തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശകന് അഡ്വക്കറ്റ് ജനറലിനെ കണ്ട് ചര്‍ച്ച നടത്തിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു.
ഭരണഘടനാ സ്ഥാപനമായ എജി ഒരു മന്ത്രിക്കെതിരായ വിജിലന്‍സ് കേസില്‍ ഇടപെടുന്നത് ഭരണഘടനാവിരുദ്ധമാണെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു. എജിയുടെ ഉപദേശം സ്വീകരിച്ച് കേസ് നടപടികള്‍ കൊണ്ടുപോകാനാണെങ്കില്പ്പിന്നെ വിജിലന്‍സിന് പ്രത്യേകമൊരു നിയമോപദേശകന്റെ ആവശ്യമില്ല.
സര്‍ക്കാരിന് നിയമോപദേശം നല്കാന് ബാധ്യതയുള്ള എ ജി അഴിമതിക്കേസില്‍ മന്ത്രിയെ രക്ഷിക്കാന്‍ ഇടപെടുന്നത് പദവിക്ക് യോജിക്കാത്തതാണ്. ഇത്തരത്തില്‍ ഭരണഘടനാ സ്ഥാപനത്തെക്കൊണ്ട് അവിഹിതമായ ഇടപെടലുകള്‍ നടത്തിക്കുന്നതിനു വേണ്ടിയാണ് എജിക്ക് ശമ്പളം ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷമായി വര്‍ധിപ്പിച്ചത്. എന്നുമാത്രമല്ല, വര്‍ധിപ്പിച്ച ശമ്പളത്തിന് 44 മാസത്തെ പൂര്‍വ്വകാല പ്രാബല്യവും നല്‍കിയിരിക്കുകയാണ്. ഇതുവഴി അരക്കോടിയോളം രൂപയാണ് പൊതുഖജനാവില്‍ നിന്ന് ഒറ്റയടിക്ക് ധൂര്‍ത്തടിച്ചിരിക്കുന്നത്. മാസം തോറുമുള്ള അധികബാധ്യത ഇതിനു പുറമേയാണ്.
എജി ഇത്തരം കേസുകളില്‍ ഇടപെടാന്‍ പാടില്ലെന്ന് സുപ്രീംകോടതി തന്നെ നിര്‍ദേശിച്ചിട്ടുള്ളതാണ്. സര്‍ക്കാരിന്റെ മദ്യനയം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എജിതന്നെ അതിലെ അഴിമതി സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും വിഎസ് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: