തിരുവനന്തപുരം: ഒരു വിഷയത്തെ സംബന്ധിച്ച് അഭിപ്രായം ആരു പറഞ്ഞു എന്നല്ല എന്തു പറഞ്ഞു എന്നാണ് നോക്കേണ്ടതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ശ്രീനാരായണഗുരുദേവന്‍ രചിച്ച ദൈവദശകത്തിന് ഡോ ശ്രീജിത് നീലൂര്‍ നിര്‍വഹിച്ച വ്യാഖ്യാന ഗ്രന്ഥം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. 19 വര്‍ഷം മുമ്പ് ദൈവദശകം എസ്എന്‍ഡിപിയുടെയും എസ്എന്‍ ട്രസ്റ്റിന്റെയും വിദ്യാലയങ്ങളില്‍ പ്രാര്‍ഥനയായി ചൊല്ലണമെന്ന് ആവശ്യപ്പെട്ടതിന് ഏറ്റവും കൂടുതല്‍ ചീത്തകേട്ട വ്യക്തിയാണ് താന്‍. എസ്എന്‍ കോളേജിലെ നെറ്റ് യോഗ്യതയുള്ള ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങുന്ന അധ്യാപകന് വരെ തന്നെ ചീത്ത പറഞ്ഞതില്പ്പെടുന്നു.
അഗാധമായ ആത്മീയപാണ്ഡിത്യമൊന്നുമില്ലാത്ത താന്‍ അന്നു പറഞ്ഞതിനെ എതിര്‍ത്തവര്‍ അക്ഷരവിരോധികളാണ്. അതിന്റെ തെളിവാണ് ഇന്ന് വിദ്യാലയങ്ങളിലടക്കം നിരവധി സ്ഥാപനങ്ങളില്‍ ദൈവദശകം പ്രാര്‍ഥനയായി ആലപിക്കപ്പെടുന്നത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കോളേജുകളിലും ദൈവദശകം പ്രാര്‍ഥനയായി ചൊല്ലണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി.എസ്. ശ്രീധരന്‍പിള്ള പുസ്തകം ഏറ്റുവാങ്ങി. സി.പി. നായര്‍ അധ്യക്ഷത വഹിച്ചു. കവി പി. നാരായണക്കുറുപ്പ് പുസ്തകം പരിചയപ്പെടുത്തി. വ്യാസ ബുക്സ് ഉടമ എ. സുരാജ് സ്വാഗതവും ഡോ ശ്രീജിത് നീലൂര്‍ നന്ദിയും പറഞ്ഞു. എസ്എന്‍ഡിപി തിരുവനന്തപുരം യൂണിയന് ചെയര്മാന് ഡി. പ്രേംരാജ്, കണ്‍വീനര്‍ ആലുവിള അജിത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: