കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കൊതിയോടെ നുണയുന്ന ഐസ്ക്രീമില് സ്വാദിനൊപ്പം വിഷവും കലര്‍ന്നിട്ടുണ്ടെന്നത് മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. പലനിറത്തിലും വ്യത്യസ്ത രുചികളിലും തയ്യാറാക്കിയ ആകര്‍ഷണീയമായ പായ്ക്കറ്റുകളില്‍ വിപണിയിലെത്തിക്കുന്ന പല ഐസ്ക്രീമുകളും മാരകരോഗം പകരാന്‍ സാധ്യതയുള്ള ചേരുവകള്‍ ഉള്ളതായി ആരോഗ്യമേഖലയിലുള്ളവര്‍ കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത ഐസ്ക്രീം നിര്‍മ്മാണ കേന്ദ്രങ്ങള്‍ വഴിയാണ് ഇവ വിതരണത്തിനെത്തുന്നത്. മാങ്കോബാര്, ചോക്കോബാര്‍, മിക്സ്ഡ് ക്രീം തുടങ്ങി നിരവധി ഐസ്ക്രീമുകളാണ് കഴിക്കുന്നവരുടെ ദേഹം തണുപ്പിക്കുന്നതിനൊപ്പം രോഗം കൂടി സമ്മാനിക്കുന്നത്.
വ്യാവസായികാടിസ്ഥാനത്തില്‍ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍, വഴിയോര റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പാചകത്തിനുശേഷം ഉപേക്ഷിക്കുന്ന എണ്ണശേഖരിച്ച് സംസ്ക്കരിച്ച് വെജിറ്റബിള്‍ ഓയില്‍ എന്ന പേരില്‍ ഫ്രോസണ്‍ ഡെസര്ട്ടുകളാണ് ഐസ്ക്രീമില് ഉപയോഗി ക്കുന്നത്. നൂറുശതമാനം പാലില്‍ നിന്നുത്പാദിപ്പിക്കുന്ന ഉത്പന്നമെന്ന നിലയില്‍ ഐസ്ക്രീമിന് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്.
ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഐസ്ക്രീമിനോടുള്ള പ്രിയം മുതലെടുത്ത് ചൂഷണം ചെയ്യുകയാണ് ഇവിടെ. കുറഞ്ഞത് പത്തുശതമാനം മില്‍ക്ക് ഫാറ്റ് ഐസ്ക്രീമിന് ഉണ്ടായിരിക്കണം. എന്നാല്‍ വ്യാജ വെജിറ്റബിള്‍ ഓയിലും പേപ്പര്‍ പള്‍പ്പും ഉള്‍പ്പെടെയുള്ള മാരക വിഷപദാര്‍ത്ഥങ്ങള്‍ സംയോജിപ്പിച്ചാണ് ഇക്കൂട്ടര്‍ കുരുന്നു കൈകളിലേക്ക് ഐസ്ക്രീം വച്ചു നീട്ടുന്നത്.
ഐസ്ക്രീം നിര്‍മ്മാതാക്കള്‍ ഫ്രോസണ്ഡെസര്ട്ടുകള് ഐസ്ക്രീമുകളെന്ന പേരില്‍ വിറ്റഴിക്കുന്നത് ലാഭക്കൊതിക്കൊണ്ടുതന്നെയാണ്. കൃത്രിമമായി നിര്‍മ്മിച്ച് വിറ്റഴിക്കപ്പെടുന്ന ഫ്രോസണ്‍ ഡെസര്‍ട്ട് നാലുലിറ്ററിന് 180 രൂപമാത്രമാണ് വിപണി വില. ഗുണമേന്മയുള്ള വെജിറ്റബിള്‍ ഓയില്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഫ്രോസണ്‍ ഡെസര്‍ട്ട് ഇത്ര വിലകുറച്ച് ലഭിക്കില്ലെന്നതിനാല്‍ ഐസ്ക്രീം നിര്‍മ്മാതാക്കള്‍ കൃത്രിമമായി നിര്‍മ്മിച്ചവയ്ക്ക് പിന്നാലെയാണ്. ഒന്നിലധികം തവണ എണ്ണ തിളപ്പിച്ച് പാചകം ചെയ്തശേഷം വീണ്ടും ഉപയോഗിക്കുന്നത് അര്‍ബുദം അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകും.
ആരോഗ്യ പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് നല്കുമ്പോഴും ഹോട്ടലുകള്‍ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന എണ്ണ ചെറിയ വില നല്കി വാങ്ങുവാന്‍ നിരവധി പേര് രംഗത്തുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന എണ്ണ സംസ്ക്കരിച്ച് വെജിറ്റബിള്‍ ഓയിലാക്കി വില്‍പ്പന നടത്തുന്ന സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പഴകിയ എണ്ണ ശേഖരിക്കുന്ന ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ നമ്മുടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.
ഫ്രോസണ്‍ ഡെസര്‍ട്ടില്‍ യാതൊരുവിധ പോഷക ഗുണങ്ങളുമില്ലെന്ന് വൈദ്യശാസ്ത്രം തന്നെ സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അനധികൃതമായി സംസ്ഥാനത്ത് ഫ്രോസണ്‍ ഡെസര്‍ട്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഫ്രോസണ്‍ ഡെസര്‍ട്ടുകളുടെ പ്രധാന ചേരുവ വെജിറ്റബിള്‍ ഫാറ്റാണ്. വെജിറ്റബിള്‍ ഫാറ്റെന്ന പേരില്‍ ചേര്‍ക്കുന്നത് പഴകിയ എണ്ണയില്‍ രൂപപ്പെടുന്ന ഉല്‍പ്പന്നമാണെന്നു മാത്രം.
(നാളെ : കണ്ണടച്ച്
പാലുകുടിക്കാന്‍ വരട്ടെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: