മേനോന് ആശ്രമത്തിലെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പല ജോലികളും ചെയ്യാനാരംഭിച്ചു. സാമൂഹ്യസേവനത്തിലും ആത്മാര്‍ത്ഥമായി പങ്കെടുത്തു. സന്ധ്യാനേരങ്ങളിലെ സത്സംഗത്തിലും ബാലന് ശ്രദ്ധാപൂര്‍വ്വം ചെന്നിരിക്കുകയായിരുന്നു. അങ്ങനെയൊരു സന്ധ്യക്ക് പ്രാര്ത്ഥക്കുശേഷം സ്വാമി തന്റെ യുവ അതിഥിയെ വിളിച്ചു പറഞ്ഞു. ഇഷ്ടമുള്ള ഒരു വിഷയത്തെക്കുറിച്ച് എന്തെങ്കിലും ചിലതു പറയു. മേനോന് സ്തബ്ധനായി നിന്നതേയുള്ളൂ. സ്വാമിജി പുറത്തുതട്ടി ആശ്വസിപ്പിച്ചു. ശരി…. ഇന്നുവേണ്ട. ഇനി ഒരിക്കലാവാം. അന്ന് ആരും, എന്തിന് മേനോന്പോലും തീരെ പ്രതീക്ഷിച്ചില്ല, സ്വന്തം വാഗ്വിലാസംകൊണ്ട് ഈ ലോകം മുഴുവന്‍ ഒരുനാള്‍ താന്‍ കീഴടക്കുമെന്ന്.
സ്വാമിജിയുടെ നിരന്തരമായ പ്രോത്സാഹനം. സത്സംഗങ്ങളില്‍ ബാലകൃഷ്ണന് ചെറിയ പ്രഭാഷണങ്ങള്‍ ചെയ്യാന്‍ തുടങ്ങി. തെരഞ്ഞെടുത്ത വിഷയങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിക്കൊണ്ടുള്ള പ്രഭാഷണങ്ങള്‍. വളരെ മൗലികമായ ആശയങ്ങള്‍ സ്വതസിദ്ധമായ ശൈലിയില്‍ ധൈര്യപൂര്‍വ്വം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. മറ്റു പലരും ചെയ്യാറുള്ളതുപോലെ എളുപ്പത്തില്‍ ഏതെങ്കിലുമൊരു ഗ്രന്ഥത്തില്‍നിന്ന് കടമെടുത്ത് ആശയങ്ങള്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചില്ല. സ്വപ്രയത്നം തന്നെയായിരുന്നു അദ്ദേഹത്തിനാശ്രയം.
ബാലന്റെ ബുദ്ധിശക്തിയും ദൃഢതയും, ആത്മവിശ്വാസവും, സത്യസന്ധതയും സ്വാമിജിയെ വളരെയധികം ആകര്‍ഷിച്ചു. ഒരു സന്യാസിയായി ഈശ്വരസേവ നടത്താനുള്ള എല്ലാ യോഗ്യതകളുമുണ്ട്. സ്വാമിജി ഇടക്കെല്ലാം സൂചിപ്പിച്ചിരുന്നു. എന്നാലും ധൃതിയില്‍ ഒരു തീരുമാനമെടുക്കാന്‍ ബാലന് ആഗ്രഹിച്ചില്ല. മൂന്നുമാസത്തോളം ഋഷികേശില്‍ താമസിച്ചതിനുശേഷം അദ്ദേഹം വീണ്ടും ദല്‍ഹിയിലേക്ക് തിരിച്ചുപോയി. പത്രമാപ്പീസിലെ ഉദേ്യാഗത്തില്‍ തുടര്‍ന്നു. എന്നാല്‍ ബാലകൃഷ്ണന് പഴയതുപോലെ ജീവിതം തുടരാനായില്ല.
കാരണം, അദ്ധ്യാത്മികതയുടെ നെയ്ത്തിരി ആ ഹൃദയത്തില്‍ ജ്വലിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ മേനോനുണ്ടായിരുന്ന അഭിരുചി വളര്‍ന്നു. അങ്ങനെയുള്ള പുസ്തകങ്ങള്‍ പത്രങ്ങള്‍ക്കുവേണ്ടി നിരൂപണം ചെയ്യുവാന്‍ തുടങ്ങി. ഇടയില്‍ പലതവണ ഋഷികേശിലും പോയിവന്നു. മെല്ലെമെല്ലെ ആ മനസ്സിനു ബോദ്ധ്യമായി; സന്യാസിജീവിതമല്ലാതെ തനിക്കു മറ്റൊരു ജീവിതമില്ല. തിടുക്കം വേണ്ട. സ്വാമി ശിവാനന്ദബാലനെ ഉപദേശിച്ചു. നല്ലവണ്ണം ആലോചിച്ചു തീരുമാനമെടുക്കേണ്ട കാര്യം സാവധാനത്തില്‍ മതി.
ആയിടക്കാണ് ബാലന്റെ പ്രിയസുഹൃത്തായ ഷ്രോഫ് മരണമടഞ്ഞത്.
ദീര്‍ഘകാലമായി അദ്ദേഹം രോഗപീഡയില്‍ കഷ്ടപ്പെടുകയായിരുന്നു. പ്രിയപ്പെട്ട ചങ്ങാതിയുടെ മരണം. ബാലനെ സംബന്ധിച്ചിടത്തോളം വലിയൊരു ആഘാതമായിരുന്നു. ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യമറിയാന്‍ അത് അദ്ദേഹത്തെ കൂടുതല്‍ ഉത്സുകനാക്കി. ജീവിതം-മരണം-സുഖം-ദുഃഖം എന്താണിതിന്റെയൊക്കെ അര്‍ത്ഥം? വാസ്തവത്തില്‍ മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്താണ്? ഇങ്ങനെയുള്ള മഹനീയമായൊരു ലക്ഷ്യവും മനസ്സില്ക്കുറിച്ചിട്ടുകൊണ്ട് ഒരിക്കല്‍കൂടി ബാലകൃഷ്ണന് ആനന്ദകുടീരത്തിലെത്തി. ഇത്തവണത്തെ വരവ് മടക്കയാത്ര ഇല്ലാത്തതായിരുന്നു. അവിടെനിന്ന് അദ്ദേഹം പ്രയാസമേറിയ യാത്രകള്‍ പലതും നടത്തി. ഹിമാലയത്തിലെ പുണ്യതീര്‍ത്ഥങ്ങളെല്ലാം സന്ദര്‍ശിച്ചു.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: