ന്യൂദല്‍ഹി: ഭരണഘടനാപരമല്ലാത്ത ശക്തമായ അധികാരകേന്ദ്രമായിരുന്നു മുന്‍സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസിനു മുകളില്‍ സോണിയാഗാന്ധിയുടെ അധികാരമുണ്ടായിരുന്നെന്നും വാര്‍ത്താ ഏജന്‍സിസായ പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഒറ്റയാള്‍ ഭരണമാണ് കേന്ദ്രത്തിലേതെന്ന സോണിയാഗാന്ധിയുടെ വിമര്‍ശനത്തിന് നല്കിയ മറുപടിയില്‍ ഭരണഘടനയ്ക്കുപരിയായി അധികാരങ്ങള്‍ കൈയാളുന്നതാണ് ഒരാളുടെ യഥാര്‍ത്ഥ അധികാരമെന്ന് മോദി പരിഹസിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട അധികാരങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഭരണഘടനാപരമായ അധികാരങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഏതെങ്കിലും ബാഹ്യശക്തികളുടെ അധികാരങ്ങള്‍ക്ക് വിലകൊടുക്കാത്തതാണ് കുറ്റമെങ്കില്‍ അതുതാന്‍ ഏറ്റെടുക്കുന്നു, മോദി പറഞ്ഞു.
സോണിയാഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും അതിശക്തമായി കടന്നാക്രമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി അഭിമുഖം പൂര്‍ത്തിയാക്കുന്നത്. എല്ലാ അധികാരങ്ങളും പിഎംഒയില്‍ കേന്ദ്രീകരിക്കുന്നതു സംബന്ധിച്ച ചോദ്യത്തിന് ഭരണഘടനാപരമായ യാതൊരു അധികാരങ്ങളുമില്ലാതിരുന്ന കേന്ദ്രം ഭരണഘടനാ സ്ഥാപനത്തിന് മേല്‍ നിയന്ത്രണം നടത്തിയതിനെ ചോദ്യം ചെയ്യണമായിരുന്നെന്ന മറുപടി മോദി നല്കി. പ്രധാനമന്ത്രിയുടെ ഓഫീസ് എന്നത് ഭരണഘടനാപരമായി വളരെയധികം പ്രധാനപ്പെട്ടതാണെന്നും ഭരണഘടനയ്ക്ക് പുറത്തുള്ള സംവിധാനമല്ലെന്നും മോദി മറുപടി നല്കി.
കോട്ടുംസ്യൂട്ടും ധരിച്ചവരുടെ സര്‍ക്കാരാണിതെന്ന രാഹുല്‍ഗാന്ധിയുടെ ആക്ഷേപത്തിന്, ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം ഇതുവരെ അവര്‍ക്ക് ദഹിച്ചിട്ടില്ലെന്ന മറുപടിയും പ്രധാനമന്ത്രി നല്കി.
ഇന്നലെ എന്എസ്യു പരിപാടിയില്‍ മോദിസര്‍ക്കാരിനെ വിമര്‍ശിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രധാനമന്ത്രി പദത്തിലിരുന്ന് താന്‍ സമ്പന്നനാകാന്‍ ശ്രമിച്ചിട്ടില്ലെന്ന് പറഞ്ഞു. താനോ തന്റെ കുടുംബമോ സുഹൃത്തുക്കളോ പിഎംഒ ഉപയോഗിച്ച് സമ്പന്നരാവാന്‍ ശ്രമിച്ചില്ല. അഴിമതി ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുന്നത് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ബിജെപിയുടെ തന്ത്രമാണെന്നും മന്മോഹന് ആരോപിച്ചു. എന്നാല്‍ മന്‍മോഹന്‍സിങിന്റെ വാക്കുകള്‍ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മറുപടിയുമായി രംഗത്തെത്തി.
സ്വയം പണമുണ്ടാക്കിയില്ലെന്ന് പറയുന്ന മന്‍മോഹന്‍സിങ്, മറ്റുള്ളവര്‍ സമ്പത്തുണ്ടാക്കിയോയെന്ന് വ്യക്തമാക്കണമെന്ന് അമിത് ഷാ സൂറത്തില്‍ പറഞ്ഞു. മന്‍മോഹന്‍സിങിന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് പന്ത്രണ്ട്ലക്ഷം കോടി രൂപയുടെ അഴിമതിയാണ് രാജ്യത്തു നടന്നത്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മന്‍മോഹന്‍സിങിന് ഒഴിഞ്ഞുമാറാനാവില്ല. മുഖത്തുനോക്കി കള്ളംപറയുന്ന യന്ത്രപ്പാവയായി മന്മോഹന് മാറിയതായി ബിജെപി വക്താവ് സമ്പത് പാത്ര പറഞ്ഞു. നിഴല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങിന്റെ ഭരണകാലത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവരുന്ന പുസ്തകങ്ങളിലൂടെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും സമ്പത് പാത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: