കണ്ണൂര്‍/പാനൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധത്തിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സിബിഐ സംഘം ചോദ്യം ചെയ്യും. ജൂണ്‍ 2ന് രാവിലെ 11ന് തിരുവനന്തപുരം സിബിഐ ഓഫീസില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്ഥര്‍ ജയരാജന് നോട്ടീസ് നല്കി. ജയരാജനെ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ ചുരുളഴിയുമെന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത സിപിഎം പ്രവര്‍ത്തകരായ 19പേരെ പ്രതി ചേര്‍ത്ത് ആദ്യകുറ്റപത്രം തലശേരി സെഷന്‍സ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ചിരുന്നു. ഇതിനു ശേഷം ഗൂഡാലോചന സംബന്ധിച്ച് അന്വേഷണം തുടരുകയായിരുന്നു. ചോദ്യം ചെയ്യലില്‍ അറസ്റ്റിലായ പ്രതികള്‍ കൊലയില്‍ പി.ജയരാജന്റെ പങ്ക് വ്യക്തമാക്കിയെങ്കിലും കൂടുതല്‍ തെളിവ് ശേഖരിക്കാനുളള ശ്രമത്തിലായിരുന്നു സിബിഐ. ഒന്നാം പ്രതി വിക്രമനെയാണ് മനോജിനെ വധിക്കാന്‍ സിപിഎം നേതൃത്വം ഏര്‍പ്പാടാക്കിയത്.
തുടക്കത്തില്‍ അന്വേഷണം നടത്തിയ െ്രെകംബ്രാഞ്ച് സംഘം പി.ജയരാജന്, ജില്ലാസെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രന്, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി കെ.ധനജ്ഞയന്‍ എന്നിവരുടെ പേരുകള്‍ സിബിഐയ്ക്ക് കൈമാറിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഒന്നാംപ്രതി വിക്രമനുമായി കൊലപാതകത്തിനു മുന്‍പ് ജില്ലാ സെക്രട്ടറി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകളും െ്രെകംബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം സിപിഎം ശക്തികേന്ദ്രമായ കതിരൂരില്‍ ശക്തമായതോടെ മനോജിനു നേരെ നിരവധി തവണ അക്രമമുണ്ടായിരുന്നു.
പി.ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ സിപിഎം നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. കൊലപാതകത്തില്‍ സിപിഎം സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന നിഗമനമാണ് സിബിഐ സംഘത്തിനുളളത്. തിരുവനന്തപുരം യൂണിറ്റിലെ എസ്പി മോഹന്ജോസിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ഹരി ഓം പ്രകാശ്, സിഐമാരായ അനീഷ്ജോയ്, സലീം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് സഞ്ചരിച്ച ഓമ്നി വാനിനു നേരെ ബോംബെറിഞ്ഞ് ഭീതിപരത്തിയ ശേഷം വെട്ടിക്കൊന്നത്. നോട്ടീസ് ലഭിച്ച ജയരാജന് 2ന് സിബിഐ മുമ്പാകെ ഹാജരാകുമെന്ന് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: