1948 ഏപ്രില്‍ 24. മുപ്പത്തിരണ്ടു വയസ്സുപ്രായമുള്ള ബാലകൃഷ്ണമേനോന് തന്റെ ഹിമാലയ യാത്ര ആരംഭിച്ചു. കൂടെ രണ്ടു സഹപാഠികളുമുണ്ടായിരുന്നു. വഴികാട്ടാനും അത്യാവശ്യ സാധനങ്ങള്‍ ചുമക്കുന്നതിനുമായി ആ നാട്ടുകാരനായ ഒരാളേയും ഒപ്പംകൂട്ടി. മേനോനെ സംബന്ധിച്ചിടത്തോളം അത് വെറുതെ ഒരു തീര്ത്ഥയാത്രമായിരുന്നില്ല. പത്രപ്രവര്ത്തകന് എന്ന നിലയിലുള്ള ഒരു ചുമതല കൂടിയായിരുന്നു.
ഹിമാലയം ലോകത്തില്‍വെച്ച് ഏറ്റവും പ്രൗഢവും പാവനവുമായ പര്‍വ്വതനിരകളാണ്. അവിടവിടെയായി എണ്ണമറ്റ തീര്‍ത്ഥസ്ഥാനങ്ങളുണ്ട്. ക്ഷേത്രങ്ങളും ആശ്രമങ്ങളുമുണ്ട്. ഹിമാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാലു പുണ്യതീര്‍ത്ഥങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ആ സംഘത്തിന്റെ ലക്ഷ്യം. യമുനോത്രി, ഗംഗോത്രി, ബദരീനാഥ്, കേദാര്‍നാഥ്. നൂറ്റാണ്ടുകളിലൂടെ സൃഷ്ടിക്കപ്പെട്ട ആത്മീയതേജസ്സ് സംഭരിച്ചുവച്ചിരിക്കുന്ന കലവറകളാണിവ. മനുഷ്യന്റെ ഒരിക്കലും വറ്റാത്ത ആദ്ധ്യാത്മികവീര്യത്തിന്റെ അക്ഷയഖനികള്‍!
ഋഷികേശത്തില്നിന്നും നൂറ്റി എണ്പതു നാഴിക മലകള്‍ കയറിയും ഇറങ്ങിയും ആ ചെറുസംഘം യാത്ര ചെയ്തു. യമുനാ നദിയുടെ ഓരം ചേര്‍ന്നുള്ള കഠിനമായ മലമ്പാത. മഞ്ഞുമൂടികിടക്കുന്ന മലകളും താഴ്വരകളും പാറകെട്ടുകളും. നഗ്നപാദനായാണ് ബാലന് നടന്നിരുന്നത്. മഞ്ഞുതൊപ്പിയണിഞ്ഞ കൊടുമുടികള്‍. വെള്ളി ഉരുകി ഒലിക്കുമ്പോലുള്ള നദീപ്രവാഹം.
വര്‍ണശബളമായ താഴ് വരകള്‍. പ്രകൃതി ഭംഗി ആവോളം ആസ്വാദിച്ചുകൊണ്ട് അവര്‍ നടത്തം തുടര്‍ന്നു. ഭൂമിയിലെ സ്വര്‍ഗം എന്ന അപരനാമം ഹിമാലയത്തിന് സര്‍വഥാ അനുയോജ്യംതന്നെ. അവര്‍ ഗംഗോത്രിയിലെത്തി. മഹാത്മാക്കളായ നിരവധി ഋഷിവര്യന്മാരുടെ ആവാസസ്ഥാനമാണ് ഗംഗോത്രി. സമുദ്രനിരപ്പില്‍നിന്നും 13.500 അടി ഉയരത്തിലാണ് ഗോമുഖ് സ്ഥിതിചെയ്യുന്നത്.
അവിടെയുള്ള നന്നേ ചെറിയ ഒരു നീരുറവയാണ് മഹാനദിയായ ഗംഗ ഉത്ഭവിക്കുന്നത്. അവിടെ പല മഹര്‍ഷിമാരേയും ആ സംഘം കാണുകയുണ്ടായി. പലരും ജീവിതം മുഴുവന്‍ തപസ്സില്‍ മുഴുകി കഴിയുന്നവരായിരുന്നു. ചിലര്‍ സമ്പൂര്‍ണമായ മൗനവ്രതത്തില്‍. ദിവസങ്ങളോളം അന്നവും ജലവുമില്ലാതെ ധ്യാനമഗ്നരായി ഇരിക്കുന്നവരുമുണ്ടായിരുന്നു. സന്ധ്യാനേരത്ത് ഗംഗയുടെ തീരത്ത് മേനോന് രണ്ടുമണിക്കൂറോളം ധ്യാനനിഷ്ഠനായി ഇരുന്നു. ലോകത്തിനു നല്കാനാവുന്ന ഏതൊരു സുഖത്തേക്കാളും നിറവാര്‍ന്ന ആനന്ദാനുഭൂതിയാണ് അപ്പോള്‍ അദ്ദേഹം അനുഭവിച്ചത്.
ഗംഗോത്രിയില്‍നിന്നും 115 കിലോമീറ്റര്‍ മലകയറി മേനോനും സംഘവും കേദാര്‍നാഥില്‍ എത്തി. ഇടയില്‍ കണ്ട ഭൂപ്രകൃതിയുടെ സൗന്ദര്യം അവര്ണനീയമായിരുന്നു. വഴിയില്‍ ചിലയിടത്ത് ചതുപ്പുനിലങ്ങള്‍. വേറെ ചില സ്ഥലങ്ങളില്‍ ഹിമപാളികളും കുത്തനെയുള്ള ഇറക്കങ്ങളും. പലയിടത്തും നദികള്‍ മുറിച്ചുകടക്കേണ്ടിവന്നു. ഈ യാത്രയിലാണ് ബാലകൃഷ്ണന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമുണ്ടായത്. അദ്ദേഹം ഉത്തരകാശിയില്‍ താമസിച്ചിരുന്ന സ്വാമി തപോവനത്തെ കണ്ടു. ഹിമാലയത്തിലെ സന്യാസിമാരുടെ കൂട്ടത്തിലെ മഹാജ്ഞാനി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: