സാക്ഷരകേരളം നിരക്ഷര കേരളമായി മാറുമോ? ഈ പ്രാവശ്യത്തെ എസ്എസ്എല്‍സി ഫലം അതാണ് സൂചിപ്പിക്കുന്നത്. മന്ത്രി അബ്ദു റബ്ബിന്റെ നേതൃത്വത്തില്‍ ഇറക്കിയ പ്രസ്താവന ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയവര്‍ എല്ലാവരും ജയിച്ചു എന്നു മാത്രമല്ല, പരീക്ഷ എഴുതാത്ത ഒരു കുട്ടിയും ജയിച്ചു. എന്തൊരു മാജിക്!
കേരളം ലോകപ്രസിദ്ധമായത് ഇവിടത്തെ സമ്പൂര്‍ണ സാക്ഷരതയും സാര്‍വത്രിക വിദ്യാഭ്യാസവും കുട്ടികള്‍ ഇടയ്ക്ക് പഠിത്തം നിറുത്തി പോകുന്നത് കുറഞ്ഞതും സ്ത്രീ-പുരുഷ സമത്വവും എല്ലാംകൊണ്ടാണ്. കേരളത്തിലെ ജനങ്ങളില്‍ അഞ്ചില്‍ ഒരുഭാഗം കുട്ടികളാണ്. ഭാരതത്തില്‍ മുപ്പതുശതമാനം കുട്ടികള്‍ പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം നേടുന്നുണ്ടെങ്കിലും അവര്‍ ഹൈസ്കൂള്‍ തലത്തില്‍ എത്തുന്നില്ല.
കേരളത്തിലെ 13,000 സ്കൂളുകളില്‍ 1500 സര്‍ക്കാര്‍ സ്കൂളുകളും 7500 പ്രൈവറ്റ് സ്കൂളുകളുമാണ്. ഇത്രയധികം വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉണ്ടായിട്ടും മാതാപിതാക്കള്‍ വിദ്യാഭ്യാസമുള്ളവരായിട്ടും ഇന്ന് കേരളത്തിലെ പലവിദ്യാര്‍ത്ഥികളും സ്കൂളില്‍ പോകുന്നത് മയക്കുമരുന്നു കൂട്ടായ്മയില്‍ പങ്കാളികളാകാനും ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കാനുമാണ്. വിദ്യാഭ്യാസത്തിന്റെ പവിത്രത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ‘വിദ്യാധനം സര്‍വധനാല്‍ പ്രധാനം’ എന്ന പഴഞ്ചൊല്ലും പഴയതായി.
അടുത്തയിടെ നമ്മള് വായിക്കുന്നതെല്ലാം കുട്ടികളില്‍ വളര്‍ന്നുവരുന്ന മയക്കുമരുന്നുപയോഗത്തെപ്പറ്റിയാണ്. കേരളത്തില്‍ കുട്ടികള്‍ ഒന്‍പതു വയസ്സാകുമ്പോള്‍ മദ്യപാനം തുടങ്ങുന്നത് പിതാവിന്റെ മദ്യപാനം അനുകരിച്ചാണ്. കെപിസിസി പ്രസിഡന്റ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതോടെ കേരളം കോഴ കേരളം മാത്രമല്ല ആയത്, വീടുകള്‍ ബാറുകളാവുകയും ചെയ്തു.
പക്ഷേ പുതുതലമുറ എന്നും ഒരടിമുന്നിലാണല്ലോ. ഇന്ന് അവര്‍ ഇഷ്ടപ്പെടുന്നത് മദ്യത്തിനെയല്ല, മയക്കുമരുന്നിനെയാണെന്ന് അടുത്തിടെ ഒരു ഡിജെ പാര്‍ട്ടിയില്‍ പിടിക്കപ്പെട്ടവര്‍ തെളിയിക്കുന്നു. കൊച്ചി ഇന്ന് മയക്കുമരുന്നു മാഫിയയുടെ തലസ്ഥാനമാണ്. ഡിജെ പാര്‍ട്ടികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമല്ല, ഹൗസ് ബോട്ടുകളിലും അരങ്ങേറുന്നു. ദൈവത്തിന്റെ സ്വന്തം നാട് സാത്താന്റെ സ്വന്തം നാടായി മാറിയിരിക്കുന്നു.
അടുത്തിടെ മയക്കുമരുന്നുപയോഗത്തിന് പിടിയിലായവര്‍ക്ക് മയക്കുമരുന്നു നല്കിയ ൈസക്കോവ്സ്കി പറയുന്നത് അയാള്‍ ഗോവയില്‍ ഒരു മലയാള ചിത്രം ഷൂട്ട് ചെയ്യുന്ന സ്ഥലത്തുനിന്നാണ് മയക്കുമരുന്ന് ശേഖരിച്ചതെന്നാണ്. അതിനര്‍ത്ഥം യുവതലമുറയുടെ സിനിമാ ഹീറോകളുടെ ഇടയിലും മയക്കുമരുന്നുപയോഗിക്കുന്നവര്‍ ഉണ്ടെന്നല്ലേ? സിനിമാ താരങ്ങള്‍ക്ക് ഫാന്‍സ് അസോസിയേഷനുള്ള ഇക്കാലത്ത് മയക്കുമരുന്നു വിപണനം എളുപ്പമാകുന്നു.
പണ്ട് ഞാന്‍ ഇടുക്കിയിലെ കഞ്ചാവ് മാഫിയയെപ്പറ്റി എഴുതാന്‍ ഇടുക്കിയില്‍ പോയിട്ടുണ്ട്. അന്ന് ഒരു ആദിവാസിയാണ് അയാളുടെ കുടിലിനടുത്ത് നട്ടുവളര്‍ത്തുന്ന കഞ്ചാവ് ചെടികളെ എനിക്ക് കാണിച്ചുതന്നത്. അന്ന് കഞ്ചാവായിരുന്നു മയക്കുമരുന്നിലെ രാജാവ്. ഇടുക്കി കഞ്ചാവിനുവേണ്ടി ഹിപ്പികള്പോലും ഇടുക്കിയിലെത്തിയിരുന്നു.
ഇന്ന് കഞ്ചാവ് ലോ ഗ്രേഡ് മയക്കുമരുന്നാണ്. ഈ തലമുറ ഉപയോഗിക്കുന്നത് കഞ്ചാവും ഹെറോയിനും കൊക്കെയ്നുമെല്ലാം ചേര്‍ന്ന മയക്കുമരുന്ന് കൂട്ടാണ്. ഇത് കുത്തിവയ്ക്കാം, മൂക്കില്‍ വലിക്കാം, ഭക്ഷിക്കാം. സൈക്കോവ്സ്കി മയക്കുമരുന്ന് മൂക്കില്‍ കൂടിയാണത്രെ വലിക്കുന്നത്. ഇന്ന് എല്‍എസ്ഡി, മരിജ്ജുവാന, മോര്‍ഫിന്‍, കൊക്കെയ്ന്‍, ഓപ്പിയം എല്ലാംകൂടിയാണ് പുതുതലമുറ ജീവിതം ആഘോഷിക്കുന്നത്. ഇന്ന് മയക്കുമരുന്നുപയോഗത്തില്‍ സ്ത്രീപുരുഷ സമത്വവും നിലനില്‍ക്കുന്നുവത്രെ! കാരണം മയക്കുമരുന്നുപയോഗിക്കുന്നതില്‍ സ്ത്രീകളും ഒപ്പത്തിനൊപ്പമാണ്. എക്സ്ടസി, ഗഞ്ച, കിറ്റാന്‍, ഹഷീഷ് മുതലായ മയക്കുമരുന്നുകളും വ്യാപകമാണ്.
മയക്കുമരുന്ന് കൊണ്ടുവരുന്നതും വിപണനം ചെയ്യുന്നതും അന്യദേശതൊഴിലാളികളാണ്. കേരളത്തില്‍ ഇവര്‍ സര്‍വവ്യാപികളാണ്. അടുത്തയിടെ ഇവരുടെ ക്യാമ്പുകള്‍ പരിശോധിച്ച ആരോഗ്യവകുപ്പ് വളരെയധികം ആംപ്യൂളുകള്‍ പിടിച്ചെടുത്തിരുന്നു. എറണാകുളത്തെ മണപ്പാട്ടിപ്പറമ്പില്‍ കുടില്‍കെട്ടി താമസിച്ചിരുന്ന ഇവര്‍ വ്യഭിചാരവും നടത്തിയിരുന്നു. അവരെ പുതുതായ ക്യാമ്പുകളിലേക്ക് മാറ്റിയെങ്കിലും ഹീനമായ പ്രവര്‍ത്തികള്‍ നിര്‍ബാധം തുടരുന്നു എന്നുവേണം അനുമാനിക്കാന്‍. അന്യദേശതൊഴിലാളികളെ ഈ വ്യാപാരത്തിനുപിന്നിലുള്ളവര് ഉപയോഗിക്കുകയാണ്. ഇവര്‍ കിലോയ്ക്ക് പന്തീരായിരം രൂപ വിലയുള്ള മയക്കുമരുന്ന് വടക്കേ ഇന്ത്യയില്‍ നിന്നുംമറ്റും കടത്തിക്കൊണ്ടുവന്നാണ് കൈമാറുന്നത്. സ്കൂള്‍ കാമ്പസുകളില്‍ നിര്‍ബാധം പ്രവഹിക്കുന്ന അന്യസംസ്ഥാന കുട്ടികള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നു.
എറണാകുളം പോലീസ് നാര്‍ക്കോട്ടിക് ഡ്രഗ് ആക്ട് അനുസരിച്ച് 111 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് വ്യാപാരം ഒരുമാസം 10 ലക്ഷം രൂപാവീതം വരുമാനം നേടിക്കൊടുക്കുന്നുവത്രെ.കുട്ടികളും യുവാക്കളും ഡിജെ പാര്‍ട്ടി ലഹരിയിലാണ്. ഡ്രീം ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടത്തിയിരുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ എറണാകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഒരിക്കല്‍ അറസ്റ്റു ചെയ്തിരുന്നു. പക്ഷേ അത് ഡിജെ പാര്‍ട്ടികളുടെ തുടര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വിഘാതമായില്ല. അടുത്തയിടെ പോലീസ് ഡിജെ പാര്‍ട്ടിയില്‍ സൈക്കോവ്സ്കിക്കൊപ്പം ലഹരി മരുന്നുപയോഗിച്ചിരുന്ന കുറെ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അവരുടെ വിചാരണ തുടരുകയാണ്.
ഇത് തെളിയിക്കുന്നത് ഇന്ന് ഡിജെ പാര്‍ട്ടികള്‍ യുവാക്കള്‍ക്ക് ഒരു സ്റ്റാറ്റസ് സിമ്പലായി മാറുകയാണെന്നാണ്. ഇന്ന് പല മാതാപിതാക്കളും കുട്ടികളും തമ്മില്‍ ആശയവിനിമയം നടക്കുന്നില്ല. തന്റെ മകന്/മകള്‍ മയക്കുമരുന്നുപയോഗിച്ചശേഷമാണോ വീട്ടില്‍ എത്തുന്നതെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നില്ല.
വിദ്യാഭ്യാസത്തിലും കഴിവിലും ഏറ്റവും മുന്നില്‍നില്‍ക്കുന്ന കേരള യുവത്വം ഇങ്ങനെ മയക്കുമരുന്നിന്റെ പിടിയിലായി വിനാശത്തിന്റെ പടുകുഴിയിലേക്ക് പതിക്കുന്നുവെന്ന് സര്‍ക്കാരോ രക്ഷിതാക്കളോ പലപ്പോഴും തിരിച്ചറിയുന്നില്ല. ബാര്‍ കോഴ കേസില്‍നിന്നും കെ.എം.മാണിയെ രക്ഷിക്കാന്‍ സര്‍വ ആയുധങ്ങളും പ്രയോഗിക്കുന്ന സര്‍ക്കാരിന് ഭാവിയില്‍ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരേണ്ടവര്‍ നാശത്തിലേക്കും നീങ്ങുന്നു എന്ന ബോധംപോലുമില്ല.
ഭരണതുടര്ച്ചയ്ക്കും പണസമ്പാദനത്തിനുംവേണ്ടി എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന, ഉളുപ്പില്ലാതെ അവിഹിത കാര്യങ്ങളിലേര്‍പ്പെടുന്ന നേതാക്കളുള്ള കേരളത്തില്‍ ഈ തലമുറ ഇങ്ങനെ തലതിരിഞ്ഞുപോയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
കെ.എം.മാണിയെ ആരോപണ മുക്തനാക്കാന്‍ ചാണ്ടി സാറും മാണിയുടെ രാഷ്ട്രീയഭാവി നശിപ്പിക്കാന്‍ ഉഗ്രശപഥം ചെയ്തിരിക്കുന്ന പി.സി.ജോര്‍ജും മദ്യനിരോധനം ഏര്‍പ്പെടുത്തിയതും കോഴയ്ക്ക് വഴി യൊരുക്കുമെന്ന് കണ്ടുപിടിച്ച (ബിജു രമേശ് പറയുന്നത് ശരിയാണെങ്കില്‍) എക്സൈസ് മന്ത്രി ബാബുവും എല്ലാം മദ്യനിരോധന നയത്തിന്റെ ‘രക്തസാക്ഷികള്‍’ ആണിപ്പോള്‍. ബിജു രമേശ് ആര്‍ത്തിപ്പണ്ടാരമാണെന്ന് മന്ത്രി ബാബുവിന് എങ്ങനെ അറിയാം? ബിജു രമേശ് ആരോപിക്കുന്നത് ബാബു കണക്കില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചിരിക്കുന്നു എന്നാണ്.
കേരളത്തിന്റെ ഭരണനേതൃത്വം കൊള്ളനടത്തുന്നതില്‍ വ്യാപൃതരാകുമ്പോള്‍ യുവതലമുറ കൊക്കെയ്നും കഞ്ചാവും ഹെറോയിനും എല്ലാം അടങ്ങിയ കോക്ക്ടെയില്‍ ആസ്വദിച്ച് ഡിജെ പാര്‍ട്ടികളില്‍ അഭിരമിക്കുന്നു. അമ്മമാര്‍ സീരിയലുകളില്‍ മുഗ്ദ്ധരായി മക്കളുടെ ഭാവഭേദങ്ങള്‍ തിരിച്ചറിയാന്‍ വയ്യാത്തവരായി മാറി. പിതാക്കന്മാര് മദിരാക്ഷിസേവയില് സ്വയംമറക്കുന്നു.
ഇപ്പോള്‍ ഹൈക്കോടതി കുട്ടികളെ എട്ടാം ക്ലാസുവരെ തോല്‍പ്പിക്കരുതെന്ന് വിധിപ്രഖ്യാപിച്ചിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ സ്വാഗതം ചെയ്യും. അബ്ദു റബ്ബിന്റെ വകുപ്പ് പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥിയെയും ജയിപ്പിച്ചപോലെ ഇനി കുട്ടികള്‍ക്ക് പഠിച്ചില്ലെങ്കിലും എട്ടാം ക്ലാസുവരെ എത്തുമെന്നുറപ്പിക്കാം.
മലയാളികള്‍ പഠിത്തത്തില്‍ മിടുക്കരാണെന്ന സിബിഎസ്ഇ പരീക്ഷാഫലവും തെളിയിക്കുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. സാക്ഷര കേരളം നിരക്ഷര കേരളമാകുമോ അതോ പെണ്മലയാളമാകുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: