സ്വതന്ത്ര്യാനന്തര ഭാരതം ആലസ്യത്തിന്റെ ചരിത്രത്തില്‍ നിന്നും വിമോചിതയായി പുതിയ വികസന ചക്രവാളങ്ങളിലേക്ക് കുതിക്കുന്ന ദൃശ്യമാണ് എങ്ങും കാണാനാവുന്നത്. രാജ്യത്തിനകത്തും പുറത്തും ആവേശോജ്ജ്വലമുഹൂര്ത്തങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ആര്‍ജവത്തോടെ നട്ടെല്ലുനിവര്‍ത്തി ലോകരാജ്യങ്ങളുടെ ഇടയില്‍ ഉയര്‍ന്നു നില്ക്കാനാവുമെന്ന് ഭാരതം തെളിയിച്ചുകൊണ്ടിരിക്കുന്നു.
ഈ മുന്നേറ്റത്തെ സങ്കുചിതരാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വികൃതമാക്കാനാണ് പ്രതിപക്ഷങ്ങളും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. വികസനമുന്നേറ്റത്തെ കാവിവല്‍ക്കരണം എന്ന പഴയ ആയുധംകൊണ്ട് നേരിടാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ കോര്‍പ്പറേറ്റ് സൗഹൃദ ഭരണം എന്ന ബാലിശവാദമാണ് ഉയര്‍ത്തുന്നത്. ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സും, പിന്നീട് അവതരിപ്പിച്ച ബില്ലും ഇതിന്റെ ഭാഗമായാണ് വിമര്‍ശിക്കപ്പെട്ടത്. കൊളോണിയല്‍ കാലഘട്ടത്തില്‍ ആവിഷ്കരിക്കപ്പെട്ട ഒരു നിയമം മാറിയ കാലത്തിനനുസരിച്ചും കര്ഷകസൗഹൃദമായും ഭേദഗതി ചെയ്യുക എന്ന ചരിത്രപ്രധാനമായ ദൗത്യമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തത്. ഒരു വര്‍ഷം പ്രായമായ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും സുപ്രധാനമായ കാല്‍വെപ്പായി ഇതിനെ ചരിത്രം രേഖപ്പെടുത്തും.
2013 ല്‍ യുപിഎ സര്‍ക്കാര്‍ പുതിയ ഭൂമിയേറ്റെടുക്കല്‍ ബില്ല് കൊണ്ടുവരുന്നതുവരെ ബ്രിട്ടീഷ് സര്‍ക്കാര്‍ 1894ല്‍ ആവിഷ്കരിച്ച നിയമമാണ് നിലവിലുണ്ടായിരുന്നത്. കൊളോണിയല്‍ നിയമത്തില്‍ നിന്ന് ഏറെ പുരോഗമനപരമെന്ന് വിലയിരുത്തപ്പെട്ടുവെങ്കിലും അടിസ്ഥാനപരമായി കര്‍ഷക വിരുദ്ധമായിരുന്നു ആ ബില്‍. വികസനപ്രക്രിയയില്‍ കര്‍ഷകന്റെ പങ്കാളിത്തം നിഷേധിക്കുകയും കര്‍ഷകന്റെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നതുമായിരുന്നു ബില്‍. പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാഷ്ടീയ പ്രേരിതവും കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായ ബില്‍ പാര്‍ലമെന്റില്‍ അവതരിക്കപ്പെട്ടത്.
ഭൂമിയേറ്റെടുക്കുമ്പോള്‍ കര്ഷകന് നല്കുന്ന നഷ്ടപരിഹാരം മാര്‍ക്കറ്റ് വിലയേക്കാള്‍ നാല് ഇരട്ടി എന്നത് 2.2 ഇരട്ടിയായി കുറക്കുകയാണ് സര്‍ക്കാര്‍ ചെയതത്. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഈ മാറ്റം ഉണ്ടായത്. വ്യവസായവല്‍ക്കരണത്തിനും ദീര്‍ഘകാല തിരിച്ചടി നല്‍കുന്നതാണ് ബില്ലെന്നായിരുന്നു അന്നത്തെ കേന്ദ്ര മന്ത്രിയും ഇന്ന് രാജ്യസഭാ ഡപ്യൂട്ടി ലീഡറായിരിക്കുന്ന ആനന്ദ് ശര്‍മ്മയുടെ നിലപാട്. നടപ്പിലാക്കുന്ന ഘട്ടത്തിലെത്തിയപ്പോള്‍ യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിയമത്തിന്റെ നിരവധി കുറവുകള്‍ പുറത്തുവന്നു. വ്യാപകമായ എതിര്‍പ്പാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നത്. ഇതിനെക്കുറിച്ചുള്ള തന്റെ ആശങ്ക പ്രധാനമന്ത്രി നരേന്ദ്രമോദി മന് കീ ബാത് പ്രസംഗത്തിലൂടെ ജനങ്ങളുമായി പങ്കുവെച്ചു.
2013 ല്‍ പാസായ യുപിഎയുടെ ബില്‍ ഒരു സംസ്ഥാനവും നടപ്പാക്കാന്‍ തയാറാകാത്ത സാഹചര്യം മോദി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മാത്രമാണ് അത് നടപ്പാക്കിയത്. അവരാകട്ടെ ഓര്‍ഡിനന്‍സിലൂടെ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം പകുതിയായി കുറക്കുകയും ചെയ്തിരുന്നു. രാജ്യത്ത് നിലവിലുള്ള 13 നിയങ്ങള്‍ ബില്ലില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മാത്രമല്ല സുപ്രധാനമായ മറ്റൊരു സമീപനം പുതുതായി സൃഷ്ടിച്ചത്, സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി പരിഗണിച്ചതിനു ശേഷം മാത്രമേ സ്വകാര്യ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നാണ്. ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്ത് ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് വിശദമായ സര്‍വേ ഉണ്ടാകുമെന്ന് ഉറപ്പു വരുത്തുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
കര്‍ഷകരുടെ നിയമപരമായ അവകാശം ഒരു സര്‍ക്കാരിനും ഇല്ലാതാക്കാന്‍ കഴിയില്ല. ഭരണഘടനാദത്തമായ അവകാശം ഹനിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ലെന്നും പ്രധാനമന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി.
2014 ജൂണില്‍ ദല്‍ഹിയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രി നിതിന്‍ഗഡ്കരി വിളിച്ചുകൂട്ടിയ യോഗത്തില്‍ പുതിയ ബില്ലിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. 32 സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും പ്രതിനിധീകരിച്ച് പങ്കെടുത്തവരെല്ലാം നിയമത്തില്‍ അടിസ്ഥാന മാറ്റങ്ങള്‍ വേണമെന്ന് വാദിച്ചു. ഈ യോഗത്തില്‍ ഉരുത്തിരിഞ്ഞ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് 2014 ഡിസംബര്‍ 31 ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.
2013 യുപിഎ സര്‍ക്കാരിന്റെ നിയമത്തിലുണ്ടായിരുന്ന 50 കുറവുകള്‍ തിരുത്തിയാണ് പുതിയ ബില്ല് സര്‍ക്കാര്‍ തയാറാക്കിയത്.
നഷ്ടപരിഹാരത്തുക മാര്‍ക്കറ്റ് വിലയുടെ നാലിരട്ടിയാക്കി എന്നതാണ് നിയമത്തിന്റെ ഏറ്റവും വലിയ മേന്മ. 1947 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ വിവിധ പദ്ധതികള്‍ക്കായി ഭൂമി വിട്ടുകൊടുക്കേണ്ടിവന്നവര്‍ക്ക് മൂന്നില്‍ ഒരു ഭാഗത്തിനു മാത്രമാണ് മതിയായ നഷ്ടപരിഹാരം നല്‍കിയിട്ടുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. അതിനു പരിഹാരമെന്ന നിലക്ക് സുപ്രധാനമായ തീരുമാനമാണ് പുതിയ ബില്‍ മുന്നോട്ടുവെച്ചത്.
ദ ഏന്‍ഷ്യന്റ് മോണുമെന്റസ് ആന്റ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്സ് ആന്റ് റിമെയ്ന്‍സ് ആക്ട് 1958, ദ ആറ്റോമിക് എനര്‍ജി ആക്ട് 1962, ദ ദാമോദര്‍ വാലി കോര്പ്പറേഷന് ആക്ട് 1984, ദ ഇന്ത്യന്‍ ട്രാംവെയ്സ് ആക്ട് 1886, ദ ലാന്റ് അക്വിസിഷന്‍ (മൈന്‍സ്) ആക്ട് 1885, ദ മെട്രോ റെയില്‍വേസ്(കണ്‍സ്ട്രക്ഷന്‍സ് ഓഫ് വര്‍ക്സ്)ആക്ട് 1978, ദ നാഷണല്‍ ഹൈവേ ആക്ട് 1956, ദ പെട്രോളിയം ആന്റ് മിനറല്‍സ് പൈപ്പ്ലൈന്‍സ് ആക്ട് 1962, ദ റിക്വിസ്ഷസിംഗ് ആന്റ് അക്വിസിഷന്‍ ഓഫ് ഇമ്മ്യൂവബിള് പ്രോപ്പര്‍ട്ടി ആക്ട് 1952, ദ കോള്‍ ബിയറിംഗ് ഏരിയാസ് അക്വിസിഷന്‍ ആന്റ് ഡവലപ്പ്മെന്റ് ആക്ട് 1957, ദ ഇലക്ടിസിറ്റി ആക്ട് 2003, ദ റെയില്‍വേ ആക്ട് 1989 എന്നി 13 നിയമങ്ങളെ യുപിഎ സര്‍ക്കാര്‍ നിയമത്തില്‍ നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍ കര്‍ഷകവിരുദ്ധമായ ഈ നിലപാട് മാറ്റി ഈ നിയമങ്ങളെയും പുതിയ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി.
ചരിത്ര പ്രധാനമായ മറ്റൊരു തീരുമാനമായിരുന്നു ഇത്. കര്‍ഷകരെ നിയമക്കുരുക്കില്‍പ്പെടുത്തി നഷ്ടപരിഹാരം നിഷേധിക്കുന്ന ഫ്യൂഡല്‍ മനോഭാവത്തിനാണ് ഈ നിയമം അറുതിവരുത്തിയത്. ഭക്രാനംഗല്‍ പദ്ധതി മുതല്‍ തെഹ്രി ഡാം പദ്ധതിവരെയുളള കുടിയൊഴിപ്പിക്കലുകളില്‍ ഭൂഉടമകള്‍ കോടതിവരാന്തകളില്‍ കയറിയിറങ്ങുന്ന ഭൂതകാലത്തിനാണ് അറുതിവരുന്നത്.
‘പൊതുതാല്പര്യം’ എന്ന നിര്വചിക്കപ്പൊടാത്ത വാക്കുപയോഗിച്ച് നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ കര്‍ഷകനെ ചൂഷണം ചെയ്യുകയായിരുന്നു. ആര്‍മിയുടെ കടോണ്മെന്റ് ഏരിയക്കുവേണ്ടി 10,000 ഏക്കര്‍ ഏറ്റെടുത്തതും ദല്‍ഹി എയര്‍പോട്ടിന് 6000 ഏക്കര്‍ ഏറ്റെടുത്തതും പൊതുതാല്പര്യത്തിന്റെ കീഴില്‍പ്പെട്ടു. പുതിയ നിയമത്തിലൂടെ പൊതുതാല്പര്യത്തിന്റെ പേരില്‍ ഏറ്റെടുക്കുന്ന ഭൂമിക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഒരു തുണ്ടു ഭൂമിപോലും ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന ചരിത്രപ്രധാനമായ തിരുത്താണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.
ഭൂമി ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ ഭൂഉടമയുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു. അഥവാ തൊഴില്‍ നല്‍കിയില്ലെങ്കില്‍ 20 വര്‍ഷക്കാലത്തേക്ക് പ്രതിമാസം ഏറ്റവും കുറഞ്ഞത് 2000 രൂപ നല്‍കണം. വീട് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പുതിയ വീട് നല്‍കണം. ഭൂമി നഷ്ടപ്പെടുന്ന കുടുംബത്തിന് ഒരു വര്‍ഷത്തേക്ക് 3000 രൂപ വീതം അലവന്‍സ് നല്‍കണം. ചെറിയകടകളോ കാലിത്തൊഴുത്തുകളോ നഷ്ടപ്പെടുകയാണെങ്കില്‍ കുറഞ്ഞത് 25,000 രൂപ അധിക നഷ്ടപരിഹാരമായി നല്‍കണം.
സ്വകാര്യസംരഭകര്‍ക്ക് ആശുപത്രി, ഹോട്ടല്‍,സ്ക്കൂള്, റിസോര്‍ട്ടുകള്‍ എന്നിവ പണിയുന്നതിന് യാതൊരു സൗജന്യവും നിയമം അനുവദിക്കുന്നില്ല. 80 ശതമാനം ഭൂവുടമകളുടെ സമ്മതമില്ലാതെ സ്വകാര്യ സംരഭങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ല. സാമൂഹ്യ പ്രത്യാഘാത പഠനം നടത്തിയതിനുശേഷം മാത്രമേ ഇത്തരം സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാനാവൂ.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാതലത്തില്‍ ട്രൈബൂണല്‍ സ്ഥാപിക്കുന്നതോടെ കര്‍ഷകരുടെ നെട്ടോട്ടത്തിന് അവസാനമുണ്ടാകുകയാണ്.
2022 ഓടെ എല്ലാവര്ക്കും വീട് എന്ന ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനുളള വ്യാപകമായ ആസൂത്രണങ്ങളാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. ഗ്രാമീണമേഖലയില്‍ 4 കോടി വീടുകളും നഗരമേഖലയില്‍ 2 കോടി വീടുകളുമാണ് പുതുതായി പണിയാനുദ്ദേശിക്കുന്നത്. ഇത്തരം വികസന പദ്ധതികള്‍ക്കാണ് മറിച്ച് കോര്‍പ്പറേറ്റുകളുടെ ലാഭക്കണക്കില്‍ വര്‍ദ്ധന ഉണ്ടാക്കാനല്ല ഭൂമി ഏറ്റെടുക്കുകയെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്.
ഭാരതത്തിലെ ആകെ കൃഷിഭൂമിയുടെ 0.5 ശതമാനം മാത്രമാണ് വിവിധപദ്ധതികള്‍ക്കായി ഈ നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരികയെന്ന യാഥാര്‍ത്ഥ്യവും ഇതിനെ വിമര്‍ശിക്കുന്നവര്‍ മറച്ചുവെക്കുന്നു. പ്രതിരോധ-സരുക്ഷാ ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് ഉടമകളുടെ അനുവാദം പരിഗണിക്കില്ലെന്ന് നിയമം അനുശാസിക്കുന്നത്.
കൊളോണിയല്‍ ധാര്‍ഷ്ട്യത്തിന്റെ മണവും നിറവുമുളള 1894ലെ ബ്രിട്ടീഷ് നിയമത്തിന്റെ പൊളിച്ചെഴുത്താണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
അതേസമയം അത് വികസനത്തിന്റെ ഗുണഫലങ്ങളില്‍നിന്ന് കര്‍ഷകലക്ഷങ്ങളെ അകറ്റി നിര്‍ത്തിയിരുന്ന നെഹ്രൂവിയന് പാരമ്പര്യത്തെയും അട്ടിമറിക്കുന്നു. പൊതുമേഖലക്കുവേണ്ടി മാത്രമല്ല സ്വകാര്യ ആവശ്യത്തിനും കര്‍ഷകന്റെ അനുവാദമില്ലാതെ ഭൂമി ഏറ്റെടുക്കാമെന്ന 1984ലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ നിയമഭേദഗതിയെ ഈ സര്‍ക്കാര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിയുന്നു. വിളഭൂമി ഏറ്റെടുക്കുന്നതൊഴിവാക്കി തരിശുഭൂമികള്‍ വികസനത്തിന്റെ വിളനിലമാക്കി മാറ്റണമെന്ന ആധുനിക കാഴ്ചപ്പാടാണ് പുതിയ നിയമത്തിന്റെ സുപ്രധാന വീക്ഷണ വ്യത്യാസം.
കിലോമീറ്ററുകളും മണിക്കൂറുകളും താണ്ടി മാത്രം കര്ഷകന് ലഭിക്കുന്നതായിരുന്നു വിദ്യാഭ്യാസവും ചികിത്സയും. കേരളത്തിലെ ആധുനിക സൗകര്യങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ബുദ്ധിജീവികള്‍ക്ക് മനസിലാവാത്തതാണ് ഭാരതീയരുടെ ഈ ദുരിതജീവിതം. നിഷേധിക്കപ്പെട്ട വികസനമേന്മകള്‍ കൈയെത്തിപ്പിടിക്കാനാവും വിധം അടുത്തെത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
അടിസ്ഥാനജീവിതസൗകര്യങ്ങള്‍ ഏതൊരു പൗരന്റെയും അവകാശമാണ്. അത് നിഷേധിച്ച ആറുപതിറ്റാണ്ടാണ് ചരിത്രത്തിലേക്ക് തളളപ്പെട്ടിരിക്കുന്നത്. കര്ഷകഭാരതത്തെ വികസനപാതയിലേക്ക് നയിക്കുന്ന ദൗത്യമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ തുടങ്ങിവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: