ന്യൂദല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി നല്കിയ അഭിമുഖത്തിനിടെ ബോഫോഴ്സ് അഴിമതി സംബന്ധിച്ച് നടത്തിയ പ്രസ്താവന ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി സ്വീഡനിലെ പത്രമായ ദാഹന്സ് നിഗെട്ടര് അവകാശപ്പെട്ടു. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞായറാഴ്ച ആരംഭിക്കുന്ന പ്രണബിന്റെ സ്വീഡന് സന്ദര്‍ശനം റദ്ദാക്കാനോ അനിശ്ചിതത്വത്തിലാവാനോ ഇടയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതായും പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പീറ്റര്‍ വോളോഡര്സ്കിക്ക് പറഞ്ഞു.
സ്റ്റോക്ക്ഹോമിലെ ഇന്ത്യന്‍ അംബാസഡര്‍ ബനശ്രീ ബോസ് ഹാരിസണ്‍ ആദ്യം ഫോണില്‍ വിളിച്ചാണ് അഭിമുഖത്തിലെ ബോഫോഴ്സ് പരാമര്‍ശങ്ങള്‍ ഒഴിവാക്കി പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും പത്രം പറയുന്നു. എന്നാല്‍, ഇന്ത്യയുടെ നിര്‍ദ്ദേശം തള്ളിയ പത്രം അഭിമുഖം അപ്പാടെ പ്രസിദ്ധീകരിച്ചു.
ഇതിന് പിന്നാലെയാണ് ഇന്ത്യ പ്രതിഷേധിച്ചു കൊണ്ട് സ്വീഡന് കത്തയച്ചത്. അഭിമുഖത്തിനിടെ രാഷ്ട്രപതി നടത്തിയ പരാമര്‍ശം അദ്ദേഹം തന്നെ തിരുത്തിയിരുന്നു. സ്വകാര്യമായി പറഞ്ഞ കാര്യം പ്രസിദ്ധീകരിച്ചത് മാദ്ധ്യമ ധര്മത്തിന് ചേരാത്തതാണെന്നും സ്വീഡനിലെഹാരിസണ് രേഖാമൂലം വ്യക്തമാക്കി. ഒരു രാഷ്ട്രത്തലവന് നല്‍കേണ്ട ബഹുമാനം പത്രം നല്‍കിയില്ലെന്ന് ആരോപിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്ത്യന്‍ അംബാസഡറുടെ പ്രതികരണം ഖേദകരമാണെന്ന് പത്രം പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തികളൊന്നായ ഇന്ത്യയെ പോലൊരു രാജ്യത്തെ തലവനോട് എന്ത് ചോദ്യങ്ങള്‍ ചോദിക്കാമെന്നും ഏതെല്ലാം ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കാമെന്നും നിഷ്കര്‍ഷിക്കുന്നത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും എഡിറ്റര്‍ വ്യക്തമാക്കി. അംബാസഡറുടെ കത്തും പത്രം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബോഫോഴ്സ് ആയുധ ഇടപാടില്‍ അഴിമതി നടന്നെന്ന് ഇന്ത്യയിലെ ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നും ഇതുവരെ നടന്നത് എല്ലാം മാദ്ധ്യമ വിചാരണ മാത്രമാണെന്നുമായിരുന്നു പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: