പുരാതനകാലത്ത് അറിവുകള്‍ പകര്‍ത്തിയെഴുതിയിരുന്നത് താളിയോലകളിലാണ്. കടലാസും അച്ചടിയും പ്രചാരത്തില്‍ വന്നതോടെ സഹസ്രാബ്ദങ്ങളുടെ പഴക്കം അവകാശപ്പെടാവുന്ന ഈ സമ്പ്രദായം അന്യംനിന്നു. അമൂല്യമായ വിജ്ഞാനം രേഖപ്പെടുത്തിയിരുന്ന പല താളിയോലക്കെട്ടുകളും നശിച്ചുപോയ അവസ്ഥയിലുമാണ്. എങ്കിലും പഴമയെ സ്നേഹിക്കുന്നവരുടെ ശ്രമഫലമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങളില്‍ ചിലതൊക്കെ സംരക്ഷിക്കപ്പെടുന്നുണ്ട്. താളിയോലകളുടെ ലഭ്യതക്കുറവും അതില്‍ എഴുതാനുള്ള ബുദ്ധിമുട്ടുകളും മറ്റുമാര്ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ എഴുത്തുകാരെ നിര്‍ബന്ധിതരാക്കി. എങ്കിലും താളിയോലകളിലേക്ക് ഒരുമടക്കം നടത്തിയിരിക്കുകയാണ് പാം ലീഫ് ഇന്നോവേഷന്‍.
ഇതിന്റെ ഭാഗമായി ലളിതാസഹസ്രനാമ ഗ്രന്ഥം താളിയോല രൂപത്തില്‍ രൂപകല്പന ചെയ്തു. ആര്‍ട്ട് പേപ്പറില്‍ താളിയോലയോട് അതീവ സാദൃശ്യം തോന്നുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്പന. വായനാസുഖം നല്കുന്ന പഴയ ലിപിയിലാണ് അച്ചടി. പഴമയെ ഓര്മപ്പെടുത്തുന്നതിനായി മലയാളം അക്കങ്ങളില്‍ പേജ് നമ്പര്‍ കൊടുത്തിരിക്കുന്നു. പേജുകള്‍ ഇരുപുറവും ലാമിനേറ്റ് ചെയ്ത് സംരക്ഷിച്ചിട്ടുമുണ്ട്. മുകളിലും താഴെയും തേക്കുപലകകള്‍ വച്ച് ഭംഗിയുള്ള ചരടുകള്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. വിഷ്ണുസഹസ്രനാമവും ഇത്തരത്തില്‍ താളിയോലകളിലാക്കിയിട്ടുണ്ട്.
ഗൃഹരക്ഷക്കും സ്വരക്ഷക്കും പണ്ടുകാലത്ത് ദേവീമാഹാത്മ്യം ഗ്രന്ഥം കൈവശംവയ്ക്കുന്ന പതിവുണ്ടായിരുന്നു. ഏവര്‍ക്കും കൊണ്ടുനടക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഈ ഗ്രന്ഥവും താളിയോലയിലാക്കിയിരിക്കുകയാണ് പാം ലീഫ് ഇന്നോവേഷന്‍സ്. ഇതിന്റെ പ്രകാശനം പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി തമ്പുരാട്ടി, മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്ക്കുനല്കിയാണ് നിര്‍വഹിച്ചത്. പാം ലീഫ് ഇന്നോവേഷന്‍സിന്റെ പ്രസിദ്ധീകരണങ്ങള്‍ തിരുവനന്തപുരം ചെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള പ്രഭൂസ് ബുക്സില്‍ നിന്നും ലഭിക്കും. ലളിതാസഹസ്രനാമത്തിന്റെ നാലാം പതിപ്പ് ലളിതാത്രിശതി കൂടി ഉള്‍പ്പെടുത്തി ഉടന്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് പ്രസാധകര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: