ന്യൂദല്‍ഹി: സമ്പൂര്‍ണ്ണ മത്സ്യബന്ധന നിരോധന കാലമായ ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള 61 ദിവസം വിദേശ ട്രോളറുകള്‍ രാജ്യത്തിന്റെ 200 നോട്ടിക്കല്‍ മൈല്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചാല്‍ പിടിച്ചെടുക്കുമെന്നും ട്രോളറുകളിലെ ജീവനക്കാരെ അറസ്റ്റു ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍. ട്രോളിംഗ് നിരോധനകാലത്ത് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കണമെന്ന യുപിഎ സര്‍ക്കാര്‍ നിയോഗിച്ച മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ തള്ളിക്കൊണ്ട് കേന്ദ്രകൃഷിമന്ത്രാലയം വ്യക്തമാക്കി.
വിദേശ ട്രോളറുകള്‍ അതിര്‍ത്തി ലംഘിച്ചാല്‍ പിടിച്ചെടുക്കാന്‍ തീരസംരക്ഷണ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കണമെന്ന മീനാകുമാരി കമ്മീഷന് ശുപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭാംഗങ്ങളോടും ഉയര്‍ന്ന ഉദ്യോഗസ്ഥരോടും ചര്‍ച്ച ചെയ്ത ശേഷമാണ് തള്ളാന്‍ തീരുമാനിച്ചത്, മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണ്.
മുന്‍ കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കുന്നതിനായി ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍ കമ്മറ്റിയെ എന്‍ഡിഎ സര്‍ക്കാര്‍ ഒരിക്കലും പരിഗണിച്ചിട്ടില്ല. നിരോധിത കാലത്ത് ഒരു വിദേശട്രോളറിനെയും അനുവദിക്കില്ല. തദ്ദേശീയരായ സംരംഭകര്‍ക്ക് മാത്രമാണ് ഇക്കാലയളവില്‍ മത്സ്യബന്ധന അനുമതി നല്‍കുന്നത്. ഇതും മുന്‍സര്‍ക്കാരിന്റെ കാലത്തെടുത്ത തീരുമാനമാണ്. തദ്ദേശീയ കപ്പലുകളും 12 നോട്ടിക്കല്‍ മൈല്‍ മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശത്ത് മാത്രമേ മീന്‍പിടിക്കാന്‍ പാടുള്ളൂവെന്നും മന്ത്രാലയം വിശദീകരിച്ചു.
സമ്പൂര്‍ണ്ണ മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്ക് പുറത്ത് തനതു സമുദ്ര സാമ്പത്തികമേഖലയില്‍ (ഇഇഇസഡ്) ആണെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒരുകാരണവശാലും ഇത് ബാധിക്കില്ലെന്നും കേന്ദ്ര കൃഷിമന്ത്രാലയം വ്യക്തമാക്കി. സമുദ്രാതിര്‍ത്തിക്കുള്ളില്‍ 12 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് ട്രോളിംഗ് നിരോധനം തടസ്സമില്ല. മത്സ്യ സമ്പത്ത് സംരക്ഷിക്കാനും സുരക്ഷാകാരണങ്ങളാലുമാണ് ട്രോളിംഗ് നിരോധന കാലയളവ് 61 ദിവസമായി ഉയര്‍ത്തി ഏപ്രില്‍ 10ന് ഉത്തരവിറക്കിയത്. നേരത്തെ പല സംസ്ഥാനങ്ങളിലും പല ദിവസങ്ങളായിരുന്നു. കേരളത്തില്‍ 45 ദിവസവും(ജൂണ്‍ 16 മുതല്‍ ജൂലൈ 31വരെ) കര്‍ണ്ണാടക 57 ദിവസവും മഹാരാഷ്ട്രയിലും ഗോവയിലും 67 ദിവസവുമാണ്.
എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം 12 നോട്ടിക്കല്‍ മൈല്‍(22 കിലോമീറ്റര്‍) മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശത്ത് 10കുതിരശക്തിയുള്ള എഞ്ചിന് ഘടിപ്പിച്ച വലിയ വള്ളങ്ങള്‍ മുതല്‍ ബോട്ടുകളും വലിയ ട്രോളറുകളും വരെ ജൂണ്‍ 1 മുതല്‍ ജൂലൈ 31വരെയുള്ള 61 ദിവസം കരയ്ക്കിരിക്കേണ്ടിവരും. പ്രജനന കാലത്തെ മത്സ്യസംരക്ഷണംലക്ഷ്യമിട്ടാണ് ഈ തീരുമാനം. 12 നോട്ടിക്കല്‍ മൈലിനപ്പുറമുള്ള ആഴക്കടലിലെ മത്സ്യബന്ധനം മത്സ്യസമ്പത്ത് കുറയാന്‍ കാരണമായിട്ടുണ്ടെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ട്രോളിംഗ് നിരോധനം 61 ദിവസമാക്കണമെന്ന് 1988ലും 67 ദിവസമാക്കണമെന്ന് 2006ലും കേരളം ആവശ്യപ്പെട്ടതും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
കൊച്ചിയിലെ സമുദ്രഗവേഷണകേന്ദ്രം ഡയറക്ടര്‍ അദ്ധ്യക്ഷനായ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് 61 ദിവസത്തെ സമ്പൂര്‍ണ്ണ നിയന്ത്രണ നിര്‍ദ്ദേശം. എന്നാല്‍ 22 കിലോമീറ്റര്‍ വരെയുള്ള കേരളത്തിന്റെ അധികാര പരിധിയില്‍ ജൂണ്‍ 1 മുതല്‍ ജൂണ്‍ 15വരെ പഴയ പടി മത്സബന്ധനം നടത്താനുള്ള അനുമതിയുണ്ടെന്ന നിലപാടിലാണ് കേരളം. 12 നോട്ടിക്കല്‍മൈല്‍ പരിധി ലംഘിക്കുമെന്ന ഭീഷണിയും ചില മത്സ്യത്തൊഴിലാളി സംഘടനകള്‍ മുഴക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: