കൊച്ചി: കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്റെ വരവ് ചിലവ് കണക്കുകള്‍ ഓഡിറ്റ് നടത്താതെ സംസ്ഥാന സര്‍ക്കാരിന്റെ ഒളിച്ചുകളി. ഓഡിറ്റ് നടത്താനുള്ള കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറ(സിഎജി)ലിന്റെ നീക്കത്തെ സര്‍ക്കാര്‍ തടയുന്നു. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധന നടക്കുന്നുണ്ടെന്ന കാരണം പറഞ്ഞ് രണ്ട് തവണ സംസ്ഥാന സര്‍ക്കാര്‍ സിഎജി പരിശോധന തടഞ്ഞു. ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു സമര്‍പ്പിച്ച വിവരാവകാശ രേഖയിലാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. ദേശീയ ഗെയിംസ് നടത്തിപ്പില്‍ ഭരണകക്ഷിയിലുള്ളവര്‍ തന്നെ അഴിമതിയാരോപണം ഉന്നയിക്കുകയും സമിതിയില്‍ നിന്നും രാജിവെക്കുകയും ചെയ്തിരുന്നു.
അഴിമതി ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.
നാല്‍പ്പത് ദിവസത്തിനുള്ളില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് പരിശോധന പൂര്‍ത്തിയാക്കുമെന്നായിരുന്നു ആരോപണങ്ങളെ പ്രതിരോധിച്ച് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി 15ന് അവസാനിച്ച ഗെയിംസിന്റെ കണക്കുകള്‍ നാല് മാസമാകുമ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല.
മാര്‍ച്ച് മാസത്തില്‍ ഓഡിറ്റ് നടത്താനുള്ള സിഎജി തീരുമാനത്തിന് ലോക്കല്‍ ഫണ്ട് ഓഡിറ്റിന്റെ പരിശോധന ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ തടയിട്ടു. ഫയലുകള്‍ കൈമാറുന്നത് സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പിന്നീട് മെയ് മാസത്തേക്ക് മാറ്റിയെങ്കിലും ഇതേ കാരണത്താല്‍ ഓഡിറ്റ് നടന്നില്ല. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധന നീട്ടിക്കൊണ്ട് പോയി സിഎജിയെ തടയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സിഎജി പരിശോധന സ്വാഭാവികമാണെന്നിരിക്കെയാണ് തടയാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
സിഎജിയുടേത് പോലെ സമഗ്രമായ ഓഡിറ്റ് നടത്താന്‍ ധനമന്ത്രാലയത്തിന് കീഴിലുള്ള ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന് സാധിക്കില്ല. അനാവശ്യ ചെലവുകള്‍ ഏറെയുണ്ടായ ഗെയിംസിന്റെ ധൂര്‍ത്തും അഴിമതിയും പുറത്ത്കൊണ്ട് വരാന്‍ സിഎജി പരിശോധന അനിവാര്യമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതി സിഎജിയാണ് പുറത്തുകൊണ്ടുവന്നത്. 611 കോടി ചിലവഴിച്ച ദേശീയ ഗെയിംസില്‍ 121 കോടി കേന്ദ്ര വിഹിതമാണ്. ഈ മാസം പരിശോധന നടത്താനാണ് ഏറ്റവുമൊടുവില്‍ സിഎജി തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: