ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരദ്ധ്യായമാണ് ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. നാടുമുഴുവന്‍ ആ മുദ്രാവാക്യം അലയടിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള സമരങ്ങളും ഹര്‍ത്താലുകളും പ്രകടനങ്ങളും. നാടാകെ സ്വാതന്ത്ര്യസമരമെന്ന മഹാസമുദ്രത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. വ്യവസായ പ്രമുഖരും, കൃഷിക്കാരും, തൊഴിലാളികളും, ഉദേ്യാഗസ്ഥന്മാരും, വീട്ടമ്മമാരും ആ സമരത്തില്‍ സജീവമായി പങ്കുചേര്‍ന്നു.
വിദ്യാര്‍ത്ഥികളും പഠിപ്പുപേക്ഷിച്ച് ആ പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി.
ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ അവരുടെ വിദ്യാര്‍ത്ഥി ജീവിതം വേണ്ടെന്നുവച്ച് സ്വാതന്ത്ര്യ സമരത്തില്‍ സ്വയം പോരാളികളായി ചേര്‍ന്നു. അതിലൊരാളായിരുന്നു കേരളത്തില്‍നിന്നും ലക്നൗവില്‍ ഉപരിപഠനത്തിനായി വന്നുചേര്‍ന്ന ബാലകൃഷ്ണമേനോന്. സ്വാതന്ത്ര്യസമരത്തെ അനുകൂലിച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതി. സമരത്തില്‍ പങ്കാളികളാവാന്‍ സഹപാഠികളെ ആഹ്വാനം ചെയ്തുകൊണ്ട് ലഘുലേഖകള്‍ വിതരണം ചെയ്തു.
വിദ്യാര്‍ത്ഥികളുടെ സമരപരിപാടികളിലെല്ലാം അദ്ദേഹം ആവേശപൂര്‍വം പങ്കെടുത്തു. താമസമുണ്ടായില്ല. ബാലകൃഷ്ണന്റെ പേരില്‍ അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കാന്‍. ലക്നൗവില്‍ തുടര്‍ന്ന് താമസിക്കുക ആപത്കരമായിരുന്നു. ഒളിവില്‍ പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ചെന്നെത്തിയത് കശ്മീരിലായിരുന്നു. ആ കാലത്ത് വല്ലപ്പോഴുമൊരിക്കല്‍ അദ്ദേഹം ദല്‍ഹിയിലേക്കു പോകാറുണ്ടായിരുന്നു.
ഷ്രോഫ് എന്ന വളരെ അടുപ്പമുള്ള ഒരു ചങ്ങാതി അന്ന് അവിടെ ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താനുള്ള ബ്രിട്ടീഷുകാരുടെ രഹസ്യ നീക്കങ്ങള്‍ ഈ സ്നേഹിതനില്‍നിന്നാണ് അദ്ദേഹം മനസ്സിലാക്കിയിരുന്നത്. പുറത്തുകണ്ടാല്‍ തടവിലാക്കപ്പെടുമോ എന്ന ഭയം. പലനാളുകള്‍ ഭക്ഷണം കഴിക്കാതെയും കഴിച്ചുകൂട്ടേണ്ടി വന്നിട്ടുണ്ട്.
ഡല്‍ഹിയിലേക്കുള്ള ഒരു യാത്രയില്‍ ബാലകൃഷ്ണന് ഏതാണ്ട് പോലീസിന്റെ പിടിയില്‍പെട്ടുപോയതാണ്. രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ എന്തെന്നും ഏതെന്നും നോക്കാതെ ഒരു കെട്ടിടത്തിനകത്തേക്ക് അദ്ദേഹം ഓടിക്കയറി. അത് ബ്രിട്ടീഷ് സൈന്യത്തിന്റെ രഹസ്യ ആശയവിനിമയ ആഫീസ് ആയിരുന്നു. സൈന്യ സംബന്ധമായ രഹസ്യ സന്ദേശങ്ങള്‍ അവിടെയാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. എന്തോ…. അവിടെയുള്ളവര്‍ മേനോനെ തെറ്റിദ്ധരിച്ചു, ഉദേ്യാഗാര്‍ത്ഥിയായി വന്ന ഒരു യുവാവാണെന്ന്.
എന്തായാലും അവര്‍ അദ്ദേഹത്തെ ജോലിക്കെടുത്തു. ഏതോ ഒരു മെഷീന്റെ ചുമതലയാണ് അവര്‍ ബാലനെ ഏല്‍പ്പിച്ചത്. പുതിയ ജോലിക്കാരന്റെ ബുദ്ധിയും, പ്രാപ്തിയും, താമസിയാതെ അദ്ദേഹത്തിന് ഉദേ്യാഗക്കയറ്റം കിട്ടി. മേലധികാരിയുടെ സഹായിയായി. യാദൃശ്ചികമെന്നേ പറയാനാവൂ. ബ്രിട്ടീഷുകാരുടെ സൈനിക താവളത്തിലുള്ളില്‍തന്നെ ബാലകൃഷ്ണനും താമസസൗകര്യങ്ങള്‍ നല്കപ്പെട്ടു. നല്ല ജോലി, നല്ല ശമ്പളം, പുറമെ സുരക്ഷിതത്വവും. ഒഴിവുസമയം ബാലന് പാഴാക്കിയില്ല. ലക്നൗ സര്‍വകലാശാലയിലെ അവസാന പരീക്ഷക്കുവേണ്ട തയ്യാറെടുപ്പില്‍ അദ്ദേഹം മുഴുകി.
.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: