അങ്ങനെ നിറഞ്ഞ സന്തോഷത്തോടെ, അല്ലലറിയാതെ ബാലകൃഷ്ണന്റെ ജീവിതത്തിലെ ആദ്യ അഞ്ചുവര്‍ഷങ്ങള്‍ കടന്നുപോയി. ജീവിതത്തിന്റെ ഗതി എത്ര അനിശ്ചിതമാണ്. സന്തോഷത്തിന്റെ ദിവസങ്ങള്‍. ഓര്‍ക്കാപ്പുറത്തൊരുനാള്‍ അവസാനിച്ചു. ആ കുടുംബം മുഴുവന്‍ ദുഃഖത്തിന്റെ കയത്തിലേക്കു വഴുതിവീണു. ബാലന്റെ അമ്മ മൂന്നാമത്തെ പ്രസവത്തോടെ മരിച്ചുപോയി.
അവന്റെഅമ്മായിമാരും അമ്മൂമ്മമാരും ആ മൂന്നുകുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. അമ്മയില്ലാത്ത മൂന്നു കുരുന്നുകുഞ്ഞുങ്ങള്‍. എന്നാലും അവര്‍ അമ്മയില്ലാത്ത ദുഃഖമറിഞ്ഞില്ല. അത്രയും സ്നേഹലാളനകളോടെയാണ് മറ്റു സ്ത്രീകള്‍ അവരെ വളര്‍ത്തിയത്.
പിന്നേയും പലതവണ ചട്ടമ്പിസ്വാമികള്‍ സന്ദര്‍ശനത്തിനായി ആ തറവാട്ടിലെത്തി. ആ യോഗിയുടെ മുഖത്തുനിന്നു പ്രസരിച്ചിരുന്ന ശാന്ത ഗംഭീരമായ തേജസ്സ് കുട്ടികള്‍ സ്വയം മറന്ന് സ്വാമിജിയുടെ ചുറ്റും പറ്റിക്കൂടുമായിരുന്നു. എങ്കിലും കൂട്ടത്തില്‍ സ്വാമികളുടെ ശ്രദ്ധ കൂടുതല്‍ ആകര്‍ഷിച്ചത് ബാലനായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ജ്യോത്സ്യന് പറഞ്ഞതുതന്നെ സ്വാമികളും ആവര്‍ത്തിച്ചു. ബാലന് ലോകപ്രസിദ്ധനാകും.
സന്ധ്യയായാല്‍ തറവാട്ടിലെ സ്ത്രീകളും കുട്ടികളുംചേര്‍ന്ന് പൂമുഖത്ത് വിളക്കുകൊളുത്തും. ചുറ്റുമിരുന്ന് എല്ലാവരുംകൂടി നാമം ചൊല്ലും. കീര്‍ത്തനങ്ങളും ഭജനകളും പാടും. ബാലകൃഷ്ണനെ വളരെ സ്വാധീനിച്ച ഒരു സംഗതിയായിരുന്നു സന്ധ്യാസമയത്തുള്ള ഈ നാമം ചൊല്ലല്‍. കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ടാണ് പൂജ തുടങ്ങുക. തുടര്‍ന്ന് മന്ത്രങ്ങളും ശ്ലോകങ്ങളും ചൊല്ലും. അവസാനം കുടുംബദേവതകളുടെയൊക്കെ ചിത്രങ്ങള്‍ക്കുമുമ്പില്‍ പൂവിട്ടുതൊഴും. ഏതാണ്ട് രണ്ടുമണിക്കൂര്‍ നേരം വിളക്കിനുമുമ്പില്‍ തൊഴുകൈയ്യോടെ ചമ്രം പടിഞ്ഞിരിക്കുക.
ബാലനു കുറെ അധികം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അത്രയും നേരത്തെ വിരസത ഒഴിവാക്കാന്‍ ആരുമറിയാതെ അവന് ഒരു ഉപായം കണ്ടുപിടിച്ചു. പൂജാമുറിയില്‍ അവന് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രത്തില്‍ നോട്ടമുറപ്പിക്കും. ധ്യാനനിരതനായിരിക്കുന്ന പരമശിവന്റേതായിരുന്നു ആ ചിത്രം. പ്രശാന്തസുന്ദരമായ ആ മുഖം അവനെ ഏറെ ആകര്‍ഷിച്ചിരുന്നു. ജടാമകുടത്തില് നിന്നൊഴുകുന്ന ഗംഗ, മൂര്‍ദ്ധാവിലെ ചന്ദ്രക്കല, കഴുത്തിലണിഞ്ഞിരുന്ന നാഗഹാരം.
എത്രനേരമാണ് ബാലന് കണ്ണെടുക്കാതെ ഇതെല്ലാം നോക്കിയിരിക്കാറുള്ളത്. കുറെക്കഴിഞ്ഞാല്‍ അവന് കണ്ണുകളടയ്ക്കും, അേപ്പാഴും അവന്റെ ഉള്ത്തടത്തില് തെളിഞ്ഞുകാണും താന്‍ പുറത്തുകണ്ട അതേ ശിവസ്വരൂപം. സമയം കളയാന്‍ താന്‍ കണ്ടുപിടിച്ച ഈ സൂത്രപണി.
അതുതന്നെയാണ് സത്യാനേ്വഷകരായ സാധകര്‍ മനഃശുദ്ധിക്കുവേണ്ടി അനുഷ്ഠിക്കുന്ന ധ്യാനം എന്ന് അന്നവന് അറിഞ്ഞിരുന്നില്ല. സ്വയം അറിയാതെതന്നെ ഈ ധ്യാനശീലം അവന്റെ മനസ്സിനെ അഗാധമായി സ്വാധീനിച്ചു. എറണാകുളത്തുള്ള ശ്രീരാമവമ്മസ്കൂളിലായിരുന്നു ബാലകഷ്ണന്റെ വിദ്യാഭ്യ്യാസം ആരംഭിച്ചത്. ആണ്‍കുട്ടികള്‍ക്കുമാത്രമുള്ള സ്കൂള്‍.അന്ന് ബാലന് അഞ്ചുവയസ്സായിരുന്നു പ്രായം. പഠനമാദ്ധ്യമം ഇംഗ്ലീഷായിരുന്നു. എന്നാലും മലയാളവും സംസ്കൃതവും ഒപ്പം പഠിപ്പിച്ചിരുന്നു. സ്കൂള്‍ വിട്ടുവന്നുകഴിഞ്ഞാല്‍ പിന്നെ കളിക്കാനുള്ള സമയമായി.
ഫുട്ബോളും ബാഡ്മിന്റനുമായിരുന്നു അവനേറ്റവും ഇഷ്ടപ്പെട്ട കളികള്‍. അവധിക്കാലമായാല്‍ ബന്ധുവീടുകളില്‍ താമസിക്കുവാന്‍ പോകും. അവിടേയുമുണ്ടാകും വേണ്ടത്ര കൂട്ടുകാര്‍. കൊച്ചിമഹാരാജാവിന്റെ പത്നിയായിരുന്നു ബാലന്റെ ഒരു ബന്ധു. അങ്ങിനെ കൊച്ചികൊട്ടാരവും ബാലനൊരു കളിവീടായി. ബാലന് ഇളയതായി അമ്മ രണ്ടുകുട്ടികളെ പ്രസവിച്ചിരുന്നു. പദ്മിനിയും കനകവും അവരുടെകൂടെ കളിക്കാനും അവര്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുക്കാനും ബാലന് എപ്പോഴും ഉത്സാഹമായിരുന്നു.
കളിയും ചിരിയും പലവിധ കുറുമ്പുകളുമായി ഒരു കുട്ടിക്കാലം. അമ്മയില്ലാത്ത കുട്ടിയല്ലേ? തറവാട്ടിലെ മറ്റു സ്ത്രീകളില്‍നിന്നും ലഭിച്ചിരുന്ന സ്നേഹവും ലാളനയും സാധാരണയില്‍ക്കവിഞ്ഞതായിരുന്നു. ആത്മവിശ്വാസമുള്ള സന്തോഷവാനായ ഒരു ചെറുപ്പക്കാരനായി ബാലന് വളര്‍ന്നു. കൂട്ടത്തില്‍ ഒന്നുകൂടി പറയാതെ വയ്യ. വീട്ടുകാരില്‍ നിന്നും നിര്‍ലോഭം ലഭിച്ചിരുന്ന സ്നേഹവാത്സല്യങ്ങള്‍ ബാലനെ ചെറിയൊരു താന്തോന്നിയാക്കി മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: