ഈ പ്രപഞ്ചത്തിലെ ഏഴ് ശതകോടി ജനങ്ങള്‍ക്ക് എണ്ണമറ്റ സ്വപ്നങ്ങളുണ്ട്. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയോടെയായിരിക്കണം. കരുതലോടെ ആയിരിക്കണം. കാരണം നമുക്ക് ഒരേ ഒരു ഭൂമി മാത്രമാണുള്ളത്. ഈ വര്‍ഷത്തെ ലോക പരിസ്ഥതിദിനത്തിന്റെ (ജൂണ്‍ 5) ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം (യുഎന്‍ഇപി) തെരഞ്ഞെടുത്തിരിക്കുന്ന ആപ്തവാക്യമാണിത്. ഭൂമിയിലെ ജലം, ഊര്‍ജം, ഭക്ഷണം, ജൈവവൈവിധ്യം എന്നിവയെല്ലാം മനുഷ്യന്റെ ആര്‍ത്തിമൂലം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോകം ഭൗമതാപനംമൂലം കാലവസ്ഥാ വ്യതിയാനം നേരിട്ടുകൊണ്ടിരിക്കുന്നു.
ആഗോളതലത്തില്‍ പ്രകൃതിവിഭവങ്ങള്‍ക്കുമേല്‍ മനുഷ്യന് നടത്തുന്ന കടന്നുകയറ്റം പട്ടിണിയായും ഭക്ഷ്യസുരക്ഷയില്ലായ്മയായും സമുദ്രനിരപ്പിലെ ഉയര്‍ച്ചയായും കൊടുങ്കാറ്റായും പേമാരിയായും ഭൂചലനമായും സുനാമിയായും കടല്‍ക്ഷോഭമായും പ്രപഞ്ചത്തെ അപകടഭീഷണിയിലാക്കിയിരിക്കുന്നു. വികസനം അതിന്റെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ചുകൊണ്ട് തിരിച്ചുപിടിക്കാനാകാത്തവിധം ഭൂമിയുടെ യഥാര്‍ത്ഥ അവസ്ഥയെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്.
ഒാരോ പൗരനും പ്രപഞ്ചത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതവും ഭൂമിയില്‍ പല പല ദുരിതങ്ങളായി മനുഷ്യന് തിരിച്ചുതരികയാണ്. സുസ്ഥിരവികസനം കടലാസിലൊതുക്കി ഏറ്റവും കൂടുതല്‍ പ്രകൃതിവിഭവചൂഷണം നടത്തി ഭൂമിയില്‍ ജീവിതം ദുസ്സഹമാക്കിയ ഈ കാലഘട്ടത്തില്‍ പരിസ്ഥിതിദിനാചരണത്തിന് ഐക്യരാഷ്ട്രസംഘടന തെരഞ്ഞെടുത്ത ‘സൂക്ഷിച്ചു ഉപയോഗിക്കൂ. ഒരു പ്രപഞ്ചം. ഏഴ് ശതകോടി സ്വപ്നങ്ങള്‍’ എന്ന ആപ്തവാക്യം തികച്ചും സമയോചിതമായി. രാഷ്ട്രങ്ങളില്‍ ഭരണാധികാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിസ്ഥിതിബോധവല്‍ക്കരണം ലക്ഷ്യമാക്കിയാണ് പരിസ്ഥിതിദിനാചരണം ജൂണ്‍ അഞ്ചിന് ആചരിക്കുന്നത്.
1972 ലാണ് മനുഷ്യനും പരിസ്ഥിതിയും എന്ന ഐക്യരാഷ്ട്രസംഘടനയുടെ കോണ്‍ഫറന്‍സ് സ്റ്റോക്ക്ഹോമില്‍ നടന്നത്. അതിനോടനുബന്ധിച്ച് നടന്ന ലോകനേതാക്കളുടെ ചര്‍ച്ചയിലാണ് പരിസ്ഥിതിദിനാചരണം എന്ന പൊതുആശയം ഐക്യരാഷ്ട്രസഭ സ്വീകരിച്ചത്. 1973 മുതല്‍ എല്ലാവര്‍ഷവും ജൂണ്‍ 5 ന് പരിസ്ഥിതിദിനമായി ലോകമെമ്പാടും വിവിധ പരിപാടികളുമായി രാജ്യങ്ങള്‍ ആചരിക്കുന്നുണ്ട്. യുഎന്‍ ഈവര്‍ഷം പരിസ്ഥിതിദിനാചരണത്തിന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് വേദിയാക്കിയിരിക്കുന്നത് എന്നും ഭക്ഷ്യസുരക്ഷയും സുസ്ഥിര പ്രകൃതിവിഭവചൂഷണവും ഉയര്‍ത്തിപ്പിടിച്ച ഇറ്റലിയിലാണ്.
മനുഷ്യവര്‍ഗത്തിന്റെ ഉന്നമനം, പരിസ്ഥിതി, സാമ്പത്തികവളര്‍ച്ച എന്നിവ വേണമെങ്കില്‍ ഭൂമിയിലെ പ്രകൃതിവിഭവങ്ങളുടെ ഉപയോഗം സുസ്ഥിരമാകണം. ലോകം പരിസ്ഥിതിദിനം ആചരിക്കുമ്പോള്‍ അമിതമായി പ്രകൃതിവിഭവചൂഷണം നടത്തുന്നവര്‍ക്ക് വീണ്ടുവിചാരത്തിന് അവസരം ഒരുക്കുകയാണ്. ജനസംഖ്യാവര്‍ധനവും സാമ്പത്തികമാന്ദ്യവും ലോകത്തിലെ ഇക്കോസിസ്റ്റങ്ങളുടെ തകര്‍ച്ചയുടെ സൂചികകളാണ്.
2050 ല്‍ ലോകജനസംഖ്യ 9.6 ശതകോടിയാകും. എന്നാല്‍ നിലവിലെ പ്രകൃതിവിഭവങ്ങള്‍ക്ക് ഒരു ശതമാനംപോലും വളര്‍ച്ചയുണ്ടാകില്ല. ഈ പ്രപഞ്ചത്തിലെ കോടാനുകോടി ജീവജാലങ്ങളെ ഉള്‍ക്കൊണ്ട് അവരുടെ ജീവന് ഭീഷണിയില്ലാതെ, ദുരിതങ്ങളില്ലാതെ അവരെ തീറ്റിപ്പോറ്റാനുള്ള പ്രകൃതവിഭവങ്ങള്എല്ലാവര്ക്കുംതന്നെ ലഭ്യമാകണമെങ്കില്‍ ഉപയോഗത്തില്‍ നിയന്ത്രണവും സുസ്ഥിര വികസനകാഴ്ചപ്പാടും കൂടിയേ തീരൂ. എല്ലാ ജീവികളുടെയും സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു തലമുറക്ക് ഉപയോഗിച്ച് മുടിപ്പിച്ച് തീര്‍ക്കാനുള്ളതല്ല ഭൂമുഖത്തെ പ്രകൃതവിഭവങ്ങള് എന്ന താക്കീതാണ് ഈ ലോക പരിസ്ഥിതിദിനത്തിന് ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി പ്രോഗ്രാം ലോകത്തിന് മുന്നില്‍ വയ്ക്കുന്നത്.
പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ഉപയോഗവും നശീകരണവും വന്‍ പരിസ്ഥിതി ആഘാതമാണ് ലോകത്ത് ഉണ്ടാക്കുന്നത് എന്ന തിരിച്ചറിവുണ്ടാകണം. നമുക്ക് ഭൂമിയില്‍ ലഭ്യമായ ശുദ്ധജലത്തിന്റെ 0.5 ശതമാനം മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. പ്രകൃതിക്കുള്ള സ്വയം ശുദ്ധീകരണ പ്രക്രിയയേക്കാള്‍ പുനഃചംക്രമണ സാധ്യതയേക്കാള്‍ പതിന്മടങ്ങ് വേഗത്തിലാണ് മനുഷ്യന് ജലം മലിനമാക്കുന്നത്.
ഭൂമുമുഖത്ത് ഒരു ശതകോടി ജനങ്ങള്‍ക്ക് ശുദ്ധജലലഭ്യതയില്ലെന്നത് വാസ്തവമാണ്. ജലത്തിന്റെ അമിത ഉപയോഗം ആഗോളതലത്തില്‍ ജലലഭ്യത കുറക്കുന്നുണ്ട്. അതുകൊണ്ട് പ്രകൃതിയില്‍നിന്നും വെറുതെ ലഭിക്കുന്ന ജലം കച്ചവടച്ചരക്കായിരിക്കുന്നു. ശതകോടികളുടെ ബിസിനസാണ് ഇന്ന് വെള്ളക്കച്ചവടം. ജലദൗര്‍ലഭ്യം ഇവിടെ പാവപ്പെട്ടവന്റെ മാത്രം ജീവിതപ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ലോറിവെള്ളം വാങ്ങുവാന്‍ കഴിവുള്ളവന് ഇതൊന്നും പ്രശ്നമല്ലതാനും. എന്നാല്‍ ശുദ്ധമായ ജലത്തിന്റെ ലഭ്യത ഏതൊരു മനുഷ്യനെയും ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ലോകത്തെ ഊര്‍ജ ഉപയോഗത്തിന്റെ 29 ശതമാനവും ഗാര്ഹികരംഗത്താണ് ഉപയോഗിച്ചുതീര്‍ക്കുന്നത്.
ലോകത്തെ 21 ശതമാനം കാര്‍ബണ്‍ ഡൈയോക്സൈഡിന്റെ ബഹിര്‍ഗമനവും ഈ മേഖലയില്‍നിന്നാണ്. 2013 ലെ കണക്കനുസരിച്ച് ലോകത്ത് പാരമ്പര്യേതര ഊര്‍ജ ഉല്പാദനവും ഉപയോഗവും പാരമ്പര്യ ഊര്‍ജ ഉപയോഗത്തിന്റെ അഞ്ചില്‍ ഒന്നു മാത്രമാണ്. ഗതാഗത മേഖലയിലാണ് ഊര്‍ജ ഉപയോഗം അമിതമായി ഉയരുന്നത്. 2002 ല്‍ ഒഇസിഡി രാജ്യങ്ങളിലെ 550 ദശലക്ഷം വാഹനങ്ങളില്‍ 75 ശതമാനവും സ്വകാര്യവാഹനങ്ങളാണ്. 2020 ആകുമ്പോഴേക്കും അതില്‍ 32 ശതമാനം കൂടുതല്‍ വളര്‍ച്ചയാണ് ഉണ്ടാകുക. ഭക്ഷ്യ ഉല്പാദന-ഉപയോഗ മേഖലകളില്‍ ലോകത്തെ ജനങ്ങള്‍ വലിയ ഭീഷണി നേരിടുകയാണ്. പ്രതിവര്‍ഷം 1.5 ശതകോടി ടണ്‍ ഭക്ഷണം പാഴായിപ്പോകുമ്പോള്‍ ഭൂമുമുഖത്ത് ഒരു ശതകോടി ജനങ്ങള്‍ ഭക്ഷണം ലഭിക്കാതെ പട്ടിണിയിലാണ്. 1.5 ശതകോടി ജനങ്ങള്‍ ലോകത്ത് അമിതവണ്ണവും അമിതഭാരവുമുള്ളവരാണ്.
മണ്ണിന്റെ ഗുണനിലവാരത്തകര്‍ച്ച, ഫലപുഷ്ടിയിലെ ചോര്‍ച്ച, അമിതമായ ജല ഉപയോഗം, സമുദ്രത്തിലെ അമിതമായ മീന്‍പിടിത്തം തുടങ്ങിയ പ്രക്രിയകള്‍ ഭക്ഷ്യ ഉല്പാദനത്തില് ഗണ്യമായ കുറവുണ്ടാക്കിയിരിക്കുകയാണ്. കാര്‍ഷികരംഗത്തെ ഈ ഉല്‍പാദനത്തകര്‍ച്ച ഭക്ഷ്യവിതരണത്തില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിച്ചിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിവിധ കാരണങ്ങളാലുള്ള ലഭ്യതക്കുറവ് ഭൂമിയിലെ പട്ടിണി വര്‍ധിപ്പിക്കുകയാണ്. എന്നാല്‍ നിലവിലെ ഭക്ഷ്യമേഖലയില്നിന്നാണ് ലോക കാര്‍ബണ്‍ഡൈയോക്സൈഡിന്റെ 22 ശതമാനവും പുറത്തുവരുന്നത്.
ലോകത്തെ 10 ശതമാനം സമ്പന്നരാജ്യങ്ങള്‍ പാഴാക്കിക്കളയുന്ന ഭക്ഷണത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മീഥേന്‍ ഉല്പാദിപ്പിക്കപ്പെടുന്നതത്രെ! കാര്‍ബണ്‍ ഡൈയോക്സൈഡിനേക്കാള്‍ ആഗോളതാപനത്തിന് 16 ഇരട്ടി പ്രശ്നം സൃഷ്ടിക്കുവാന്‍ പ്രാപ്തമാണ് മീഥേന്‍. ഇങ്ങനെ പാഴായിപ്പോകുന്ന ഭക്ഷണം ഉല്പാദിപ്പിക്കുവാന് വേണ്ടി 13 ദശലക്ഷം ഹെക്ടര്‍ മഴക്കാടുകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ലോകത്ത് ഉപയോഗിക്കാനാകാതെ പാഴായിപ്പോകുന്ന ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനത്തിനായി നാം ഉപയോഗിക്കുന്നത് 1.4 ശതകോടി ഹെക്ടര്‍ സ്ഥലമാണെന്നാണ് എഫ്എഒ കണക്കാക്കിയിരിക്കുന്നത്. ജനസംഖ്യ ഇന്നത്തെ നിലയില്‍ വര്‍ധിക്കുകയാണെങ്കില്‍ 2050 ആകുമ്പോഴേക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെങ്കില്‍ ഇന്നത്തേതിനേക്കാള്‍ എഴുപത് ശതമാനം ഭക്ഷ്യ ഉല്പാദനം വര്‍ധിപ്പിക്കണം. ഇത് നമ്മുടെ ഭൂമിയെ വലിയ ഭീഷണിയിലാണെത്തിക്കുക. ഉല്പാദനം വര്‍ധിപ്പിക്കാന്‍ നശിപ്പിക്കപ്പെടുക കാടുകളും പുല്മേടുകളുമായിരിക്കും. ഇത് ഹരിതവാതകമായ കാര്‍ബണ്‍ഡൈയോക്സൈഡ് വലിെച്ചടുത്ത് പ്രാണവായു തരുന്ന പ്രകൃതിവിഭവങ്ങളെയാണ് ഇല്ലാതാക്കുക.
കാര്‍ഷികമേഖലയുടെ വളര്‍ച്ചക്ക് വേണ്ട നൈട്രജന്‍ അടങ്ങിയ വളങ്ങളുടെയും ചരക്കുനീക്കത്തിനായി ഉപയോഗിക്കുന്ന വണ്ടികളുടെയും മാലിന്യം ഭൂമിയെ കൂടുതല്‍ പ്രശ്നത്തിലാക്കും. കാര്‍ഷികമേഖലയിലെ കൂടുതല്‍ ജല ഉപയോഗവും ഭൂമുഖത്തെ ജീവിതം ദുസ്സഹമാക്കും. ഇത് മനസ്സിലാക്കിയാണ് ഈവര്‍ഷത്തെ പരിസ്ഥിതിദിന ആപ്തവാക്യം തെരഞ്ഞെടുത്തിരിക്കുന്നത്. ഭക്ഷ്യസുരക്ഷക്കായി ലോകത്തിന്റെ 37 ശതമാനം ഭൂമിയും ഉപയോഗിക്കേണ്ടിവരുന്ന അവസ്ഥയും ഇതിനായി ലഭ്യമായ ശുദ്ധജലത്തിന്റെ 70 ശതമാനം ഉപയോഗവും കാര്‍ഷികമേഖലയില്‍ നടത്തുന്നതും കാര്‍ഷികരംഗത്തുനിന്ന് ലോക ഹരിതവാതക ഉല്പാദനത്തിന്റെ 34 ശതമാനം ഉയരുന്നതും ആഗോളതലത്തിലെ പ്രശ്നങ്ങള്‍ സങ്കീര്ണമാക്കുന്നതിനേ ഇടയാക്കൂ.
ഊര്‍ജരംഗത്തെ പ്രശ്നങ്ങളും വളരെ രൂക്ഷമാണ്. ലോകത്ത് 1.2 ശതകോടി ജനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമല്ല. വൈദ്യുതി ഉപയോഗിക്കുന്നതില്‍ മിതത്വം പാലിച്ചാലും ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിച്ചാലും നമുക്ക് 600 വലിയ വൈദ്യുതി ഉല്പാദന യൂണിറ്റുകളെങ്കിലും കുറയ്ക്കാനാകും. ഇതുവഴി 500 ശതകോടി യുഎസ് ഡോളറിന് തുല്യമായ വൈദ്യുതി ഉല്പാദനത്തിനായുള്ള മുതല്‍മുടക്കാണ് ലാഭിക്കാനാകുക.
2015 ല്‍ ഒരു ശതകോടി ജനങ്ങള്‍ മുഴുപട്ടിണിയിലാണെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. അമേരിക്കയില്‍ പോലും നാല് ദശലക്ഷം ആളുകള്‍ ജീവിക്കുന്നത് പ്രതിമാസം 60 ഡോളര്‍ വരുമാനത്തിലാണ്. അശാസ്ത്രീയമായ നഗരവല്ക്കരണംമൂലം ഏഷ്യന്‍ രാജ്യങ്ങളില്‍ 40 ശതമാനം പേരും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 32 ശതമാനം പേരും ആഫ്രിക്കയില്‍ 61 ശതമാനംപേരും ചേരികളിലാണ് ജീവിതം തള്ളിനീക്കുന്നത്.
ലോകത്ത് വൃത്തിയായി ഭക്ഷണം പാകംചെയ്യാന്‍ സാഹചര്യമില്ലാത്ത 2.6 ശതകോടി ജനങ്ങളുണ്ട്. എത്യോപ്യയിലെ 90 ശതമാനം പേരും ദരിദ്രരാണ്. വിവിധ ഇക്കോസിസ്റ്റങ്ങളില്നിന്ന് ലഭിക്കുന്ന ജീവനോപാധികളാണ് ലോകത്തെ 90 ശതമാനം പാവപ്പെട്ടവരുടെയും ജീവസന്ധാരണത്തിനുള്ള മാര്‍ഗ്ഗമായി നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ വനം നശിക്കുമ്പോഴും കുന്നിടിക്കുമ്പോഴും പാടശേഖരങ്ങള്‍ അപ്രത്യക്ഷമാകുമ്പോഴും നിലയ്ക്കുന്നത് പാവപ്പെട്ടവരുടെ ജീവസന്ധാരണ മാര്‍ഗങ്ങളാണ്. കടല്‍ മുതല്‍ കുളംവരെയുള്ള ജലാശയങ്ങളുടെ മലിനീകരണം നഷ്ടമാക്കുന്നത് കോടിക്കണക്കിനാളുകളുടെ ഭക്ഷണവും വരുമാനവും തൊഴിലുമാണ്.
ഈ പ്രപഞ്ചത്തിലെ ക്രമാതീതമായ പ്രകൃതിവിഭവനാശം ഇല്ലാതാക്കുന്നത് സാധാരണക്കാരുടെ സ്വപ്നങ്ങളാണ്. മുന്‍തലമുറ വീണ്ടുവിചാരത്തോടെ ബാക്കിവച്ചതാണ് ഈ തലമുറ അനുഭവിക്കുന്നത്. അതിനാല്‍ നിയന്ത്രണമില്ലാതെ പ്രകൃതിവിഭവചൂഷണം നടത്തിയാല്‍ വരുംതലമുറക്ക് എന്ത് ശേഷിക്കും? 1.3 ശതകോടി ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പ്രതിവര്‍ഷം നാശമാകുന്നതിന്റെ നാലില്‍ ഒന്ന് ലാഭിച്ചാല്പോലും ലോകത്തിലെ കോടാനുകോടി ജനങ്ങളുടെ വിശപ്പ് അകറ്റാനാകും.
കാര്‍ഷികരംഗത്തുനിന്ന് വിനാശകാരികളായ കീടനാശിനികളും രാസവസ്തുക്കളും ഒഴിവാക്കാനായാല്‍ പ്രതിവര്‍ഷം ഒരു ശതകോടി ജനങ്ങളുടെ മരണമാണ് ഒഴിവാക്കാനാകുക. നാം ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാതെയും കുടിവെള്ളം ലഭ്യമാകാതെയും ശുദ്ധവായു ലഭിക്കാതെയും ഈ സമൂഹത്തിന് എത്രകാലം മുന്നോട്ടുപോകാനാകും.
ജൂണ്‍ 5 ന് ലോകപരിസ്ഥിതിദിനം ആചരിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ നയങ്ങളില്‍ കാതലായ മാറ്റം വരുത്തുവാന്‍ ഭരണകൂടം തയ്യാറായില്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനും ശോഭനമായ ഭാവിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: