളര്‍ച്ചാനിരക്ക് വര്‍ധിക്കുകയും നാണയപ്പെരുപ്പം നിയന്ത്രണാതീതമാകുകയും ചെയ്തു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിദിനം നാലു കിലോമീറ്റര്‍ ഹൈവേ നിര്‍മ്മിച്ചിരുന്നത് ഇന്ന് പ്രതിദിനം 10 കിലോമീറ്ററായി മാറിയെന്നത് വികസനപദ്ധതികളുടെ വേഗമാണ് സൂചിപ്പിക്കുന്നത്.
ഇത്തരത്തില്‍ എല്ലാ രംഗത്തും നേട്ടം കാഴ്ചവയ്ക്കുന്ന സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തുകയാണ് ചിലര്‍. ഒരാള്‍ പ്രസിദ്ധനാകുമ്പോള് അയാള്‍ക്കെതിരെ ദുഷ്പ്രചാരണമുണ്ടാവുക സ്വാഭാവികം. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അതുകൊണ്ട് വിമര്ശനങ്ങളുമില്ലായിരുന്നു. മോദി പാര്‍ലമെന്റില്‍ പങ്കെടുക്കുന്നില്ലെന്നാണ് മറ്റൊരാക്ഷേപം. ഇത്രയും കാലത്തെ പ്രധാനമന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ സജീവമായി പാര്‍ലമെന്റ് ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുള്ളത് മോദിയാണ്. മറിച്ചു തെളിയിക്കാനും നരസിംഹറാവു വെല്ലുവിളിച്ചു.
ചെറുകിട നിക്ഷേപരംഗത്ത് വിദേശ നിക്ഷേപം വേണ്ടെന്ന നിലപാടില്‍ ബിജെപിക്ക് മനംമാറ്റമില്ല. കര്‍ഷക ആത്മഹത്യകള്‍ തുടരുന്നത് ആശങ്കാവഹമാണ്. ഇടനിലക്കാരുടെ ചൂഷണവും കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം കൃഷി നശിക്കുന്നതും വായ്പാകുടിശികകളുമാണ് ഇതിന് വഴിയൊരുക്കുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യേകശ്രദ്ധ നല്‍കും. കൃഷിയിടങ്ങളില്‍ കൂടുതല്‍ ജലസേചന സൗകര്യങ്ങളൊരുക്കും. നരസിംഹറാവു പറഞ്ഞു.
ബിജെപി സംസ്ഥാന വക്താവ് അഡ്വ വി.വി.രാജേഷ് പങ്കെടുത്തു. പ്രസ്ക്ലബ് പ്രസിഡന്റ് പി.പി. ജെയിംസ് സ്വാഗതവും എന്‍.കെ. ഗിരിഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: