ലോകത്തെവിടെ നോക്കിയാലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും വികസന ജോലികളിലും വിദഗ്ധരും അവിദഗ്ധരുമായ മലയാളി സാന്നിധ്യം കാണാം. എന്നാല്‍ കേരളത്തിന്റെ വികസനപ്രക്രിയയില്‍ മലയാളികള്‍ക്കെന്തോ വൈമനസ്യമുള്ളതുപോലെ. ഏത് സര്‍ക്കാരായാലും എന്ത് പദ്ധതി കൊണ്ടുവന്നാലും വിവാദത്തിലേക്ക് തള്ളിവിടുന്നതില്‍ കേരളീയര്‍ പ്രത്യേകിച്ച് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഏറെ തല്പരരാണ്. അതുകൊണ്ടുതന്നെ അയല്സംസ്ഥാനങ്ങളൊക്കെ അതിവേഗം വികസിക്കുമ്പോള്‍ കേരളീയര്‍ മിഴിച്ചുനില്ക്കേണ്ടിവരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് അതിപ്രധാനമായ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. പ്രകൃതിനിര്‍മ്മിതമായ തുറമുഖത്തിന് വളരെ അനുകൂലമായ തീരമാണ് വിഴിഞ്ഞം.
നൂറ്റാണ്ടിനുമുമ്പ് രാജഭരണകാലത്ത് വാണിജ്യതുറമുഖമായി വിഴിഞ്ഞത്തെ പ്രയോജനപ്പെടുത്തിയതുമാണ്. വന്‍കിട കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയുന്നവിധം വിഴിഞ്ഞം തുറമുഖത്തെ മാറ്റണമെന്ന ആഗ്രഹത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. അതിനായി ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലപ്രാപ്തി കണ്ടില്ല.യുപിഎ ഭരണത്തില്‍ 10 വര്‍ഷം തുറമുഖ വകുപ്പ് ഭരിച്ചത് ഡിഎംകെയാണ്. തമിഴ്നാടിനപ്പുറം ചിന്തിക്കാന്‍ തോന്നാത്ത വകുപ്പുമന്ത്രി കേരളത്തിന്റെ കാര്യത്തില്‍ കണ്ണടച്ചു എന്നതാണ് നേര്. കേന്ദ്രത്തില്‍ എന്‍ഡിഎ ഭരണം വന്നതോടെ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ മുന്‍ഗണന ലഭിച്ചു.വകുപ്പുമന്ത്രി നിതിന്‍ ഗഡ്ഗരി വളരെവേഗംതന്നെ അനുമതികളെല്ലാം നല്‍കുകയും പ്രാഥമികമായി 600 കോടി രൂപ അനുവദിക്കുകയും ചെയ്തു.
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയാണ് ഇന്നുള്ളത്. എന്നാല്‍ ചില കോണുകളില്‍നിന്നും അപസ്വരങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്.
വിഴിഞ്ഞം തുറമുഖം വികസിക്കുന്നതില്‍ വേവലാതിയുള്ളവര്‍ ഏറെയുണ്ട്. തൂത്തുക്കുടി, സിംഗപ്പൂര്‍, മുംബൈ ലോബികളുടെ കുത്തിത്തിരിപ്പുകള്‍ നേരത്തെ കേട്ടിരുന്നു. ഇപ്പോള്‍ ദുബായ് പോര്‍ട്ടും വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതില്‍ ആശങ്കാകുലരാണ്. വിഴിഞ്ഞം വികസിച്ചാല്‍ ദുബായ് പോര്‍ട്ടിന്റെ കൊച്ചിയിലെ ഇടപാട് നിലച്ചുപോകുമെന്നാണവരുടെ ഭയം.ദുബായ് പോര്‍ട്ടിന്റെ താല്പര്യം സംരക്ഷിക്കാന്‍ കേരളത്തിലെ ചിലരും ഇറങ്ങി പുറപ്പെട്ടു എന്ന ആരോപണം ശക്തമാണ്. ആറു കിലോമീറ്റര്‍ നീളമുള്ള തടാകവും 400 ഏക്കര്‍ കണ്ടെയ്നര്‍ യാര്‍ഡും ബങ്കറിംഗ് സൗകര്യങ്ങളും റോഡ്-റെയില്‍ കണക്ഷനും വിഴിഞ്ഞത്തിനുണ്ട്. വിഴിഞ്ഞം തുറുമുഖത്തിനുള്ള ഏക ടെണ്ടറുകാരന്‍ അദാനി ഗ്രൂപ്പാണ്. അദാനി വിഴിഞ്ഞത്ത് പുതിയ തുറമുഖം സ്ഥാപിക്കുമെന്ന് ഉറപ്പായതോടെയാണ് ചിലര്‍ കളികള്‍ തുടങ്ങിയിരിക്കുന്നത്.
അദാനി ഗ്രൂപ്പിന് തുറമുഖനിര്മമ്മാണം നല്‍കരുതെന്ന് ചില നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മറ്റാരും ടെണ്ടറിനെത്താത്ത സാഹചര്യത്തിലാണ് അദാനിക്ക് നറുക്കുവീണത്. ലക്ഷങ്ങളുടെ പണിയല്ല ആയിരക്കണക്കിന് കോടി മുതല്‍മുടക്കാന്‍ അദാനിമാരല്ലാതെ മറ്റാര്‍ക്കു സാധിക്കുമെന്ന ചിന്തയൊന്നും പദ്ധതിയെ തുലയ്ക്കാന്‍ നോക്കുന്നവര്‍ക്ക് ഉണ്ടാകില്ല. ഏതായാലും അദാനിയെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ നിലപാട് ചുവടുമാറ്റമായി കാണേണ്ടിയിരിക്കുന്നു.
വിഴിഞ്ഞം യാഥാര്‍ത്ഥ്യമായാല്‍ തൊഴില്‍ സാധ്യതയും വര്‍ധിക്കും.വിഴിഞ്ഞം തുറമുഖത്തിലൂടെ 18000 ടിഇയു ചരക്കുനീക്കം നടത്താനാവും. പദ്ധതിയുടെ ആകെ ചെലവ് 7525 കോടി രൂപയാണ്. കബോട്ടാഷ് നിയമപ്രകാരം ഇന്ത്യന്‍ കപ്പലുകള്‍ക്കു മാത്രമേ ഇവിടെ അടുക്കാനാകൂ.പക്ഷെ ഡി.പി.വേള്‍ഡിനുവേണ്ടി കബോട്ടാഷ് നിയമം മയപ്പെടുത്തിയിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ വിഴിഞ്ഞത്തിനും ഇളവു നല്കി.
പുതിയ വ്യവസ്ഥ പ്രകാരം ഏഴാംവര്‍ഷം മുതല്‍ സര്‍ക്കാരിന് വരുമാനം ലഭിക്കുംവിധമാണ് ടെണ്ടര്‍ ഉറപ്പിച്ചിട്ടുള്ളത്.പതിനഞ്ചാം വര്‍ഷംമുതല്‍ ഓരോ വര്‍ഷവും ഒരു ശതമാനം വീതം കൂടുന്ന രീതിയില്‍ 40ശതമാനംവരെ റവന്യൂ വരുമാനം സര്‍ക്കാരിനു ലഭിക്കാന്‍ വ്യവസ്ഥയുണ്ട്. സര്‍ക്കാര്‍ ചെലവില്‍ നികത്തിയെടുത്ത ഭൂമി ഉള്‍പ്പെടെ സ്വകാര്യപങ്കാളിക്ക് മുപ്പതുകൊല്ലത്തേക്ക് പാട്ടത്തിനു നല്‍കാനും ഈ കാലയളവില്‍ പദ്ധതി നടത്തിപ്പില്‍നിന്നും യാതൊരു വരുമാനവിഹിതവും സര്‍ക്കാരിന് നല്‍കേണ്ടതില്ലെന്നുമായിരുന്നു മുന്‍വ്യവസ്ഥ.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത 36 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ യുഡിഎഫ് സര്‍ക്കാര്‍ 206 ഏക്കര്‍ ഭൂമിയാണ് കമ്പോളവില നല്കി ഏറ്റെടുത്തിട്ടുള്ളത്. ഇതിനുവേണ്ടി 530 കോടി രൂപ ചെലവാക്കിയിട്ടുണ്ട്. പുതിയ വ്യവസ്ഥ പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിനാണ്. സ്വകാര്യപങ്കാളിക്ക് തുറമുഖ നിര്‍മാണ നടത്തിപ്പിനുള്ള ലൈസന്‍സ് മാത്രമാണുള്ളത്.പഴയ മാതൃക പ്രകാരം ഭൂമി പാട്ടത്തിനാണ് നല്‍കേണ്ടിയിരുന്നത്.
പദ്ധതി സംബന്ധിച്ച് രഹസ്യയോഗം നടത്തിയെന്ന ആരോപണം മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അദാനിയുമായി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച രഹസ്യമായിരുന്നില്ല.തുറമുഖ വകുപ്പുമന്ത്രി, പ്ലാനിംഗ് ബോര്‍ഡ് വൈസ്ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, പോര്‍ട്ട് സെക്രട്ടറി, ദല്‍ഹി റസിഡന്റ് കമ്മിഷണര്‍, തുറമുഖ കമ്പനി മാനേജിംഗ് ഡയറക്ടര്‍, കമ്പനി പ്രോജക്ട് മാനേജര്‍ എന്നിവരും ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പറയുന്നു. കേട്ടെടുത്തോളം ഏറെ ആകര്‍ഷകമായ കരാറും വ്യവസ്ഥകളുമാണ് നമ്മള്‍ക്ക് മുന്നിലുള്ളത്. ആര് ചെയ്യുന്നുവെന്നതല്ല പ്രശ്നം.
സംസ്ഥാനത്തിന് അതുകൊണ്ടുണ്ടാകുന്ന നേട്ടമെന്താണെന്നാണ് പരിശോധിക്കേണ്ടത്. ആരു ശ്രമിച്ചിട്ടും നടക്കാതെപോയ ഒരു പദ്ധതിയാണ് വിഴിഞ്ഞം. അതിപ്പോള്‍ നിര്‍മ്മാണ ഘട്ടത്തിലെത്തി.അതിന് സഹായകമായ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് ഇന്ന് ചേരുന്ന സര്‍വ്വകക്ഷിയോഗത്തില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: