ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാതശിശുവിന് എയിഡ്സ് ബാധിതയുടെ മുലപ്പാല്‍ നല്കിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസമാണ് പ്രസവിച്ച് അഞ്ചുദിവസം പ്രായമായ പെണ്‍കുഞ്ഞിന് എച്ച്ഐവി ബാധിതയായ തമിഴ്നാട് സ്വദേശിനി നാടോടി സ്ത്രീയുടെ മുലപ്പാല്‍ നല്‍കിയത്.
കുഞ്ഞിന്റെ അമ്മയ്ക്ക് പാല് കുറവായതിനാല്‍ പ്രസവ വാര്‍ഡിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിനിയുടെ മുലപ്പാല്‍ നല്‍കുകയായിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മയുടെ നിര്‍ബന്ധപ്രകാരമാണ് ഇവര്‍ മുലയൂട്ടാന്‍ തയാറായത്. പാല് ലഭിക്കാതെ കുഞ്ഞ് വാവിട്ട് കരഞ്ഞ സാഹചര്യത്തിലാണ് അമ്മൂമ്മ ഇവരോട് കുഞ്ഞിനെ മുലയൂട്ടാന്‍ ആവശ്യപ്പെട്ടത്.
തമിഴ്നാട് സ്വദേശിക്ക് എയ്ഡ്സ് ബാധയുള്ളകാര്യം ഇവര്‍ക്ക് അറിയില്ലായിരുന്നു. തമിഴ്നാട് സ്വദേശിനി ആദ്യം പാല് നല്കാന് തയാറായില്ല. പിന്നീട് നിര്‍ബന്ധത്തിന് വഴങ്ങിയാണ് മുലയൂട്ടിയത്.
സംഭവശേഷം വളരെ വൈകി വാര്‍ഡിലെത്തിയ നഴ്സിനോട് വിവരം പറഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്. ഉടന്‍ തന്നെ കുഞ്ഞിന് വിദഗ്ധ ചികിത്സയും മരുന്നും ലഭ്യമാക്കി.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് രാഘവന് സമിതിയെ നിയോഗിച്ചു. എആര്‍എംഒ: ഡോ. അനസൂയ, ശിശുരോഗ വിഭാഗം സര്ജന് ഡോ. ഉഷ, മൈക്രോളജി വിഭാഗം പ്രൊഫ. ഡോ. ജയലക്ഷ്മി, നഴ്സിങ് ഓഫീസര്‍ ഗിരിജാമണി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. മുലപ്പാല്‍ കുടച്ചതിനാല് എച്ച്ഐവി ബാധിക്കാനുള്ള സാദ്ധ്യത തീരെയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എങ്കിലും കുഞ്ഞിന് ചികിത്സ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ആശുപത്രികളില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് ഇത്തരത്തില്‍ സംഭവങ്ങളുണ്ടാകാന്‍ കാരണമെന്ന് ബിജെപി മെഡിക്കല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ ഡോ. രവികുമാര്‍ കല്യാണിശേരി പ്രസ്താവിച്ചു. അമ്പത് മുതല്‍ നൂറു വരെ രോഗികളെയാണ് ഒരു നഴ്സിങ് സ്റ്റാഫിന്റെ നേതൃത്വത്തില്‍ പരിചരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഓരോ രോഗിക്കും കൃത്യമായ ശ്രദ്ധ ലഭിക്കില്ല. ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ അടിയന്തരമായി ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: