തീരപ്രദേശത്തെ സാധാരണക്കാരുടെ ജീവസന്ധാരണത്തിനുള്ള മുഖ്യഘടകമായ കണ്ടല്‍ക്കാടുകള്‍ വെറും പാഴ്ചെടികളാണെന്ന മട്ടില്‍ വ്യാപകമായി നശിപ്പിക്കുകയാണ്. എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതല്‍ ‘വികസനം’ ചുരുങ്ങിയ കാലത്തിനുള്ളില്‍ കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു തദ്ദേശ സ്വയംഭരണ പ്രദേശമാണ് മരട്. ഏറ്റവും കൂടുതല്‍ തീരദേശ നിയമം അട്ടിമറിക്കപ്പെട്ടിട്ടുള്ളതും കെട്ടിടനിര്‍മാണചട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ കാറ്റില്‍ പറത്തിയതുമായ മുനിസിപ്പാലിറ്റി എന്ന ഖ്യാതിയും ഒരുപക്ഷേ മരടിന് മാത്രം അവകാശപ്പെട്ടതാണ്. സിഎജി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എന്നീ അഴിമതി നിരീക്ഷണ സര്‍ക്കാര്‍ സംവിധാനങ്ങളും രൂക്ഷമായി വിമര്ശിച്ചിട്ടുള്ളതും ഈ പ്രാദേശിക ഭരണ സംവിധാനത്തെയായിരിക്കും. നിയമങ്ങള്‍ കാറ്റിപ്പറത്തി സ്വകാര്യവ്യക്തികള്‍ക്കും കമ്പനികള്‍ക്കും ചതുപ്പ് നികത്തുന്നതിനും കണ്ടല്‍തുരുത്തുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനും ഒത്താശ ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ് മരട്. നിയമങ്ങളില്‍ ഇളവുനല്‍കി നഗരത്തിലെ ശ്വാസകോശമായി അറിയപ്പെടുന്ന കണ്ടല്‍ചെടികള്‍ നശിപ്പിച്ച് റിയല്‍ എസ്റ്റേറ്റ് ലോബിക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതായാണ് ജനങ്ങളുടെ പരാതി.
എറണാകുളം-ആലപ്പുഴ റെയില്‍, ഇടപ്പള്ളി-അരൂര്‍ ബൈപ്പാസ് എന്നിവയ്ക്കായിട്ടാണ് മരടിലെ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുന്നതിന് തുടക്കമായത്. മേല്‍പ്പറഞ്ഞ പൊതുസംവിധാനങ്ങള്ക്കായി കണ്ടല്‍ നശീകരണം തുടങ്ങിയെങ്കിലും, വന്‍കിട ഹോട്ടലുകള്‍, ഫഌറ്റുകള്‍ സ്വകാര്യ വ്യക്തികള്‍ എന്നിവ പിന്നീടു നടത്തിയ ചതുപ്പു നികത്തലും കണ്ടല്‍ നശീകരണവും തടയുവാന്‍ മുനിസിപ്പാലിറ്റിയ്ക്ക് കഴിഞ്ഞില്ലെന്നത് കുറ്റകരമായ അനാസ്ഥയായി മാത്രമേ കാണാനാകൂ. തീരദേശ മേഖലയുടെ മണ്ണൊലിപ്പ് തടയുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളില്‍ ഉപ്പുകയറാതെ കുടിവെള്ള ലഭ്യതയ്ക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും ദേശാടനപക്ഷികള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കിയും മത്സ്യങ്ങള്‍ക്ക് പ്രജനന സൗകര്യവും ഭക്ഷണവും നല്‍കിയും കൊടുങ്കാറ്റിനേയും സുനാമിയെയും കടല്‍ക്ഷോഭത്തെയും നേരിട്ടുകൊണ്ടും ജലമലിനീകരണം തടഞ്ഞും കന്നുകാലിത്തീറ്റയും വിറകും തേനും തൊഴിലും നല്‍കിയും കണ്ടലുകള്‍ തീരദേശവാസികള്‍ക്ക് എന്നും മിത്രമാണ്.
കൊച്ചിക്കായലിലെ മത്സ്യസമ്പത്തിന്റെ പ്രധാനകാരണം തീരത്തെ കണ്ടല്‍ക്കാടുകളായിരുന്നു. ഞണ്ട്, ഞവുണിക്ക, കക്കകള്‍, ആമകള്‍, മുരിങ്ങകള്‍, വിവിധയിനം ചെമ്മീനുകള്‍, മത്സ്യങ്ങള്‍ എന്നിവയ്ക്കെല്ലാം കണ്ടല്‍ തുരുത്തുകളുടെ അടിത്തട്ട് എന്നും പറുദീസയാണ്. അതുകൊണ്ട് കണ്ടല്‍ക്കാടുകളുടെ അടിത്തട്ട് ജലജീവികളുടെ പ്രജനനത്തിന് അത്യന്താപേക്ഷിതവുമാണ്.
ഈ ശാസ്ത്രസത്യങ്ങളുടെ വെളിച്ചത്തിലാണ് തീരദേശ സംരക്ഷണനിയമത്തില്‍ കണ്ടല്‍ക്കാടുകളുള്ള സ്ഥലങ്ങള്‍ യാതൊരു നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്താതിരിക്കുവാന്‍ സിആര്‍ഇസഡ് ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സോണില്‍പ്പെടുന്ന കണ്ടലുകളാണ് മരടില്‍ പിഴുതെറിയപ്പെടുന്നത്.
സോണ്‍ ഒന്നില്‍നിന്നും നീക്കം ചെയ്യപ്പെട്ടാല്‍ മറ്റു പല കാരണങ്ങളുടെയും വെളിച്ചത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നതിനാല്‍ മരട് മുനിസിപ്പാലിറ്റി തന്നെ സോണ്‍ ഒന്ന് എന്ന് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റി രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ സോണ്‍ മാറ്റിക്കിട്ടുവാന്‍ പ്രമേയം പാസ്സാക്കിയിരിക്കയാണ്. കണ്ടല്‍ നശീകരണത്തിന് വക്രമായ വഴിയിലൂടെ ഒത്താശ ചെയ്യുന്നതിന് തുല്യമായി മാത്രമേ ഇതിനെ കാണാനാകൂ. സ്വകാര്യവ്യക്തികളെയും റിയല്‍ എസ്റ്റേറ്റ് ഉടമകളെയും പരിപോഷിപ്പിക്കുവാനുള്ള മാര്‍ഗമാണിത്. നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനാല്‍ മരടിലെ കൂടുതല്‍ ഭാഗങ്ങളില്‍ കണ്ടല്‍ നശീകരണം നടന്നുകഴിഞ്ഞു. നെട്ടൂര്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിനുവേണ്ടി ഹെക്ടറുകണക്കിന് ചതുപ്പും കണ്ടലുകളുമാണ് നശിപ്പിക്കപ്പെട്ടത്.
വളന്തക്കാട് വന്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായം തുടങ്ങുന്നതിന് മുന്നോടിയായി പരിസ്ഥിതി ആഘാതപഠനത്തെക്കുറിച്ച് മുന്പരിചയമോ രജിസ്ട്രേഷനോ അറിവോ ഇല്ലാത്തവരെ വച്ച് പരിസ്ഥിതി ആഘാതപഠനം നടത്തുന്നതായി പരിസരവാസികള്‍ പരാതിപ്പെടുന്നു. ഉദ്ദേശം 300 ഏക്കര്‍ വരുന്ന മരട് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കൊച്ചി കായലിലെ കണ്ടല്‍ തുരുത്താണ് വളന്തക്കാട്. ചെമ്മീന്ക്കെട്ടുകള്, പൊക്കാളിപാടങ്ങള്‍, കരിമീന്‍ വളര്‍ത്തു കേന്ദ്രങ്ങള്‍, നിബിഡമായ കണ്ടല്‍തുരുത്തുകള്‍ എന്നിവയാണ് വളന്തക്കാടിന്റെ പ്രത്യേകതകള്‍.
കൊച്ചിക്കായലില്‍ ഇനിയും കക്ക ലഭ്യമായ അപൂര്‍വം കായല്‍ അടിത്തട്ടാണ് വളന്തക്കാടിന് ചുറ്റും. രാത്രിയും പകലും ചേക്കേറുന്ന ദേശാടനപക്ഷികളുടെ പ്രജനനകേന്ദ്രമാണ് വളന്തക്കാട്. 2007 ജനുവരി മാസത്തില്‍ മരട് വില്ലേജിലെ വളന്തക്കാട് ഭാഗത്ത് ടി.കെ.അബ്ദുള്‍ നാസര്‍ മാനേജിംഗ് പാര്‍ട്ണറായിട്ടുള്ള ധരംസൈബര് സിറ്റിയ്ക്ക് വേണ്ടിയുള്ള സ്ഥലത്തുനിന്നും കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ച് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ഒ.ആര്.ഒന്ന്/രണ്ടായിരത്തി ഏഴ് എന്ന നമ്പറില്‍ കേസ് നിലവിലുണ്ടായിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ വളന്തക്കാട് നശിപ്പിക്കപ്പെട്ട കണ്ടല്‍ക്കാടുകളുടെ പരിസ്ഥിതി നാശം വിലയിരുത്തുവാന്‍ വനംവകുപ്പ് 2007 ല്‍ പീച്ചി വനം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ ഏകദേശം ഒരു ഏക്കര്‍ കണ്ടല്‍ക്കാട് കത്തി നശിച്ചതായി കണ്ടെത്തി. ഇതിന്റെ പാരിസ്ഥിതിക വിലയായി പ്രതിവര്‍ഷം 3838000 രൂപയുണ്ടെന്ന് മതിപ്പ് വില കണ്ടെത്തുകയുണ്ടായി. എന്നാല്‍ ധരം സൈബര്‍ സിറ്റിയുടെ ഉടമസ്ഥരില്‍നിന്നും ഈ തുക ഈടാക്കുവാന്‍ പിന്നീട് ഒരു നടപടിയും സ്വീകരിച്ചില്ല എന്നതാണ് വാസ്തവം.
ശോഭ സിറ്റിയ്ക്കായി വളന്തക്കാടില്‍ വികസനം വരുന്നു എന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. ഇതിനായി വളന്തക്കാടുള്ള കണ്ടല്‍ ചെടികള്‍ അത്യപൂര്‍വമല്ലെന്ന വിലയിരുത്തല്‍ നടത്തുവാന്‍ പരിസ്ഥിതി ആഘാതപഠനത്തിന് യോഗ്യതയില്ലാത്തവരെ നിശ്ചയിച്ചിരിക്കുന്നതായും ജനങ്ങള്‍ പരാതിപറയുന്നു. കൊച്ചി ശാസ്ത്രാസാങ്കേതിക സര്‍വകലാശാലയുടെ പരിസ്ഥിതി പഠന വകുപ്പ് നടത്തിയ പഠനത്തില്‍ വളന്തക്കാട് കണ്ടല്‍ അടിത്തട്ട് മത്സ്യങ്ങളുടെയും കക്കകളുടെയും പ്രധാനപ്പെട്ട ആവാസവ്യവസ്ഥയാണെന്ന് കണ്ടെത്തുകയുണ്ടായി.
ഔഷധഗുണമുള്ള കണ്ടലുകളും മറ്റു കണ്ടലുകളും തഴച്ചുവളരുന്നതായി രേഖപ്പെടുത്തി. ഒട്ടനവധി ദേശാടനപക്ഷികള്‍ വര്‍ഷംതോറും കണ്ടല്‍കാടുകളെ ഈറ്റില്ലമാക്കുന്നതായും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വളന്തക്കാട് സുരക്ഷിത കണ്ടല്വനമായി സംരക്ഷിക്കപ്പെടണമെന്നും പരിസ്ഥിതി പഠന വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. തീരദേശ സംരക്ഷണനിയമത്തിലെ ഒന്നാം സോണില്‍ ഉള്‍പ്പെടുന്ന മരട് മുനിസിപ്പാലിറ്റിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും നിയമലംഘനങ്ങളാണ് നടന്നുവരുന്നത്. നടത്തിയ നിയമലംഘനങ്ങള്‍ക്ക് ഇളവ് നല്കുവാനും നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുവാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കഴിയുന്നുവെന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.
കണ്ടലുകള്‍, അര്‍ദ്ധ കണ്ടലുകള്‍, സഹകണ്ടലുകള് എന്നീ മൂന്നുവിഭാഗത്തില്‍പ്പെടുന്ന കണ്ടലുകളും മരട് മുനിസിപ്പല്‍ പ്രദേശത്ത് കണ്ടുവരുന്നുണ്ട്. ഉപ്പുവെള്ളത്തില്‍ വളര്‍ന്ന് തീരദേശപ്രദേശത്ത് കാര്‍ബണ്‍ഡയോക്സൈഡ് വലിച്ചെടുത്ത് പ്രാണവായു തരുന്നുവെന്നതാണ് കണ്ടലുകളുടെ വലിയ പ്രത്യേകത. അവയ്ക്ക് ഉപ്പുവെള്ളത്തില്‍ നിന്നും ഉപ്പ് വേര്‍പെടുത്തി നല്ല വെള്ളം ജീവസന്ധാരണത്തിന് ഉപയോഗിക്കാനാകുമെന്നതാണ് കണ്ടലുകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഉപ്പട്ടി, നല്ല കണ്ടല്‍, ചെറുകണ്ടല്‍, ചുള്ളിക്കണ്ടല്‍, പ്രാന്തല്‍ കണ്ടല്‍, നക്ഷത്ര കണ്ടല്‍, മച്ചിത്തോല്‍, പൊന്നുംവെള്ളി, നീര്‍നൊച്ചി എന്നിവയാണ് മരടിലെ കണ്ടല്‍-അര്‍ദ്ധ കണ്ടല്‍-സഹ കണ്ടല്‍ വിഭാഗത്തില്‍പ്പെടുന്നവ. ഭൂമിക്ക് വില കൂടുകയും റിയല്‍ എസ്റ്റേറ്റ് വ്യാപാരം കൊഴുക്കുകയും ചെയ്തതോടെ കായലോരങ്ങളും ഇടത്തോടുകളും തോടുകളും ചതുപ്പുകളും പൊക്കാളിപാടങ്ങളും ചെമ്മീന്‍ കെട്ടുകളുംവരെ വ്യാപകമായി നികത്തി സ്ഥലം വില്‍പ്പനയ്ക്ക് വയ്ക്കുന്ന അവസ്ഥയിലായി. ഈ കച്ചവടങ്ങള്‍ക്ക് റവന്യൂ ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും കൂട്ടുനിന്നതോടെ കണ്ടല്‍ നശീകരണത്തിനും സ്ഥലകച്ചവടങ്ങള്ക്കും വേഗതകൂടി.
മരടിന്റെ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് പ്ലാന്‍ അട്ടിമറിക്കപ്പെട്ടു. മരടില്‍ വെള്ളക്കെട്ട് കൂടി. വേലിയേറ്റ പ്രഭാവമുള്ള മരടിലെ തോടുകള്‍ നികത്തപ്പെട്ടു. വേലിയേറ്റ വേലിയിറക്ക പ്രദേശങ്ങളിലെ കണ്ടലുകള്‍ പിഴുതെറിഞ്ഞ് അവ കരഭൂമിയാക്കി. മരടിലെ കാനകളും തോടുകളും ഇടതോടുകളും വേലിയേറ്റ പ്രഭാവത്തിനുകീഴില് വരുന്നുണ്ടെന്ന് തെളിയിക്കുന്ന ലവണാംശം അഞ്ചിന് മുകളിലാണെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടും തീരദേശ സംരക്ഷണ നിയമങ്ങള്‍ നടപ്പാക്കുവാന്‍ മുനിസിപ്പാലിറ്റി യാതൊന്നും ചെയ്തില്ല. തോടുകള്‍ നികത്തപ്പെട്ടു.
നഗരസഭയുടെ ഇക്കാര്യത്തിലുണ്ടായ കെടുകാര്യസ്ഥതയെക്കുറിച്ചും കണ്ടല്‍ തുരുത്തുകളുടെ നശീകരണത്തെക്കുറിച്ചും നിയമങ്ങള്‍ നടപ്പാക്കത്തതിലെ വീഴ്ചയെക്കുറിച്ചും കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കത്തതിനെക്കുറിച്ചും സര്‍ക്കാര്‍ ഭൂമി കൈയേറ്റങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വളന്തക്കാട് കണ്ടലുകള്‍ സംരക്ഷിച്ച് ഒരു ബൊട്ടാണിക്കല്‍ ഗാര്ഡനാക്കണം. മരട് മുനിസിപ്പാലിറ്റിയില്‍ അവശേഷിക്കുന്ന കണ്ടലുകളും സംരക്ഷിക്കണം. നിലവിലുള്ള നിയമങ്ങള്‍ അതായത് തീരദേശ സംരക്ഷണ നിയമം, ഭൂവിനിയോഗ നിയമം, നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം, കണ്ടല്‍ വനസംരക്ഷണനിയമം, ജൈവ വൈവിധ്യ സംരക്ഷണ നിയമം, മിച്ചഭൂമി നിയമം, പുറമ്പോക്ക്-റവന്യൂ ലാന്റ് നിയമങ്ങള്‍ എന്നിവ നടപ്പാക്കിയാല്‍പോലും മരടിലെ കണ്ടലുകള്‍ രക്ഷപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: