ന്യൂദല്‍ഹി: വര്‍ഷാവസാനം നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍ മുഖ്യമന്ത്രി ജിതിന് റാം മഞ്ചി ഉള്‍പ്പെടെയുള്ളവരുമായി സഖ്യസാധ്യതകള്‍ തുറന്നിട്ട് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ബീഹാറില്‍ പുതിയ സഖ്യങ്ങള്‍ക്കായി ബിജെപിയുടെ വാതിലുകള്‍ തുറന്നുകിടക്കുകയാണെന്നും ബീഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് വലിയ പ്രധാന്യമാണ് നല്‍കുന്നതെന്നും പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ അമിത് ഷാ വ്യക്തമാക്കി.
എല്ലാ തെരഞ്ഞെടുപ്പുകളും വലിയ പരീക്ഷണമാണെന്ന് ബീഹാര്‍ തെരഞ്ഞെടുപ്പിന് പാര്‍ട്ടി വലിയ പ്രാധാന്യമാണല്ലോ നല്‍കുന്നതെന്ന ചോദ്യത്തിനു മറുപടിയായി അമിത് ഷാ പറഞ്ഞു. മഹാദളിത് വിഭാഗത്തില്‍പ്പെട്ട മഞ്ചിയെ പിന്തുണയ്ക്കുന്നതോടൊപ്പം പപ്പുയാദവുമായി കൈകോര്‍ക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ടോയെന്നും മാധ്യമപ്രവര്‍ത്തകര്‍ അമിത് ഷായോട് ചോദിച്ചു.
രാംവിലാസ് പാസ്വാന് നയിക്കുന്ന എല്‍ജെപിയും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയുമാണ് നിലവിലെ സഖ്യകക്ഷികള്‍. ജനതാ പരിവാറെന്ന പേരില്‍ ദല്‍ഹിയില്‍ ഒരുമിച്ചു യോഗം ചേര്‍ന്ന നിതീഷിന്റെ ജെഡിയുവും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയും സംസ്ഥാനത്ത് രണ്ടു തട്ടിലായി തുടരുന്നതും ബിജെപിക്ക് പ്രതീക്ഷ നല്കുന്നു.
ഒരുവര്‍ഷത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിവരിച്ച അമിത് ഷാ നയരാഹിത്യമില്ലാത്ത ഭരണമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്ന് പറഞ്ഞു. രാജ്യത്തിന്റെ ഫഡറല്‍ സംവിധാനത്തിന് അര്‍ഹമായ ബഹുമാനം നല്‍കിക്കൊണ്ടുള്ള ഭരണത്തില്‍ ബിജെപിയുടെ സ്വാധീനം കുറഞ്ഞ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ പരിഗണന നല്‍കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന് മോദി ഭരണം കാണിച്ചു തന്നു.
ലോക നേതാക്കളുമായുള്ള നരേന്ദ്രമോദിയുടെ വ്യക്തിബന്ധം ഭാരതത്തിന്റെ ആഗോള സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തികരംഗത്തിന്റെ വികസനവും കാര്‍ഷിക നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിച്ചതും വൈദ്യുതോല്‍പ്പാദനം 8.6ശതമാനം ഉയര്‍ന്നതും വലിയ നേട്ടങ്ങളാണ്. പണക്കമ്മി നിയന്ത്രിച്ചു നിര്‍ത്തിയതിനൊപ്പം വിദേശനിക്ഷേപം പത്തുവര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിച്ചതും രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിച്ചു.
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കഴിഞ്ഞ 60 വര്‍ഷത്തെ ഭരണം രാജ്യത്തിനെന്തു നേട്ടമാണുണ്ടാക്കിയതെന്ന് എല്ലാവരും പരിശോധിക്കണം. കള്ളപ്പണ നിക്ഷേപത്തിന് എല്ലാ സഹായവും ചെയ്തു നല്‍കിയത് കോണ്‍ഗ്രസാണ്. കള്ളപ്പണം കണ്ടുകെട്ടുന്നതിനുള്ള നടപടികളും നിയമനിര്‍മ്മാണവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. സുത്യാര്യമായ കല്‍ക്കരി ലേലത്തിലൂടെ രണ്ടുലക്ഷം കോടി രൂപ ഖജനാവിലെത്തിയതുള്പ്പെടെയുള്ള മികച്ച നേട്ടങ്ങളുമായി സര്‍ക്കാര്‍ രണ്ടാംവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: