നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ പരിഗണന നല്കി, നിയമാധിഷ്ഠിത നീതിയെ അളവുകോലാക്കി കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കേണ്ട ദൈവതുല്യരായാണ് ന്യായാധിപന്മാരെ സമൂഹം കാണുന്നത്. ഇന്ത്യന്‍ ഭരണഘടനയോടും അനുബന്ധ നിയമങ്ങളോടുമുള്ള കൂറും പ്രതിബദ്ധതയുമാണ് ന്യായാധിപന് അവലംബിക്കേണ്ട കര്‍മ്മമാര്‍ഗ്ഗത്തിന്റെ കാതല്‍. ലോകത്തെവിടെയും കമ്യൂണിസ്റ്റ് ഭരണസംവിധാനങ്ങളുടെ പോരായ്മയായി പരക്കെ ചൂണ്ടിക്കാണിക്കാറുള്ള ആക്ഷേപമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ‘കമ്മിറ്റഡ് ജുഡീഷ്യറി’ എന്ന ആശയം. 1970 കളില്‍ സോവിയറ്റ് നീതിക്രമത്തിന്റെ പൊരുള്‍ നെഞ്ചിലേറ്റി അന്നത്തെ കോണ്‍ഗ്രസുകാരിയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ‘കമ്മിറ്റഡ് ജുഡീഷ്യറി’ക്ക് കളമൊരുക്കിയിരുന്നു.
ദീര്‍ഘകാലം സോവിയറ്റ് റഷ്യയില്‍ ഇന്ത്യന്‍ അംബാസഡറായി ജോലി നോക്കുകയും പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രിയായി തീരുകയും ചെയ്ത ഐ.കെ.ഗുജ്റാള്‍ ആത്മകഥയില്‍ സോവിയറ്റ് ജുഡീഷ്യറിയ്ക്കുള്ള രാഷ്ട്രീയവിധേയത്വം തുറന്നുകാട്ടിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമില്ലാത്ത ഒരാളിന് സോവിയറ്റ് യൂണിയനില്‍ ന്യായാധിപനാവാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു. സോവിയറ്റ് യൂണിയനിലെ പരമോന്നത നീതിപീഠത്തേക്കാള്‍ നിയമകാര്യങ്ങളില്‍ ഉന്നത അധികാരമുണ്ടായിരുന്നത് അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു.
ഇത്തരത്തില്‍ ജുഡീഷ്യറിയുടെതുള്പ്പെടെ ആരുടെയും പരമാധികാരം കവര്‍ന്നെടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള അവകാശം ഒരു വലിയദോഷം തന്നെയാണ്. ഇതിനായി പാര്‍ട്ടി പറഞ്ഞിരുന്ന കാരണം ജുഡീഷ്യറി ജനങ്ങളോട് വിധേയത്വമുള്ളതും അടിസ്ഥാന വര്‍ഗ്ഗതാല്‍പ്പര്യം ഉയര്ത്തിക്കാട്ടണമെന്നതുമായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് ഇന്ദിരാഗാന്ധിയുടെ വലംകയ്യായി പ്രവര്‍ത്തിച്ച ബലറാം ജാക്കര്‍ പത്രങ്ങള്‍ ദേശസാല്‍ക്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നിയമമന്ത്രി കുമരമംഗലം ‘കമ്മിറ്റഡ് ജുഡീഷ്യറി’ വേണമെന്നും അന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. അധികാരങ്ങള്‍ ഏകാധിപതിയില്‍ കേന്ദ്രീകരിച്ച 1975-77 ലെ അടിയന്തരാവസ്ഥയില്‍നിന്നും മോചിതരാകാന്‍ ജനങ്ങള്‍ക്ക് നീണ്ട രണ്ടാം സ്വാതന്ത്ര്യസമരം തന്നെ നടത്തേണ്ടി വന്നു. അത്തരം പോരാട്ടങ്ങളില്‍ ദേശീയതയ്ക്കും ജനാധിപത്യത്തിനുംവേണ്ടി പൊരുതിയവര്ക്കുനേരെ അധികാര ദുര്‍വിനിയോഗങ്ങളും അതിക്രമങ്ങളും പ്രയോഗിച്ചത് അന്നത്തെ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യനാളുകളില്‍തന്നെ ഭരണഘടന അംഗീകരിക്കുവാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറല്ലെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു.റിപ്പബ്ലിക്ക് ദിനാചരണങ്ങളില്നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി മാറി നില്‍ക്കുകയും ചെയ്തിരുന്നു.സിപിഎം നേതാക്കളായ ഈ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ.ഗോപാലന്, അച്യൂതാനന്ദന്, ഇമ്പിച്ചിബാവ, പാലോളി മുഹമ്മദ്കുട്ടി, പി. ഗോവിന്ദപ്പിള്ള, കോടിയേരി ബാലകൃഷ്ണന്, ബിമന്‍ ബാസു, എം.വി.ജയരാജന് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളെല്ലാം കോടതിയലക്ഷ്യ നടപടികള്‍ക്ക് വിധേയമായ ചരിത്രമുള്ളവരാണ്.
ഇവരൊക്കെ കോടതിയലക്ഷ്യ നടപടികള്‍വഴി ശിക്ഷിക്കപ്പെടുകയോ പിഴയൊടുക്കുകയോ ചെയ്തവരാണ്. ഇന്ത്യന്‍ ജുഡീഷ്യറി നല്കുന്ന അനുകൂല വിധികളെയും ജുഡീഷ്യല്‍ ആക്ടിവിസത്തെയും സൗകര്യപൂര്‍വ്വം എടുത്തുപയോഗിക്കുവാനും ഇടതുപക്ഷ കക്ഷികള്‍ പിശുക്കു കാട്ടിയിട്ടില്ല.സമാന്തര കോടതികളും പാര്‍ട്ടി കോടതികളും സ്ഥാപിക്കുവാന്‍ വരെ സിപിഎം കേരളഘടകം മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ഈയടുത്ത ദിവസങ്ങളില്‍ സല്‍മാന്‍ഖാന്റെയും ജയലളിതയുടെയും കേസുകളില്‍ വിധിന്യായം വന്നപ്പോള്‍ ഉടനടി ചാടിക്കയറി അഭിപ്രായ പ്രകടനം നടത്തുകയും രാഷ്ട്രീയ മുതലെടുപ്പിന് ധൃതികാട്ടുകയും ചെയ്ത പാര്‍ട്ടിയാണ് സിപിഎം.2015 മെയ് 14 ന് സിപിഎം അതിന്റെ മുഖപത്രമായ ‘ദേശാഭിമാനി’യില്‍ നല്കിയ എഡിറ്റോറിയലിന്റെ തലവാചകം ‘കോടതികള്‍ അത്ഭുതപ്പെടുത്തരുത്’ എന്നായിരുന്നു. ഇതേ പേജില്‍ ആ പാര്‍ട്ടിയുടെ ഉന്നതനായ ദേശീയ നേതാവ് അന്നെഴുതിയ ‘ദിശ’യെന്ന പംക്തിയുടെ ശീര്‍ഷകം’ജുഡീഷ്യറിയുടെ വര്‍ഗ്ഗതാല്‍പ്പര്യം’ എന്നതായിരുന്നു.
ജയലളിതയുടെയും രാമലിംഗരാജുവിന്റെയും സല്‍മാന്‍ഖാന്റെയും കേസിലെ കോടതി വിധികള്‍ ചൂണ്ടികാട്ടിക്കൊണ്ട് സമ്പന്നരുടെ വര്‍ഗ്ഗതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ജുഡീഷ്യറി നിലകൊള്ളുന്നതെന്ന് സമര്‍ത്ഥിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഒട്ടേറെ പത്രങ്ങളും പ്രചാരണ സംവിധാനങ്ങളും നിയമവും കോടതികളും സമ്പന്നവര്ഗ്ഗത്തിനനുകൂലമായി നിലകൊള്ളുകയാണെന്ന് ആരോപിച്ച് പ്രചാരണം നല്‍കിയിട്ടുണ്ട്.യഥാര്‍ത്ഥത്തില്‍ പ്രകാശ് കാരാട്ടിന്റെയും ‘ദേശാഭിമാനി’യുടെയും അഭിപ്രായങ്ങള്‍ നായയെ ഭ്രാന്തന്നായാക്കി ചിത്രീകരിച്ച് നാട്ടുകാരെകൊണ്ട് തല്ലിക്കൊല്ലിക്കാനുള്ള കുത്സിതശ്രമമാണ്.
സല്മാന് ഖാന്റെ കേസില്‍ അദ്ദേഹം നടത്തിയ കുറ്റകൃത്യത്തെ മനസാക്ഷിയുള്ള ഒരാള്‍ക്കും ന്യായീകരിക്കാനാവില്ല. മദ്യപിച്ച് ലക്കുകെട്ട നിലയില്‍ അഹങ്കാരത്തോടെ കാറോടിച്ച് വഴിയോരത്ത് കിടന്നവരുടെ ദേഹത്തു കയറ്റി ഒരാളെ കൊല്ലുകയും മറ്റ് നാലുപേര്‍ക്ക് മാരകമായ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തെ ലാഘവത്തോടെ കാണുന്നതിലര്‍ത്ഥമില്ല.എന്നാല്‍ കോടതിയെ സംബന്ധിച്ചിടത്തോളം നിയമം അനുശാസിക്കുന്ന നടപടികള്‍ക്കും അധികാരപരിധികള്‍ക്കും അപ്പുറത്തേക്ക് എങ്ങനെ പോകാന്‍ കഴിയുമെന്ന് ആരും ചിന്തിക്കുന്നില്ല.
ഇന്ത്യയില്‍ നിലവിലുള്ള നിയമമനുസരിച്ച് അതിവേഗതയിലും അശ്രദ്ധയിലും വാഹനമോടിച്ച് ജീവാപായം വരുത്തുന്നതിന് ശിക്ഷയായി നിശ്ചയിച്ചിട്ടുള്ള വകുപ്പ് 304(എ) ആണ്.ഇതിന് പരമാവധി ശിക്ഷയായി വ്യവസ്ഥചെയ്തിട്ടുള്ളത് രണ്ടുകൊല്ലത്തെ തടവും പിഴയുമാണ്. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പരമാവധി ശിക്ഷ 10 കൊല്ലമാണ്.കീഴ്വഴക്ക വിധികള്‍ പരിശോധിക്കുമ്പോള്‍ ഇത്തരം കുറ്റങ്ങള്‍ക്ക് സാധാരണ നല്‍കാറുള്ള ശിക്ഷ അഞ്ചോ ആറോ കൊല്ലത്തെ തടവാണ്.സല്‍മാന്‍ഖാന്റെ കാര്യത്തില്‍ അദ്ദേഹം സമ്പന്നനും നടനുമായതിനാല്‍ നിയമങ്ങളേയും കീഴ്വഴക്കങ്ങളേയും കോടതി മറികടക്കണമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. ഇതൊക്കെ അറിയാന്‍ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ശ്രമിക്കേണ്ടതല്ലേ?
വാഹനാപകട നിയമങ്ങളില്‍ നിലവിലുള്ള ശിക്ഷ അപര്യാപ്തമാണെന്ന കാര്യം സ്പഷ്ടമാണ്.നരേന്ദ്രമോദി സര്‍ക്കാര്‍ ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷ വര്‍ദ്ധിപ്പിക്കാനും അതിവേഗതയിലും അശ്രദ്ധയിലും വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കുന്നവരെ കര്‍ശനമായി കൈകാര്യം ചെയ്യാനും മുന്നോട്ടുവന്നിരുന്നു.ഇതിനായി നിയമഭേദഗതിക്ക് രൂപംനല്കുകയും ചെയ്തു.പക്ഷേ വാഹന അപകടം ഉണ്ടാക്കുന്നവര്‍ക്ക് കൂടിയ ശിക്ഷ നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ നഖശിഖാന്തം എതിര്‍ത്തുകൊണ്ട് രംഗത്തുവന്ന പാര്‍ട്ടിയാണ് സിപിഎം.ഇത്തരമൊരു ഭേദഗതിയേയും ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥയേയും ശക്തമായി എതിര്‍ത്തുകൊണ്ട് നരേന്ദ്രമോദിയെയും കേന്ദ്ര സര്‍ക്കാരിനെയും ഇവര്‍ ചളിവാരിയെറിഞ്ഞു.
മാത്രവുമല്ല ഒരു അഖിലേന്ത്യാ ഹര്‍ത്താല്‍ സംഘടിത ട്രേഡ് യൂണിയനുകള്‍ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയുമുണ്ടായി.പ്രസ്തുത ഭേദഗതിയിലെ പ്രധാനപ്പെട്ട രണ്ട് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വ്യാഴവട്ടക്കാലം മുന്‍പ് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കുകയും സമരഭീഷണി മുഴക്കുകയും ചെയ്ത സംഘടനയാണ് സമരം ചെയ്ത ട്രേഡ് യൂണിയനുകളിലെ ഏറ്റവും വലിയ സംഘടനയെന്നത് നമുക്ക് സൗകര്യപൂര്‍വ്വം മറക്കാം!
അഞ്ച് കൊല്ലം ശിക്ഷിക്കപ്പെട്ടാല്‍ അതേ ദിവസംതന്നെ ജാമ്യം നല്‍കുന്നത് വലിയൊരപരാധമാണെന്നാണ് പ്രകാശ് കാരാട്ടും കൂട്ടരും ലേഖനത്തില്‍ പറയുന്നത്. ഇത് തികഞ്ഞ അസംബന്ധമാണ്.കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ വിചാരണ കോടതി അഞ്ച് കൊല്ലത്തെ തടവിന് ശിക്ഷിച്ച പ്രതികളെ രണ്ട് കേസുകളില്‍ ശിക്ഷിച്ച ദിവസംതന്നെ അവര്‍ ജയിലില്‍ പോകാതെ ജാമ്യം നേടിക്കൊടുക്കാന്‍ ഈ ലേഖകനു കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ ഇതൊക്കെ സാധാരണ നടപടികളുടെ ഭാഗമായി കണക്കാക്കുകയാണുവേണ്ടത്.ജനങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കേണ്ട അദ്ധ്യാപകരാണ് പൊതുപ്രവര്‍ത്തകര്‍.വൈകാരിക തലത്തില്‍ നിയമപ്രശ്നങ്ങളെ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച് അനര്‍ഹമാംവിധം നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന സമീപനം ജനാധിപത്യത്തിനും സംശുദ്ധ നീതിക്രമത്തിനും ദോഷകരമാണ്.
സല്മാന്ഖാന് ചെയ്ത കൊടുംപാതകം മനുഷ്യമനസാക്ഷിയുടെമേല് നിപതിച്ച ഒരു ഇടിത്തീ തന്നെയാണ്. 2002 സെപ്റ്റംബര്‍ 28 ന് രാത്രി ബോളിവുഡ് ഗായകനായ കമാല്ഖാനോടൊപ്പം ലക്കുകെട്ടനിലയില്‍ കാറോടിച്ചപ്പോള്‍ കാറില്‍വെച്ചുതന്നെ അരുതേ എന്നപേക്ഷിച്ച അംഗരക്ഷകനായ പോലീസുകാരന് തെളിവുനല്കിയതുകൊണ്ട് മാത്രമാണ് സല്‍മാന്‍ഖാനെ കുറ്റക്കാരനായി കോടതിക്ക് കണ്ടെത്താനായത്.രവീന്ദ്ര പാട്ടീല്‍ എന്ന പ്രസ്തുത പോലീസുകാരന് ഒടുവില്‍ സത്യം പറയാന്‍വേണ്ടി തന്റെ ജീവിതം തന്നെ ഹോമിക്കാന്‍ നിര്‍ബന്ധിതനായി.
നീതിപീഠവും രാഷ്ട്രീയ സംവിധാനങ്ങളുമൊക്കെ ഇതിനുത്തരവാദികളാണ്.ആ പാപത്തിനുവേണ്ടി ഒരു തുള്ളി കണ്ണുനീരൊഴുക്കാന്‍ ആരുമില്ലാത്ത അവസ്ഥയുണ്ടായ നാടാണ് നമ്മുടേത്. സല്മാന്ഖാന് ചെയ്തതുപോലുള്ള കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷനല്കാന്വേണ്ടി അവതരിക്കപ്പെട്ട ഭേദഗതിയെ എതിര്‍ത്തതിന്റെപേരില്‍ സിപിഎം ജനങ്ങളോട് മാപ്പു പറയുകയും തെറ്റ് തിരുത്തുകയുമാണ് വേണ്ടത്. ഇത്തരം കാര്യങ്ങളില്‍ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ- ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങള്‍ക്കും പൊതുസമൂഹത്തിനും കൂടുതല്‍ അറിവും വിവേകവും നീതിബോധവും ജാഗ്രതയും സഹാനുഭൂതിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: