കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്വേഷണം നേരിടുന്ന മന്ത്രി കെ.ബാബു തമിഴ്നാട്ടിലെ തേനിയില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി വിവരം. 200 ഏക്കറോളം ഭൂമി അടുത്തകാലത്ത് മന്ത്രി ബാബുവിന്റെ വളരെ അടുത്ത ബന്ധുക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ഭൂമിയില്‍ ഏറിയ പങ്കും മന്ത്രിയുടെ മകളുടെ ഭര്‍തൃപിതാവ് പാലാരിവട്ടം മുണ്ടിയത്ത് എം.എന്‍. ബാബുവിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 100 കോടിയിലേറെ വിലമതിക്കുന്ന ഭൂമി ഇടപാടാണ് ഇത്. എം.എന്‍. ബാബുവിന് ഇത്രയും വലിയ ഇടപാട് നടത്താനുള്ള സാമ്പത്തിക ശേഷിയോ വരുമാനമോ ഇല്ലെന്നാണ് സൂചന. ഒരു വര്‍ഷം മുന്‍പാണ് മന്ത്രി കെ. ബാബുവിന്റെ മകളും എം.എന്‍ ബാബുവിന്റെ മകന് വിബിനും വിവാഹിതരായത്.
ഭൂമി ഇടപാടിന് പണം മുടക്കിയത് മന്ത്രി കെ.ബാബുവാണെന്ന് ഇതില്‍ ഇടനിലക്കാരായി നിന്ന ചിലര്‍ ജന്മഭൂമിയോട് വെളിപ്പെടുത്തി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബാബു ഇവിടെയെത്തിയിരുന്നതായി തേനിയിലെ റവന്യൂ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രിയാണെന്ന് ഇവര്‍ ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞിരുന്നില്ല.
ഒന്നിലേറെ തവണ മന്ത്രി കെ. ബാബു തേനിയിലെത്തിയിരുന്നതായും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. പിന്നീടാണ് കേരളത്തിലെ മന്ത്രിയാണെന്ന് വ്യക്തമായതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഔദ്യോഗിക വാഹനം ഒഴിവാക്കിയായിരുന്നു യാത്രകളെല്ലാം. ബാബു സുപ്രധാന വകുപ്പിന്റെ ചുമതലയുള്ള കേരളത്തിലെ മന്ത്രിയാണെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതിനുശേഷം പിന്നീട് ഇവിടെ എത്തിയതായി വിവരമില്ല. തൊടുപുഴ, അങ്കമാലി എന്നിവിടങ്ങളിലെ രണ്ടു പ്രമുഖ ബാറുടമകളാണ് ഈ ഭൂമി ഇടപാടിന് പിന്നില്‍ ഉണ്ടായിരുന്നതെന്നും സൂചനയുണ്ട്്.
അഗമല സംരക്ഷിത വനപ്രദേശത്തോട് ചേര്‍ന്ന മാവിന് തോട്ടമാണ് ഈ ഭൂമി. കൊച്ചി -മധുര
ദേശീയപാത- 49 വഴിയും കമ്പം -തേനി ദേശീയപാത-183 വഴിയും ഇവിടേക്കെത്താം. പഴനി പെരിയകുളം വഴിയും ഇവിടെ എത്തിച്ചേരാനാകും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം കെ.ബാബു 200 കോടിയുടെ സ്വത്ത് സമ്പാദിച്ചതായി ബാര്‍ കോഴക്കേസില്‍ മന്ത്രിക്കെതിരെ മൊഴി നല്കിയ ബാറുടമ ബിജു രമേശ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവെക്കുന്ന വിധത്തിലാണ് ഭൂമി ഇടപാടുകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.
കേരളത്തിലെ മറ്റുചില നേതാക്കള്‍ക്കും ഇവിടെ ബിനാമി പേരുകളില്‍ ഭൂമിയുള്ളതായി അറിയുന്നു. സാമ്പത്തികനേട്ടം മുന്നില്‍ക്കണ്ട് തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗവും ഇത്തരം ഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ അതീവരഹസ്യമായി ഇത്തരം ഇടപാടുകള്‍ നടത്താന്‍ കഴിയുന്നു. തമിഴ്നാട്ടിലെ ഭൂനിയമത്തിലെ ഇളവുകള്‍ ഉപയോഗപ്പെടുത്തിയാണ് കേരളത്തില്‍ നിന്നുള്ളവര്‍ ഇവിടെ ഭൂമി വാങ്ങിക്കൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: