ന്യൂദല്‍ഹി: 2ജി കേസില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി മുന്‍ ടെലികോം അതോറിറ്റി ചെയര്മാന് പ്രദീപ് ബൈജള്. തങ്ങളുമായി സഹകരിച്ചില്ലെങ്കില്‍ അപായപ്പെടുത്തുമെന്ന ഭീഷണി നേരിട്ടിരുന്നതായും സിബിഐയെ ഉപയോഗിച്ചും ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നതായും ബൈജള് എഴുതിയ പുസ്തകത്തില്‍ പറയുന്നു.
ദ കംപ്ലീറ്റ് സ്റ്റോറി ഓഫ് ഇന്ത്യന്‍ റിഫോംസ്: 2ജി, പവര്‍ ആന്റ് പ്രൈവറ്റ് എന്റര്‍പ്രൈസ് എ പ്രാക്റ്റീഷണേഴ്സ് ഡയറി എന്ന പുസ്തകത്തിലാണ് ബൈജളിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. സിബിഐയെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അരുണ്‍ ഷൂരിയും രത്തന്‍ ടാറ്റയും കേസില്‍ പങ്കാളികളാണെന്ന് വരുത്തിതീര്ക്കണമെന്നായിരുന്നു ആവശ്യം. എല്ലാ കേസുകളിലും സിബിഐയുടെ ഭീഷണി നേരിടേണ്ടിവന്നു, ആദ്യംവരുന്നവര്‍ക്ക് ആദ്യമെന്ന നയം സ്വീകരിച്ചതിനെ ചോദ്യംചെയ്തപ്പോള്‍ അന്നത്തെ ടെലികോം മന്ത്രി ദയാനിധി മാരന് പറഞ്ഞത് ഇപ്രകാരമാണ്. ഞാനാണ് ടെലികോം മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി. ഞാനെന്താണോ പറയുന്നത് നിങ്ങള്‍ അതു ചെയ്യുക, ബൈജാള്‍ തന്റെ പുസ്തകത്തില്‍ വിവരിക്കുന്നു.
നിങ്ങളെന്തുകൊണ്ടാണ് ടെലികോം മന്ത്രിയുമായി സഹകരിക്കാത്തതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നോടു ചോദിച്ചു. ടെലികോം മന്ത്രാലയത്തില്‍ നടന്നതിനെപ്പറ്റി പ്രധാനമന്ത്രിക്ക് പൂര്‍ണ്ണമായ അറിവുണ്ടായിരുന്നു. ഇതെല്ലാമാണ് എ.രാജയുടെ നേതൃത്വത്തില്‍ വലിയ അഴിമതിയിലേക്ക് രാജ്യത്തെ നയിച്ചത്. 2ജി ലൈസന്‍സുകള്‍ സൗജന്യമായി വലിച്ചെറിയുകയായിരുന്നെന്നും ബൈജാള്‍ കുറ്റപ്പെടുത്തുന്നു.
ദയാനിധി മാരന്റെ കുടുംബത്തിന് ടെലികോം ഇടപാടില്‍ താല്‍പ്പര്യങ്ങളുണ്ടെന്ന കാര്യം താന്‍ പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചിട്ടും യാതൊരു പ്രതികരണവുമുണ്ടായില്ല. എന്നാല്‍ അത്തരം ആരോപണങ്ങളെ തള്ളിക്കളയാനാണ് മന്‍മോഹന്‍സിങ് ശ്രമിച്ചതെന്നും പുസ്തകത്തിലുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മന്മോഹന്സിങിനെതിരെയും യുപിഎ സര്‍ക്കാരിനെതിരെയും പുറത്തിറങ്ങുന്ന മൂന്നാമത്തെ പുസ്തകമാണിത്.സഞ്ജയ് ബാരു, പി.സി.പരേഖ് എന്നിവരുടെ പുസ്തകങ്ങളിലും അഴിമതികളില്‍ മന്‍മോഹന്‍സിങ്ങിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: