കൊച്ചി: മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക സമ്മാനമായി സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ജനറിക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി കേരളത്തില്‍ ജന്‍ ഔഷധി സെന്ററുകള്‍ ആരംഭിക്കുന്നു. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ ആരംഭിക്കുന്ന സെന്ററുകളില്‍ മരുന്നുകള്‍ക്ക് 60 ശതമാനം വരെ വിലക്കുറവുണ്ടാകും.
സന്നദ്ധസംഘടനകള്‍ക്കും ട്രസ്റ്റുകള്‍ക്കും കീഴിലുള്ള ആശുപത്രികളിലും ഇത്തരം സെന്ററുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി എച്ച്.എന്‍. അനന്തകുമാര്‍ പറഞ്ഞു. ബിജെപി എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്.
512 ജനറിക് മരുന്നുകള്‍ ഇതിലൂടെ വിലക്കുറവില്‍ ജനങ്ങള്‍ക്ക് ലഭിക്കും. തുടക്കത്തില്‍ എഴുപതോളം സെന്ററുകള്‍ ആരംഭിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പദ്ധതി സംബന്ധിച്ച് സംസ്ഥാന ആരോഗ്യമന്ത്രിക്ക് കേന്ദ്രം വിവരം കൈമാറിയിട്ടുണ്ട്.
സെന്ററുകള്‍ ആരംഭിക്കാന്‍ ആശുപത്രികളില്‍ സൗകര്യമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. സെന്ററുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും കുറഞ്ഞവിലയ്ക്ക് മരുന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കും. വിലക്കയറ്റം സൃഷ്ടിക്കുന്ന മരുന്ന് കമ്പനികള്‍ക്ക് ഇതിലൂടെ കടിഞ്ഞാണിടാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: