കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ അതിഥി മന്ദിരത്തില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച നാലു ഭീകരരെ സൈന്യം വെടിവച്ചു കൊന്നു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഹീതല്‍ അതിഥി മന്ദിരത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്.
റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളും സ്ഫോടക വസ്തുക്കളുമായാണ ഭീകരര്‍ കടന്നു കയറാന്‍ ശ്രമിച്ചത്. ആക്രമണം നടന്നയുടന്‍ തന്നെ സൈന്യം പാഞ്ഞെത്തി പ്രത്യാക്രമണം നടത്തി ഗസ്റ്റ് ഹൗസിലേക്ക് കടക്കുന്നതില്‍ നിന്ന് ഭീകരരെ തടയുകയായിരുന്നു.
അഫ്ഗാന് സുരക്ഷ സേന ശക്തമായി തിരിച്ചടിച്ചു. അഞ്ചു മണിക്കൂറുകളോളം വെടിവയ്പ് നീണ്ടുനിന്നു. അഫ്ഗാനിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിന്റെ ഗസ്റ്റ് ഹൗസിനുനേരെയാണ് വെടിവയ്പ്പുണ്ടായത്. കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
2009ലും റബ്ബാനി ഗസ്റ്റ് ഹൗസ് എന്നറിയിപ്പെടുന്ന ഹീതലില് ആക്രമണം നടന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. ആക്രമണത്തില്‍ സൈനികര്‍ക്കോ സാധാരണ ജനങ്ങള്‍ക്കോ ജീവഹാനിയോ പരിക്കോ ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: