ഒരാളുടെ ഡയറിക്കുറിപ്പ് അയാളുടെ അനുവാദമില്ലാതെ അയാളറിയാതെ വായിക്കുക എന്നത് തികച്ചും തെറ്റായ പ്രവണതയാണ്. തന്റെ സ്വകാര്യതയിലേക്ക് മറ്റാരും എത്തിപ്പെടുന്നത് ഒരാള്‍ക്കും ഉള്കൊള്ളാനാവുന്നതല്ല. പ്രത്യേകിച്ചും അതൊരു അപരിചിതനാണെങ്കില്‍!. എങ്കിലും എനിക്കതു വായിക്കാതിരിക്കാന്‍ സാധിച്ചില്ല?.
മുന്നിലുള്ള കുണ്ടുകളെയും കുഴികളെയും വെല്ലു വിളിച്ചു പായുന്ന ബസിന്റെ കമ്പിയിഴകളില്‍ കൂടി അകത്തെത്താന്‍ തിരക്കു കൂട്ടുന്ന കാറ്റ്… വേഗക്കാര്യത്തില് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വാഹനത്തോടുള്ള പ്രതിഷേധമാകാം അവന്. അവന്റെ പരാക്രമം എന്റെ സഹയാത്രികനെ വല്ലാതെ വലച്ചു. അയാള്‍ കൈയിലെ ബുക്കില്‍ എന്തോ എഴുതാന്‍ ശ്രമിക്കുകയായിരുന്നു. വില്ലന്‍ കാറ്റാവട്ടെ, അനുവദിക്കുന്നുമില്ല. തിളക്കമുള്ള ചുവന്ന പട്ടുടുത്ത ആ ബുക്ക് എന്നെ നോക്കി ഒന്നു മന്ദഹസിച്ചുവോ, വര്ണ്ണവസ്ത്രമുടുത്ത ഒരു സുന്ദരിയെപ്പോലെ. കാറ്റ് എന്റെ സഹയാത്രികനെ ഏറെ കുഴക്കി. അപ്പോഴും അയാള്‍ ആ ബുക്കില്‍ ധൃതിപ്പെട്ട് എന്തോ കുറിക്കുകയായിരുന്നു. പണ്ട് ക്ലാസില്‍ ടീച്ചര്‍ പറഞ്ഞതോര്‍മ്മിച്ചു- ഐന്സ്റ്റീന് തന്റെ ചെറുപ്പത്തില്‍ എപ്പോഴും ഒരു ബുക്ക് കൈയില്‍ കരുതുമായിരുന്നത്രേ. വിവരങ്ങളും മനസില്‍ തോന്നുന്നതും അപ്പപ്പോള്‍ കുറിയ്ക്കാന്‍. എത്ര തിരക്കില്‍ നില്‍ക്കുമ്പോഴും മനസ്സിന്റെ ശാസ്ത്രത്തോന്നലുകള് അദ്ദേഹം കുറിച്ചുവെക്കുമായിരുന്നത്രെ.
..ശങ്കരമംഗലം, ശങ്കരമംഗലം
കണ്ടക്ടറുടെ ഉച്ചത്തിലാക്കാന്‍ പാടുപെടുന്ന നേരിയ ശബ്ദം ഓര്‍മ്മയ്ക്ക് ബ്രേക്കിട്ടു. അദ്ദേഹം അപ്പോഴും ഓര്‍മ്മകളിലായിരുന്നു. കണ്ണടച്ചു കണ്ടപ്പോള്‍ ഉറങ്ങിയെന്നു കരുതി, പക്ഷേ അപ്പോഴും കൈയില്‍ തുറന്നു വെച്ച ചുവന്ന പട്ടുടുത്ത ബുക്കും പേനയും ഇല്ലെന്നു പറഞ്ഞു. ഏതോ ഗാഢ ചിന്തയിലാകാം. അവ നാളെ പുത്തന്‍ കണ്ടുപിടിത്തങ്ങളാകാം. ചിലപ്പോള്‍ അവ ഒരു ഭ്രാന്തന്റെ ഡയറിക്കുറിപ്പുമായേക്കാം. അവയില്‍ വേദനയുണ്ടാകാം. കാത്തിരിപ്പിന്റ സുഖമുണ്ടാകാം. നഷ്ടപ്രണയത്തിന്റെ തീച്ചൂടുമുണ്ടാകാം.
പെട്ടന്നാണ് അയാള്‍ ഞെട്ടിയുണര്‍ന്നത് ഇരയെ മുന്നില്‍ കണ്ട വന്യമൃഗത്തിന്റെ ഭാവം ആ മുഖത്ത് മിന്നിമറഞ്ഞു. പൊടുന്നനെ അതൊരു നിര്‍വികാരമായി…
പരിഹാസവും ക്രൂരതയും കണ്ടു നില്‍ക്കാനായേക്കും പക്ഷേ നിര്‍വികാരത അതൊരു വല്ലാത്ത അവസ്ഥയാണ്. കബന്ധങ്ങള്‍ക്കു നടുവിലൂടെ നടന്നകലുന്ന പാഥേയന്റെ മാറാപ്പിലെ പാഥേയം പോല്‍..
തന്റെ നിര്‍വികാരതയെ വെല്ലാനാകും അയാള്‍ വീണ്ടും എഴുതി തുടങ്ങി. കാറ്റിന്റെ പരാക്രമം ഇത്തവണ കടുത്തതായിരുന്നു. അത് പട്ടുകുപ്പായമണിഞ്ഞ ബുക്കിനെ പറത്തികളഞ്ഞു. താളുകളോരോന്നായി പറന്നു. ഒന്നെനിക്കു നേരെയും വന്നുനിന്നു.
ഒരേ അക്ഷരങ്ങള്‍കൊണ്ട് സ്വര്‍ഗവും നരകവും തീര്‍ക്കാം. ഒന്നിനോടൊന്നു ഒട്ടി നില്ക്കുകയാണവ. വരിവരിയായി ഇഴഞ്ഞു നീങ്ങുന്ന ഉറുമ്പുകളെ പോലെ. മറ്റു ജീവികള്‍ കൂട്ടംതെറ്റിക്കാത്തിടത്തോളം അവ കൂട്ടം തെറ്റാറില്ല. അതുപോലെയാണ് അക്ഷരനിരകളും. അവയെ നാം നമ്മുടെ ഇച്ഛയ്ക്ക് കൂട്ടം തെറ്റിച്ച് വിടുന്നു. ചില ഉറുമ്പുകളെ നാം കൂട്ടം തെറ്റിച്ചാല്‍ അവ നമ്മെ ഉപദ്രവിക്കും. ചിലത് എല്ലായാതനകളും ഏറ്റുവാങ്ങി വേറെ മാര്‍ഗം സ്വീകരിക്കും. അനുവാചകന്റെ ഇഷ്ടമനുസരിച്ച് എഴുതുന്ന ചിലരെപ്പോലെ.
ആ ഒരു നിമിഷത്തില്‍ അയാളുടെ ബുക്കിലെ വാചകം ഞാന്‍ കണ്ടു .
”ഈ യാത്രയില്‍ നീ പറഞ്ഞപോലെ, ആ വര്‍ണം ചാലിച്ച പൂക്കള്‍ ഞാന്‍ കണ്ടു . മരണത്തിന്റെ ഗന്ധമുള്ള പൂക്കള്‍. ” തുടര്‍ന്നു വായിക്കുവാന്‍ സാധിച്ചില്ല. ഞാന്‍ നോക്കുന്നത് കണ്ടിട്ടോ എന്തോ അയാള്‍ പേജുകള്‍ മറിക്കാന്‍ ശ്രമിച്ചു. അയാള്‍ക്ക് വെപ്രാളം ഇരട്ടിച്ചപോലെ തോന്നി. പീന്നീടാണെനിക്ക് അതില്‍ ഒരു അസ്വാഭാവികത കൂടി തോന്നിയത്. അയാള്‍ ആ വാചകം കുറിച്ച പേജിന്റെ ഇടതുവശത്ത് മുകളിലായി പേജ് നമ്പര്‍ കുറിച്ചത് 23. പെട്ടെന്ന് ഞാന്‍ ഒന്നുകൂടി നോക്കി. അല്പം എത്തി നോക്കേണ്ടി വന്നു എനിക്ക്. അതിന്റെ വലതു ഭാഗത്ത് പേജ് നമ്പര്‍ 24 എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇതെന്തൊരു വിചിത്രമായ ബുക്ക്?! ഞാനോര്‍ത്തു.
സര് ആര്‍തര്‍ കോനന്‍ ഡോയലിന്റെ കണ്ണിലായിരുന്നു ഇത് പെട്ടതെങ്കില്‍ ഒരു പക്ഷേ അദ്ദേഹമിത് ഷെര്‍ലക്ഹോംസിന്റെ നിരീക്ഷണ പാടവമായി കണ്ടേനെ.
ആ വാചകം എന്നെ വല്ലാതെ അലട്ടികൊണ്ടിരുന്നു. എന്തായിരിക്കാം അയാള്‍ കണ്ട ആ പൂക്കള്‍ ? മരണത്തിന്റെ ഗന്ധമുള്ള പൂക്കള്‍ ! അവ ഏതു നിറത്തിലാകും? ആരാകും ഇതിനുമുന്‍പ് ആ പൂക്കളെപറ്റി അയാളോട് പറഞ്ഞത്. ?
ചിന്തകള്‍ ലഹളക്കാരനെപോലെ മനസിനെ മഥിച്ചു കൊണ്ടിരുന്നു. മരണത്തിന് ഗന്ധമുണ്ടോ? മരണവീടുകളില്‍ ഞാന്‍ പോയിട്ടുണ്ട്. കത്തിച്ചുവെച്ച സാമ്പ്രാണിത്തിരിയുടെ ഗന്ധം മാത്രമേ ഞാന്‍ അവിടെ അറിഞ്ഞിട്ടുള്ളു. ഇനി ഒരു പക്ഷേ അവ ആ പൂക്കളില്‍ നിന്നും വന്നതാകുമോ?ഏതാകും ആ പൂക്കള്‍ ? എന്റെ ചിന്തകള്‍ അലയാന്‍ തുടങ്ങി. പണ്ട് യമരാജന് തന്റെ പുത്രന്റെ അറിവ് പരീക്ഷിക്കാനായി യുധിഷ്ഠിരനോട് ചോദിക്കുകയുണ്ടായി ”ഭൂമിയിലുള്ള പുല്ലിനേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ഉള്ളതെന്ത്?”
ഉടനെ യുധിഷ്ഠിരന്റെ ഉത്തരവും വന്നു- ”മനുഷ്യന്റെ ചിന്തകള്‍. ”
എത്ര അര്‍ത്ഥവത്തായ ഉത്തരം. ആദിയും അന്തവുമില്ലാത്ത പൃഥ്വി.. അവളില്‍ നിറഞ്ഞു തുളുമ്പുന്ന പുല്ക്കൊടികള് എണ്ണിതിട്ടപ്പെടുത്താന് കഴിയാത്തത്ര! അവയെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ഉള്ള ഒരു വസ്തുവോ? അതും നമുക്കുള്ളില്‍, അത്ഭുതം തന്നെ!
അപ്പോഴാണ് അയാളുടെ പിറുപിറുക്കല്‍ കേട്ടത്. ഞാന്‍ നോക്കിയപ്പോള്‍ അയാളുടെ കണ്ണുകള്‍ മുന്പിലെ സീറ്റില്‍ ഇരിക്കുന്ന സഹയാത്രികന് ഉയര്‍ത്തിപ്പിടിച്ചു വായിക്കുന്ന പത്രതാളുകളിലാണ്.
ഒന്നാം ചരമവാര്‍ഷികം
കാര്‍ത്തിക് (21)
അയാള്‍ വീണ്ടും എന്തോ പിറുപിറുക്കുകയാണ്. ‘വിളിക്കാതെ കയറിവരുന്ന അതിഥികള്‍’
അയാള്‍ മരണത്തെപ്പറ്റിയാണു പറയുന്നത്. മരണം എന്നും ഒരു അതിഥിയാണ്. വിളിക്കാതെ ഏതു നിമിഷവും എവിടെയും കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യമുള്ള അതിഥി. വാദ്യാഘോഷങ്ങളോ കൊടിതോരണങ്ങളോ അകമ്പടിയില്ലാതെ കയറി വരുന്ന അതിഥി .
എക്കാലത്തും വിരിയുന്ന പൂക്കള്‍ . അവയെ തടയാന്‍ ചതുര്മാനക്കളരിക്കോ ശാസ്ത്രത്തിനോ ആകില്ലെന്നുള്ളത് മനുഷ്യന് പണ്ടേ അറിഞ്ഞ സത്യം.
ഇ. ഹരികുമാര്‍ എഴുതിയതുപോലെ ‘പാപഗ്രഹങ്ങളുടെ ദൃഷ്ടിക്കും വിധിനിശ്ചയ വിശ്വാസങ്ങള്‍ക്കും, ചതുര്‍മാനക്കളരിയിലെ മുന്‍കൂട്ടി ക്രമപ്പെടുത്തിയ ജീവിതങ്ങള്‍ക്കും അപ്പുറത്ത് അതിനെല്ലാമതീതമായ സുനിശ്ചിതമായ, പ്രവാച്യമല്ലാത്ത മരണം ….’
ഓര്‍മ്മകള്‍ ചരടുപൊട്ടിയ ബലൂണുകള്‍ പോലെയാണ്. പുറത്തു നല്ല തിരക്കും ബഹളവും. കൊല്ലം എത്തിയെന്നു മനസിലായി. ‘കൊല്ലം കണ്ടവനു ഇല്ലം വേണ്ട’ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കാന്‍ പാടുപെടുന്ന കൊല്ലം ..
തിക്കിനും തിരക്കിനുമിടയില്‍ ആരൊക്കെയോ ഇറങ്ങി ഓടുന്നു. തെല്ലൊന്നു ബഹളം കുറഞ്ഞപ്പോള്‍ ഞാനും എഴുന്നേല്ക്കാന് തുടങ്ങി. അടുത്ത് ആ പ്രാകൃതനായ സഹയാത്രികന് ഇല്ല. ആ പട്ടുടുത്ത ബുക്ക് എന്നെ നോക്കി കൊഞ്ഞനം കാട്ടുന്നു. ഉടമസ്ഥന് ഉപേക്ഷിച്ചുപോയതാണെന്ന ബോധം അതിനു ഉണ്ടായില്ലന്നു തോന്നുന്നു. ഞാനത് പതിയെ എടുത്തു. അതിനുള്ളില്‍ മരണത്തിന്റെ ഗന്ധമുള്ള പൂക്കള്‍ വിരിയുന്ന പാടമുണ്ട്. ഞാന്‍ ആ സഹയാത്രികനെ നോക്കി കാണുന്നില്ല. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ വലിയൊരു ജനക്കൂട്ടം ബസിനു നേരെ കുതിച്ചു വരുന്നു. പല വര്‍ണ്ണത്തിലുള്ള ഒരു പ്രളയം അടുത്തു വരുന്നതായി എനിക്കു തോന്നി. ബസിനുള്ളില്‍ ബോര്‍ഡ് മാറ്റാന്‍ ധൃതിപ്പെടുന്ന ഡൈവറുടെ കോലാഹലം. ഞാന്‍ ആള്‍കൂട്ടത്തില്‍, കൃതാവ് വെച്ച, നിര്‍വികാരത മുറ്റിയ ആ മുഖം നോക്കി. കണുന്നില്ല. ബസിനു നന്നേ പൊക്കമുള്ളതുകൊണ്ടും എനിക്കു തീരെ പൊക്കം കുറവായതുകൊണ്ടും കാണാന്‍ സാധിക്കാഞ്ഞതുമാകാം. പുതിയ യാത്രക്ക് തിരക്കുകൂട്ടുന്നവര്ക്കിടയിലൂടെ ഞാന്‍ ആ വര്‍ണശബളമായ ബുക്കുമായി ഇറങ്ങി. അത് തിരികെ ഏല്‍പ്പിക്കാന്‍ ആ സഹയാത്രികനെ കാണുന്നില്ല.
അനൗണ്‍സ്മെന്റ് നടത്താമെന്നു വെച്ചാല്‍ അയാളുടെ പേരോ എവിടേക്കാണു പോകുന്നതെന്നോ അറിയില്ല.
ഞാന്‍ പതിയെ ആ ബുക്ക് തുറന്നു അദ്യപേജില്‍ വലിയൊരു ശൂന്യത കനത്തു നില്ക്കുന്നു. ഒരു താള് കൂടി മറിച്ചു. അതില്‍ ‘ഡയറി’ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നു. തെളിഞ്ഞ പാലില്‍ വീണ കറുത്ത ജീവിയെപോല് അതെന്നെ തുറിച്ചു നോക്കി . അതിലെവിടെയും പേരില്ല. ഞാനത് അടച്ചു. വഴിയോരങ്ങളിലെ ബുക്ക്സ്റ്റാളുകളില് പല വലിപ്പത്തിലുള്ള ഡയറികള്‍ ധാരാളം ലഭ്യമാണ്. പിന്നെന്തിനാകാം അയാല്‍ ഇങ്ങനൊരു ഡയറി ഉണ്ടാക്കിയത്? അതും പേജുനമ്പറുകള് തെറ്റിച്ചെഴുതിയ ഒരെണ്ണം.
ഞാന്‍ പതിയെ നടന്നു. ദൈവത്തിന്റെ സ്വന്തം തലസ്ഥാന നഗരി..
കൊല്ലം കൊല്ലം ഭവതു
നിതരാം പിന്നെയും കൊല്ലമേവ’
ഉണ്ണുനീലി സന്ദേശത്തിലെ ഈരടികള്‍ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ദേശിങ്ങനാടിന്റെ സൗന്ദര്യം ആവോളം നുകര്‍ന്ന്..ചരിത്രം ഉറങ്ങുന്ന പാതകള്‍… തനിക്കു മുമ്പേ ശതകോടി കാല്‍പ്പാടുകള്‍ ഏറ്റുവാങ്ങിയ പാതകള്‍… ഞാനവയിലൂടെ നടന്നു. തുമ്പപ്പൂക്കളുടെ പാദങ്ങള്‍ കൂട്ടിവെച്ച് അത്തപൂക്കളമൊരുക്കുന്ന കുരുന്നു മനസ്സുകള്‍ക്കിടയിലൂടെ…ആ ഡയറി വീണ്ടും തുറക്കണമോയെന്നു ഞാന്‍ ചിന്തിച്ചു. അവയില്‍ ആ പൂക്കളുടെ കഥയുണ്ട്. മരണത്തിന്റെ ഗന്ധം വഹിക്കുന്ന പൂക്കള്‍…ഒപ്പം അയാള്‍ ബസില്‍ വച്ചു തിരക്കു കൂട്ടി എഴുതിയത് എന്തെന്നു അറിയാനുള്ള ആകാംക്ഷയും. ഒപ്പം മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഇറങ്ങിചെല്ലാനുള്ള മടിയും. വഴിയോരത്തെ ഡസ്റ്റുബിന്നുകള് എന്നെ നോക്കി തനിക്കുതരാന്‍ എന്തേലും കൊണ്ടുവന്നിട്ടുണ്ടോയെന്ന ചോദ്യഭാവത്തില്‍ ! അതില്‍ ഇട്ടു പോരാന്‍ എനിക്കു തോന്നിയില്ല. കാരണം ഞാനിടുന്നതു നോക്കി അതെടുത്തു വായിക്കാനും യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാനും ഇതു മുന്‍കൂട്ടി എഴുതിതയ്യാറാക്കിയ തിരക്കഥയല്ലല്ലോ.
ഞാനാഡയറിയുമായി നടന്നു. അറിയാത്ത ഒരു സുഹൃത്തുമായി. ഒരു സഹയാത്രികന്റെ ജീവിതക്കുറിപ്പുമായി. മറ്റൊരു യാത്രയില്ല് കണ്ടുമുട്ടുമ്പോള്‍ തിരികെ നല്‍കാനും. ഒപ്പം ആരും ഇതു തുറന്നു വായിച്ചിട്ടില്ല എന്നുള്ള സത്യം ബോധ്യപ്പെടുത്താനും .
അകലെ തങ്കശ്ശേരി വിളക്കുമാടം നവാഗതര്‍ക്കു സ്വാഗതം പറഞ്ഞുകൊണ്ട് അല്പം ഗര്‍വ്വോടെ നില്ക്കുന്നു. അവയ്ക്കും പറയാനുണ്ടാകും ധാരാളം കഥകള്‍.. ചരിത്രങ്ങള്‍ക്ക് സംസാരിക്കാന്‍ തൂലികയുടെ പിന്‍ബലം അനിവാര്യമല്ലല്ലോ?
നിമിഷങ്ങള്‍ക്ക് വ്യാപ്തി നിര്ണയിച്ചുകൊണ്ട് ഓരോ സ്പന്ദനങ്ങള്‍ എത്തികൊണ്ടിരുന്നു. അവ കൊല്ലത്തിന്റെ ഘടികാരസ്തൂപത്തില് നിന്നെത്തിയ സ്പന്ദനങ്ങളായിരുന്നു. അവ എന്റെ കര്‍ണ്ണങ്ങള്‍ക്ക് ചിരപരിചിതമായി തോന്നി.
ഇന്നും ഓരോ യാത്രയിലും ആ പട്ടുടുത്ത ചങ്ങാതി എനിക്കൊപ്പമുണ്ട്. തന്റെ ഉടമസ്ഥനെ തേടിയുള്ള യാത്രയിലാണ് അവളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: